'അത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നതാണ്; അമല പോളിന്റെ തുടക്കകാലം'; ചെയ്യാറു ബാലു
മെെന എന്ന തമിഴ് സിനിമയിലൂടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞ അമല പോളിന് വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി മാറാൻ കഴിഞ്ഞു. നയൻതാരയ്ക്ക് ശേഷം തമിഴകത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ താരവുമാണ് അമല പോൾ. നീലത്താമര ഉൾപ്പെടെയുള്ള മലയാള സിനിമകളിൽ ചെറിയ വേഷം ചെയ്ത നടിയെ തമിഴകമാണ് താരമായി വളർത്തിയത്. കരിയറിലെ കുതിപ്പിനിടെയാണ് അമല പോളിന്റെ ജീവിതം മാറി മറിയുന്നത്. വിവാഹമോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളോടെയാണ് അമലയെ പ്രേക്ഷകർ കണ്ടത്.
സൂപ്പർസ്റ്റാർ സിനിമകളിലെ നായിക എന്നതിനപ്പുറം മികച്ച നടിയായി വളരാൻ വിവാഹമോചനത്തിന് ശേഷമുള്ള കാലയളവിൽ അമല പോളിന് സാധിച്ചു. ഇതിനിടെ വിവാദങ്ങളും നടിയുടെ പേരിൽ വന്നു. 2019 ൽ പുറത്തിറങ്ങിയ ആടൈ എന്ന തമിഴ് സിനിമയിൽ നഗ്നയായി അഭിനയച്ചത് അന്ന് ഏറെ ചർച്ചയായി. മലയാളത്തിൽ ടീച്ചറാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ആലുവ സ്വദേശിനിയായ അമല തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. തമിഴിലെ തുടക്കകാലത്ത് സെറ്റിലേക്ക്
ഓട്ടോയിൽ വന്ന അമലയാണ് പിന്നീട് താരറാണിയായി മാറിയതെന്ന് ഇദ്ദേഹം പറയുന്നു.
'വീരശേഖരൻ എന്നായിരുന്നു അമലയുടെ ആദ്യ സിനിമയുടെ പേര്. പക്ഷെ ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഈ സിനിമയിൽ ഷൂട്ടിംഗിന് അമല വൈകിയാണെത്തിയത്. ഞാനും സെറ്റിൽ ഉണ്ടായിരുന്നു. ഫ്ലെെറ്റ് വൈകിയതായിരിക്കും നടി എത്താത്തതിന് കാരണം എന്ന് കരുതി. പക്ഷെ ഒരു ഓട്ടോയാണ് വന്നത്. അമല പോളും അമ്മയും ഓട്ടോയിൽ നിന്നിറങ്ങി. ദളപതി വിജയ്ക്കൊപ്പം വരെ പിന്നീട് അഭിനയിച്ച ഒരു നടിയുടെ ആരംഭകാലം ഇങ്ങനെയാണ്'

സംവിധായകൻ സ്വാമിയുടെ 'സിന്ധു സമവേലി' എന്ന സിനിമയിലാണ് അമല പിന്നീട് അഭിനയിച്ചത്. ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമ അന്ന് വിവാദമായിരുന്നു. ആദ്യ തമിഴ് സിനിമയ്ക്ക് ശേഷം അവസരങ്ങൾ ലഭിക്കാത്തതിനാൽ അമല പോൾ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു.
കഥ മുഴുവനായും അമലയോട് പറഞ്ഞിരുന്നില്ല. മുഴുവനും കേട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഓടിപ്പോയെനെ. എന്നാൽ ഷൂട്ടിംഗിനിടെ ഒരു ഘട്ടത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് അമല പറഞ്ഞു. പുതുമുഖമാണ്, അഭിനയിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് പറഞ്ഞതോടെ നടിക്ക് അഭിനയിക്കേണ്ടി വന്നു.
സിനിമ പുറത്തിറങ്ങിയപ്പോൾ സംവിധായകന്റെ വീടിന് നേരെ കല്ലേറ് വരെ ഉണ്ടായെന്നും ചെയ്യാറു ബാലു ഓർത്തു. എന്നാൽ സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റി അമലയ്ക്ക് ഗുണം ചെയ്തു. നടിക്ക് നിരവധി അവസരങ്ങൾ തുടർന്ന് ലഭിച്ചെന്നും ചെയ്യാറു ബാലു പറയുന്നു. റിയൽ വൺ സിനിമ എന്ന യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
2010 ലാണ് സിന്ധു സമവേലി എന്ന സിനിമ റിലീസ് ചെയ്തത്. ഭർത്താവിന്റെ പിതാവുമായി അവിഹിത ബന്ധത്തിലേർപ്പെടുന്ന കഥാപാത്രത്തെയാണ് അമല ഈ സിനിമയിൽ അവതരിപ്പിച്ചത്. സിനിമയുടെ കഥയും സീനുകളും വ്യാപകമായി വിമർശിക്കപ്പെട്ടു. ചില നിരൂപകർ ഈ സിനിമയ്ക്ക് റേറ്റിംഗ് നൽകാൻ പോലും തയ്യാറായില്ല. ചെന്നെെയിലെ സിനിമാ ഹാളിൽ വെച്ച് അമല പോളിനെ ഒരു സ്ത്രീ ശകാരിക്കുകയും ചെയ്തു.
അക്കാലത്ത് തനിക്ക് നേരെ ഭീഷണികൾ വന്നെന്ന് അമല മുമ്പ് പറഞ്ഞിട്ടുണ്ട്. പിന്നീട് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അമല ശ്രദ്ധിച്ചു. ആടുജീവിതമാണ് അമലയുടെ റിലീസിനൊരുങ്ങുന്ന സിനിമ. പൃഥിരാജാണ് സിനിമയിലെ നായകൻ. അമലയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications