'ശിവാജിയുടെ മകൻ എന്താണ് ഇങ്ങനെയെന്ന് ചോദിച്ചായിരുന്നു പരിഹാസങ്ങൾ, വിക്രം പ്രഭുവിന് അതൊന്നും സാധിച്ചിട്ടില്ല'
തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില്‍ ഒരാളായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന്‍ എന്ന ശിവാജി ഗണേശന്‍. തമിഴകം കണ്ട മഹാ നടനായിരുന്നു അദ്ദേഹം. വൈദഗ്ധ്യവും വൈവിധ്യ പൂർണ്ണവുമായ അനേകം വേഷങ്ങൾ കൈകാര്യം ചെയ്ത മഹാനടൻ നടികർ തിലകം പട്ടത്തിന് എന്തുകൊണ്ടും അനുയോജ്യനായിരുന്നു. അഞ്ച് ദശാബ്ദത്തോളം നീണ്ടുനിന്ന കലാജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 283 ചിത്രങ്ങളിൽ അഭിനയിച്ചു.
1960ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ആദ്യ തമിഴ് നടനായിരുന്നു അദ്ദേഹം. അങ്ങനെ വിശേഷങ്ങളും നേടിയ പുരസ്‌കാരങ്ങളും പറഞ്ഞാൽ തീരുന്നതല്ല. 2001 ജൂലൈ 21നാണ് ശിവാജി ഗണേശൻ ഓർമയായത്. പിതാവിന്റെ വഴിയെ സിനിമയിലേക്ക് എത്തിയതാണ് മകൻ പ്രഭു.

മലയാളത്തിലും നിരവധി സിനിമകൾ പ്രഭു ചെയ്തിട്ടുണ്ട്. പ്രഭുവിന്റെ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന സിനിമ മലയാള മാമന് വണക്കമാണ്. ഏറ്റവും അവസാനം പ്രഭു ചെയ്ത മലയാള സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്.
1982ൽ സങ്കിലി എന്ന ചിത്രത്തിലൂടെയാണ് പ്രഭു തന്റെ പിതാവ് ശിവാജിയോടൊപ്പം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നിരുന്നാലും ചിന്നതമ്പി എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് പ്രഭുവെന്ന നായക നടൻ പ്രശസ്തി നേടിയത്. അദ്ദേഹം ഇപ്പോൾ ഏറെയും ചെയ്യുന്നത് സഹനടൻ വേഷങ്ങളാണ്. അഭിനയത്തിന് പുറമെ നിർമാണത്തിലും സജീവമാണ് പ്രഭു.
ചിന്നതമ്പിയിലെ അഭിനയത്തിന് ദേശീയ തലത്തിൽ പ്രഭുവിന് അംഗീകാരവും ലഭിച്ചിരുന്നു. കമലഹാസൻ, രജിനികാന്ത് എന്നിവരോടൊപ്പവും പ്രഭു അഭിനയിച്ചിട്ടുണ്ട്. തമിഴകം അടക്കി വാഴുന്ന സൂപ്പർ താരത്തിന്റെ മകനായിരുന്നിട്ടും ശരീരം നായക നടനൊത്തതല്ലെന്ന് പറഞ്ഞ് പരിഹാസങ്ങൾ നിരവധി പ്രഭുവിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സിനിമാ നിരൂപകൻ ചെയ്യാറു ബാലു.
പ്രഭുവിന്റെ ഷേപ്പില്ലാത്ത ശരീരം കണ്ട് ശിവാജിയുടെ മകൻ എന്താണ് ഇങ്ങനെയെന്ന് ചോദിച്ചായിരുന്നു പരിഹാസങ്ങൾ എന്നും ചെയ്യാറു ബാലു പറയുന്നു. ഒപ്പം പ്രഭുവിന്റെ മകൻ വിക്രത്തിന്റെ സിനിമാ ജീവിതത്തെ കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.

'ശിവാജിയുടെ പേരക്കുട്ടി തമിഴ് സിനിമയുടെ മുൻനിരയിലേക്ക് ഉയർന്ന് വരാത്തതിനെ കുറിച്ച് സിനിമാപ്രേമികളുടെ ഇടയിൽ വലിയ രീതിയിൽ ചർച്ച നടക്കുന്നുണ്ട്. കുംകി സിനിമയ്ക്ക് ശേഷം വിക്രം പ്രഭു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ എന്ന രീതിയിൽ ഉയർന്നുവരാൻ അദ്ദേഹത്തിന് സാധിക്കാത്തതിൽ ആരാധകർക്ക് പരാതിയുണ്ട്.'
'അച്ഛനും മുത്തച്ഛനും ഒപ്പമോ അതിന് മുകളിലേക്കോ എന്തെങ്കിലും ചെയ്യാൻ വിക്രം പ്രഭുവിന് സാധിച്ചിട്ടില്ല. ഇനിയുള്ള സിനിമകളിൽ നടൻ എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട് ഉയർന്നുവന്നാൽ വിക്രത്തിന് തന്റേതായ രീതിയിൽ പേരും പ്രശസ്തിയും നേടാൻ സാധിക്കും. പ്രഭു ഒരിക്കലും അച്ഛനെ അനുകരിച്ചിട്ടില്ല. അഭിനയത്തിൽ സ്വന്തമായൊരു ശൈലിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തെ തുടക്ക കാലം മുതൽ ആളുകൾ പരിഹസിക്കാറുണ്ടായിരുന്നു.'
'ശിവാജിയുടെ മകൻ എന്താണ് ഇങ്ങനെയെന്ന് ചോദിച്ചായിരുന്നു പരിഹാസങ്ങൾ. എന്നിട്ടും അദ്ദേഹം അതെല്ലാം മറികടന്ന് ഫൈറ്റും ഡാൻസുമെല്ലാം ചെയ്തു', എന്നാണ് പ്രഭുവിന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് ചെയ്യാറു ബാലു ആഗായം സിനിമാസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വിക്രം പ്രഭുവിനെ കൂടാതെ ഐശ്വര്യ എന്നൊരു മകൾ കൂടി പ്രഭുവിനുണ്ട്.


Click it and Unblock the Notifications











