'ആ പ്രശ്നങ്ങൾക്കിടെ ഉർവശിയുടെ സ്ഥാനം ശരണ്യ പൊൻവണ്ണന്; നായകനേക്കാൾ നന്നായി അഭിനയിച്ചാൽ പ്രശ്നം'
തുടരെ സിനിമകൾ ചെയ്യുന്ന ഉർവശി കരിയറിലെ തിരക്കുകളിലാണിപ്പോൾ. തമിഴിലും മലയാളത്തിലും ഉർവശിയുടെ സിനിമകൾ ഒന്നിന് പിറകെ ഒന്നായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. അഭിനയിക്കുന്ന സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം ഉർവശിക്ക് ലഭിക്കുന്നുണ്ട്. ഉർവശിയുടെ അഭിനയ മികവിനെ പ്രശംസിക്കാത്തവർ കുറവാണ്. ഉർവശിയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു. അമ്മ വേഷങ്ങൾ ചെയ്ത് തുടങ്ങിയ ഘട്ടത്തിൽ ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉർവശിക്കുണ്ടായെന്ന് ചെയ്യാർ ബാലു പറയുന്നു.
അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ മുൻപന്തിയിൽ ഉർവശിയായിരുന്നു. എന്നാൽ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളും മറ്റും കാരണം നല്ല അവസരങ്ങൾ വിടേണ്ടി വന്നു. ഇതിനിടയിലാണ് ശരണ്യ പൊൻവണ്ണന്റെ വരവ്. ശരണ്യ ആ സ്ഥാനം നേടി. ഒരുപക്ഷെ ഈ സ്ഥാനം വിടാതിരുന്നെങ്കിൽ മാസ് ഹീറോകളുടെ സിനിമകളിൽ അഭിനയിക്കുമ്പോൾ അവർക്കൊപ്പം ഇവർക്കും ശ്രദ്ധ നേടാനായേനെ. ജെ ബേബി എന്ന സിനിമയിൽ വലിയ താരത്തിന്റെ ആവശ്യമില്ല. പക്ഷെ ഒരു താരം ആ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ സിനിമയ്ക്ക് റീച്ച് കൂടിയേനെ. ഉർവശിയുടെ അഭിനയത്തിന് വൻ സ്വീകാര്യത ലഭിച്ചേനെ. ആ വിഷമം ഇന്നും ഉർവശിക്കുണ്ട്.

പക്ഷെ മലയാള സിനിമയിൽ അങ്ങനെയല്ല. മലയാളത്തിന്റെ വിജയത്തിന് കാരണം അവർ പൂർണമായും വിശ്വസിക്കുന്നത് കഥയെയാണ്. സംവിധായകനായകനായും ടെക്നീഷ്യനായാലും ചെറിയ ആർട്ടിസ്റ്റായാലും അവർ വിശ്വസിക്കുന്നത് കഥയിലാണെന്നും ചെയ്യാർ ബാലു പറയുന്നു. മുമ്പൊരിക്കൽ ഉർവശി അഭിനയിക്കുന്ന സെറ്റിൽ പോയപ്പോൾ കണ്ട കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. അന്നൊന്നും കാരവാനില്ല. പുറത്ത് ഒരു കുടയ്ക്ക് കീഴിൽ ചെറിയൊരു ഫാൻ വെച്ച് ഇരിക്കും.
ഉർവശിയുടെ കൈയിൽ ഒരു തമിഴ് നോവൽ ഉണ്ടായിരുന്നു. ഉർവശിക്ക് തമിഴ് അറിയുമോ എന്ന് ചോദിച്ചപ്പോൾ നന്നായി അറിയാമെന്ന് പറഞ്ഞു. ചെറിയ പ്രായത്തിലേ മാതാപിതാക്കൾ പഠിപ്പിച്ചതാണ്. നല്ല തിരക്കഥകൾ തെരഞ്ഞെടുക്കാൻ ചെറുപ്പത്തിലെ വായന തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഉർവശി പറഞ്ഞെന്നും ചെയ്യാർ ബാലു ഓർത്തു.

മൈക്കൽ മദന കാമരാജൻ എന്ന സിനിമയിൽ കമൽ ഹാസനെ വെല്ലുന്ന പ്രകടനമാണ് ഉർവശി കാഴ്ച വെച്ചതെന്ന് ചെയ്യാർ ബാലു പറയുന്നു. ഒരു ഘട്ടത്തിൽ ഓവർ ആക്ട് ചെയ്യുന്നുണ്ടോ എന്ന ഭയം ഉർവശിക്കുണ്ടായിരുന്നു. ഹീറോകളെ താണ്ടി പെർഫോം ചെയ്താൽ ചില നടൻമാർക്ക് ദേഷ്യം വരും. ഉർവശിക്കും അങ്ങനെയൊരു സംഭവമുണ്ടായി. ഒരു നടനെ മറികടന്ന് അഭിനയിച്ചപ്പോൾ അടുത്ത സീനുകളിൽ ആ നടൻ ടോർച്ചർ ചെയ്തു. കമലിനിത് മനസിലായി. ഗംഭീരമായി അഭിനയിച്ചിരുന്നല്ലോ, എന്താണിപ്പോൾ അടക്കി വെക്കുന്നതെന്ന് ചോദിച്ചു.
ഇക്കാര്യം പറഞ്ഞപ്പോൾ നിന്റെ കഥാപാത്രമാണ് പ്രധാനം. ഞാൻ നാല് കഥാപാത്രം ചെയ്യുന്നുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് വിട്ടാലും മറ്റൊന്നിൽ പിടിക്കാൻ പറ്റും. ഇവിടെ ഈഗോയെന്നും ഇല്ല. ഞാനാണോ നീയാണോ വലിയ ആളെന്നില്ല. കറക്ടായി അഭിനയിക്കെന്ന് കമൽ ഹാസൻ മറുപടി നൽകി. അതോടെ തകർപ്പൻ പ്രകടനം സിനിമയിൽ ഉർവശി കാഴ്ച വെച്ചെന്നും ചെയ്യാർ ബാലു പറയുന്നു.


Click it and Unblock the Notifications