'വിജയിയോടുള്ള ദേഷ്യം ലേകേഷിനോട് തീർത്തു, അച്ഛനെ പൂർണമായും മാറ്റിനിർത്തി... അല്ലെങ്കിൽ പ്രശാതിന്റെ ഗതിയായേനെ'
വിജയ് നായകനായി എത്തി ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് ലിയോ. എന്നാല്‍ അതിനൊപ്പം ഏറെ വിമര്‍ശനവും ചിത്രം കേട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രധാന വിമര്‍ശനം കേട്ടത് അതിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളുടെ പേരിലും അതിലെ ബാക് സ്റ്റോറിയുടെ ഉറപ്പില്ലായ്മയും മൂലമാണ്. എങ്കിലും ചിത്രം പണം നേടിയതോടെ ഇത് പ്രത്യേക ചര്‍ച്ചയായില്ലെങ്കിലും വിജയ് ഫാന്‍സിന് വലിയ തൃപ്തി ലിയോ നല്‍കിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
എന്നാൽ ദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ ലിയോയുടെ സംവിധായകന്‍ ലോകേഷിനെ വിമര്‍ശിച്ചുവെന്നതാണ് ഇപ്പോൾ തമിഴകത്ത് ചൂടുള്ള ചർച്ച. പേരെടുത്ത് പറയാതെയാണ് ചന്ദ്രശേഖറിന്‍റെ വിമര്‍ശനം എങ്കിലും ലോകേഷിനെയാണ് മുതിര്‍ന്ന സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് ഉറപ്പാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചെന്നൈയിലെ ഒരു ഫിലിം ലോഞ്ചിങ് ചടങ്ങിലാണ് എസ്എ ചന്ദ്രശേഖര്‍ ലോകേഷിന് എതിരെ തുറന്നടിച്ചത്. ഇപ്പോഴത്തെ കാലത്ത് ആരും തിരക്കഥയ്ക്ക് ഒരു ബഹുമാനവും നല്‍കുന്നില്ലെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് ചിത്രം എടുക്കുന്നതെന്നും ചെറിയ വിമര്‍ശനം പോലും ഉള്‍കൊള്ളാന്‍ പുതിയ സംവിധായകര്‍ തയ്യാറാകുന്നില്ലെന്നുമാണ് എസ്എ ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി പറഞ്ഞത്.
എന്നാൽ ആരെയാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷെ എസ്എ ചന്ദ്രശേഖര്‍ ഉന്നംവെച്ചത് ലോകേഷിനെയാണെന്ന് സോഷ്യൽമീഡിയ മനസിലാക്കി. വിജയിയും പിതാവും തമ്മിലുള്ള ശീതയുദ്ധം തുടങ്ങിയിട്ട് കുറച്ച് അധികം നാളുകളായി.
മുമ്പൊക്കെ വിജയിയുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ അടക്കം പിതാവായിരുന്നു അവസാന വാക്ക്. എന്നാൽ താരമായി ഉയർന്നതോടെ സ്വയം കാര്യങ്ങളിൽ തീരുമാനമെടുത്തോളമെന്ന രീതി വിജയ് അവലംബിച്ച് തുടങ്ങിയതോടെ അച്ഛനും മകനും തമ്മിലുള്ള ഉരസലുകൾ ആരംഭിക്കുകയായിരുന്നു. വിജയിയോടുള്ള ദേഷ്യം എസ്എ ചന്ദ്രശേഖര്‍ ലേകേഷിനോട് തീർത്താണ് എന്നാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് സംബന്ധിച്ചുള്ള ഒരു കാര്യങ്ങളും എസ്എ ചന്ദ്രശേഖറിനോട് ഇപ്പോൾ ചർച്ച ചെയ്യാറില്ലെന്നും അതിൽ എല്ലാം വിജയിയോട് പിതാവിന് ദേഷ്യമുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.

'വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് എസ്എ ചന്ദ്രശേഖറിന് ദേഷ്യമുണ്ട്. വിജയിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എസ്എ ചന്ദ്രശേഖറാണെങ്കിലും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും അദ്ദേഹത്തോട് വിജയ് പറയുന്നില്ലെന്നതും അദ്ദേഹത്തിന്റെ ദേഷ്യത്തിന് കാരണമായിട്ടുണ്ട്.'
'പാർട്ടിക്ക് പേര് വെക്കുന്ന കാര്യത്തിൽ പോലും ഒരുവാക്ക് വിജയ് ചോദിച്ചില്ല. ഫെബ്രുവരി ആദ്യവാരം ഡൽഹിക്ക് പോവുകയാണ് വിജയി പാർട്ടി പേര്, കൊടി എന്നതിൽ തീരുമാനമാക്കാൻ. ഇതെല്ലാം എസ്എ ചന്ദ്രശേഖറിനെ ചൊടിപ്പിച്ചിട്ടുണ്ട്. എ.ആർ മുരുഗദോസ് സിനിമയുമായി ബന്ധപ്പെട്ട് ചർച്ചക്കായി പോയപ്പോൾ എസ്എ ചന്ദ്രശേഖർ അപമാനിച്ചിരുന്നു.'
'അവിടം മുതലാണ് അച്ഛനും മോനും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. മകനെ എപ്പോഴും കൈക്കുള്ളിൽ കിട്ടണമെന്ന രീതിയാണ് എസ്എ ചന്ദ്രശേഖറിന്. അത് വിജയ്ക്ക് മനസിലായി. സ്വന്തമായി വിജയ് കാര്യങ്ങൾ തീരുമാനിച്ച് തുടങ്ങിയത് നന്നായി. അല്ലെങ്കിൽ നടൻ പ്രശാന്തിന് സംഭവിച്ചത് വിജയിക്കും സംഭവിച്ചേനെ. എല്ലാത്തിലും അച്ഛന്റെ അഭിപ്രായം അനുസരിച്ചാണ് പ്രശാന്തിന്റെ കരിയർ പോയത്.'
'അതുപോലെ സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ മകനെയും വിജയ് അനുവദിച്ചിട്ടുണ്ട്', എന്നാണ് ചെയ്യാറു ബാലു എസ്എ ചന്ദ്രശേഖറിനെ കുറിച്ചും വിജയിയെ കുറിച്ചും സംസാരിച്ച് പറഞ്ഞത്. അതേസമയം വിജയിയുടെ മകനും സംവിധാനത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ലെെക്ക പ്രൊഡക്ഷൻസാണ് ജെയ്‌സൺ സഞ്‍ജയുടെ ആദ്യ സംവിധാന സംരംഭം നിർമിക്കുന്നത്. ചിത്രത്തിനുള്ള കരാർ താരപുത്രൻ ഒപ്പിടുന്ന ചിത്രം നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications