പ്രാർത്ഥനകൾ വിഫലം, ഞങ്ങളുടെ അപ്പൂപ്പൻ പോയി; ഉപ്പും മുളകിലെ പടവലം കുട്ടൻപിള്ളയാകാൻ രാജേന്ദ്രൻ ഇനിയില്ല!
മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സിറ്റ്കോമാണ് ഉപ്പും മുളകും. സീസൺ മൂന്നാണ് ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ജനപ്രിയമായ പരിപാടിയിൽ ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നത് പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെപിഎസി രാജേന്ദ്രനായിരുന്നു. ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായ നീലുവിന്റെ അച്ഛൻ പടവലം വീട്ടിൽ കുട്ടൻപിള്ളയായാണ് സ്ക്രീനിൽ രാജേന്ദ്രൻ എത്തിയിരുന്നത്.
ഉപ്പും മുളകിലെ പടവലം അപ്പൂപ്പൻ എന്ന പേരിലായിരുന്നു പ്രേക്ഷകർക്കിടയിൽ രാജേന്ദ്രൻ അറിയപ്പെട്ടിരുന്നത് പോലും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖം മൂലം നടൻ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന താരം മരിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വ്യാജ വാർത്ത പ്രചരിച്ചിരുന്നു.

അതിന് എതിരെ നടന്റെ കുടുംബവും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ചികിത്സയിലിരിക്കെ കെപിഎസി രാജേന്ദ്രൻ അന്തരിച്ചുവെന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഉപ്പും മുളകും താരമായ ബാലതാരം അൽസാബിത്ത് അനുശോചനം അറിയിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞങ്ങൾടെ അപ്പൂപ്പൻ പോയി... ഒരു ഓർമ്മ ചിത്രം എന്നാണ് സിറ്റ്കോമിലെ ഒരു എപ്പിസോഡിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് അൽസാബിത്ത് കുറിച്ചത്.
ഉപ്പും മുളകിലെ മറ്റൊരു ബാലതാരമായ ശിവാനിയും ആദരാഞ്ജലികൾ നേർന്ന് എത്തി. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് നടന്റെ മരണം സംഭവിച്ചത്. സമീപകാലത്തൊന്നും ഉപ്പും മുളകിന്റെ എപ്പിസോഡിൽ രാജേന്ദ്രൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
പുതിയ താരങ്ങളേയും കഥാപാത്രങ്ങളേയും കൊണ്ടുവരുന്നതിന് പകരം പടവലം അപ്പൂപ്പനേയും മുടിയനേയുമൊക്കെ തിരികെ കൊണ്ടുവരാൻ ഉപ്പും മുളകും അണിയറപ്രവർത്തകരോട് നിരന്തരം സ്ഥിരം പ്രേക്ഷകർ കമന്റിലൂടെ ആവശ്യപ്പെടാറുണ്ട്. നാടകങ്ങളിലൂടെയാണ് രാജേന്ദ്രൻ സീരിയലിലേക്ക് എത്തുന്നത്. അമ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്നിട്ടും കിട്ടാതിരുന്ന പേരും പ്രശസ്തിയും ഉപ്പും മുളകിൽ ഭാഗമായശേഷം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പലപ്പോഴായി അഭിമുഖങ്ങളിൽ രാജേന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്.
ഉപ്പും മുളകിന്റെ സംവിധായകൻ ഉണ്ണി പടവലം വീട്ടിൽ കുട്ടൻപിള്ള എന്ന കഥാപാത്രത്തിന് രൂപം നൽകിയത് തന്നെ രാജേന്ദ്രനെ കണ്ടിട്ടാണ്. ആ കഥാപാത്രത്തിനായി മറ്റൊരു ഓപ്ഷൻ പോലും ഉണ്ണിയുടെ മനസിൽ ഉണ്ടായിരുന്നില്ല. രാജേന്ദ്രൻ എന്നാണ് നടന്റെ പേര് ഭൂരിഭാഗം പ്രേക്ഷകർക്കും അറിയില്ല. പടവലം അപ്പൂപ്പനെന്ന് വിളിച്ചാണ് എല്ലാവരും സ്നേഹം പ്രകടിപ്പിച്ചിരുന്നത്.

ഇരുപത്തിയഞ്ച് വർഷത്തോളം കെപിഎസിയുടെ നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു രാജേന്ദ്രൻ. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് രാജേന്ദ്രന് കലയോട് താൽപര്യം വരുന്നത്. ഉപ്പും മുളകിന്റെ ഭാഗമായശേഷം മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും രാജേന്ദ്രൻ അഭിനയിച്ചു.
നാടകം ചെയ്യാൻ തുടങ്ങിയിട്ട് അമ്പത് വർഷമായി. പക്ഷെ നാടക നടൻ എന്ന രീതിയിൽ എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല. ഉപ്പും മുളകിന്റെ സംവിധായകൻ ഉണ്ണികൃഷ്ണനുമായി വർഷങ്ങളായി പരിചയമുണ്ട്. ഞങ്ങൾ നാടകം വഴി സുഹൃത്തുക്കളുമായിരുന്നു. തൊണ്ണൂറിലാണ് സൗഹൃദം ആരംഭിക്കുന്നത്. ഉണ്ണികൃഷ്ണനും കെപിഎസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സീരിയലിലും ഞാനുണ്ടായിരുന്നു.
വല്ലാത്തൊരു റീച്ചാണ് ഉപ്പും മുളകും എനിക്ക് നേടി തന്നത്. ഉപ്പും മുളകിലേക്ക് വന്നശേഷം മലയാളികളുടെ സ്വീകരണ മുറിയിൽ നമ്മൾ നിറഞ്ഞ് നിൽക്കുകയല്ലേ എന്നാണ് ഒരിക്കൽ രാജേന്ദ്രൻ പറഞ്ഞത്. നിഷ സാരംഗ്, ബിജു സോപാനം, ജൂഹി രുസ്തഗി, അൽസാബിത്ത്, ശിവാനി, ബേബി അമേയ തുടങ്ങിയ വലിയൊരു നീണ്ട താരനിര തന്നെ ഉപ്പും മുളകിൽ അഭിനയിക്കുന്നുണ്ട്. വിവാദങ്ങൾക്കുശേഷം നിഷ സാരംഗ് കുറച്ച് നാളുകളായി വിട്ട് നിൽക്കുകയാണ്.


Click it and Unblock the Notifications











