ഉർവശിക്കുള്ള ആകുലത പോലും ആ അച്ഛനുണ്ടായിരുന്നില്ലേ?, ഇന്നായിരുന്നുവെങ്കിൽ കുടുങ്ങും; ശ്യാമിലിയെ കുറിച്ച് ചർച്ച!
ചേച്ചി ശാലിനിയുടെ പാത പിന്തുടർന്ന് അനിയത്തി ശ്യാമിലിയും മൂന്ന് വയസ് മുതൽ അഭിനയിച്ച് തുടങ്ങിയിരുന്നു. ചേച്ചിക്കും അനിയത്തിക്കും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ബാല്യകാലത്ത് തന്നെ ലഭിക്കുകയും ചെയ്തു. ശ്യാമിലി ബാലതാരമായിരിക്കെ ചെയ്ത് വൻ ഹിറ്റായും പിൽക്കാലത്ത് ക്ലാസിക്കായും മാറിയതുമായ സിനിമയാണ് മാളൂട്ടി. ഉർവശിയുടേയും ജയറാമിന്റെയും മകളുടെ വേഷമാണ് മാളൂട്ടി എന്ന ഭരതൻ സിനിമയിൽ ശ്യാമിലി ചെയ്തത്.
സിനിമയിൽ കുട്ടി കുഴൽ കിണറിൽ വീഴുന്ന രംഗം സാഹസീകമായി ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ ഉർവശി പങ്കുവെച്ചിരുന്നു. കുട്ടി അറിയാതെ ഒരു കുഴിയെടുത്താണ് കുഴൽ കിണറിൽ വീഴുന്ന രംഗങ്ങൾ ചിത്രീകരിച്ചത് എന്നാണ് ഉർവശി പറഞ്ഞത്.

കുഴിയിൽ വീണതിന്റെ ഷോക്കിൽ പത്ത് മിനിറ്റോളം ഭയന്ന് വിറച്ച് കുട്ടി സ്തംഭിച്ച് ഇരുന്ന് പോയെന്നും കുഞ്ഞ് മരിച്ചുപോയോയെന്ന് പോലും ഒരു നിമിഷം ചിന്തിച്ചുവെന്നും നടി പറഞ്ഞിരുന്നു. കുഞ്ഞ് കിണറിൽ വീഴുന്ന സീൻ എടുക്കുകയാണ്. കമിഴ്ന്ന് വീഴാൻ പറഞ്ഞാൽ കുട്ടി അങ്ങനയെ ചെയ്യൂ. അത്രയെ അറിയുള്ളൂ. ഒരു കുട്ടിക്ക് ഇടുങ്ങി മാത്രം ഇരിക്കാൻ പറ്റുന്ന കുഴിയാണ് എടുത്തിരിക്കുന്നത്. ഇതിലെങ്ങനെ അവൾ വീഴും. എങ്ങനെ അഭിനയിക്കും.
ആ ഷോട്ടിന്റെ സമയത്ത് എന്റെ നെഞ്ചിടിച്ചോണ്ടിരിക്കുകയാണ്. അറിയാതെ ഞാൻ ബോധം കെടുന്ന ഷോട്ടുണ്ട്. കൊച്ച് അതിൽ വീഴുമ്പോൾ പരവേശവും വെപ്രാളവും വന്നുപോയി. കുഴി എടുത്തതിന് പുറത്ത് ആദ്യം കരിയിലയും പുല്ലുമൊക്കെ ഇട്ട് മറച്ചു. ഈ കുഴി എടുക്കുന്നത് കുട്ടി കാണുകയും ചെയ്തു. അപ്പോൾ ഷോർട്ട് എടുക്കുമ്പോൾ അവിടെ എത്തുമ്പോൾ അവൾ അറയ്ക്കും.
ഉച്ചവരെ നോക്കിയിട്ടും നടക്കുന്നില്ല. ഉച്ച കഴിഞ്ഞിട്ട് മറ്റൊരിടത്ത് കുഴി എടുത്തു. കുട്ടിയുടെ അച്ഛനും ഉണ്ടായിരുന്നു. ഷോർട്ട് എടുക്കവെ കൊച്ചൊരു വീഴ്ച വീണു. പുറകിലിരുന്ന് അലറി വിളിച്ചുപോയി. തലയൊക്കെ കറങ്ങുകയാണ്. കൊച്ചിന്റെ അച്ഛന് ഒരു സ്വർണ കപ്പെടുത്ത് കയ്യിൽ കൊടുക്കണം. കുഴിയിൽ വീണ ശേഷം കുട്ടിക്ക് അനക്കമില്ല. ഞാൻ നോക്കി ഇരിക്കുകയാണ്. പതിയെ എല്ലാവരും കൂടി കുഞ്ഞിനെ മുകളിലേക്ക് എടുത്തു. ജഡം വരുന്നത് പോലെ ആയിരുന്നു.
കണ്ണൊക്കെ തുറിച്ചിരുന്നു. ഒരു അനക്കവുമില്ല. കൊച്ച് മരിച്ച് പോയോയെന്ന് വിചാരിച്ചു. കണ്ണിൽ ചോരയില്ലാത്ത മഹാപാപികൾ എന്നൊക്കെ പറഞ്ഞ് ഞാൻ എല്ലാവരേയും ചീത്ത പറയുകയാണ്. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കൊച്ച് കരഞ്ഞു. അയ്യോ.. ഇപ്പോഴും അത് പറയുമ്പോൾ നെഞ്ചിടിക്കുകയാണ് എന്നാണ് ഉർവശി പറഞ്ഞ്.

ഇത്രത്തോളം ബുദ്ധിമുട്ടുകൾ ആ സിനിമയ്ക്ക് വേണ്ടി ബേബി ശ്യാമിലി അനുഭവിച്ചിരുന്നുവെന്നത് പ്രേക്ഷകർ ഇപ്പോഴാണ് അറിഞ്ഞത്. അതിനാൽ പുതിയ അഭിമുഖത്തിലെ ഉർവശിയുടെ വാക്കുകൾ വൈറലായതോടെ മൂന്ന്, നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വെച്ച് സാഹസീക പരീക്ഷണം നടത്തിയ മാളൂട്ടി സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ പ്രേക്ഷകർ തിരിഞ്ഞു.
ചെറിയ പ്രായത്തിലുണ്ടായ വീഴ്ച കുഞ്ഞിന് നൽകിയ ട്രോമ വലുതായിരിക്കുമെന്നും അന്നത്തെ കാലത്ത് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ നിയമം അത്ര കർശനമല്ലാതിരുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ഷൂട്ടിങ് സാധ്യമായതെന്നും പ്രേക്ഷകർ പ്രതികരിച്ച് കുറിച്ചു. സ്വന്തം മകളെ സിനിമയുടെ വിജയിത്തിന് വേണ്ടി ഇത്തരം പരീക്ഷണങ്ങൾക്ക് വിട്ട് നൽകിയതിന് ബേബി ശ്യാമിലിയുടെ പിതാവിനെ വിമർശിച്ചും ചിലർ എത്തി.
ഉർവശിക്കുള്ള ആകുലത പോലും ആ അച്ഛനുണ്ടായിരുന്നില്ലേയെന്നും ഇന്നായിരുന്നുവെങ്കിൽ എല്ലാവരും കുടുങ്ങുമായിരുന്നുവെന്നും കമന്റുകളുണ്ട്. സിനിമ കൂടുതൽ റിയലിസ്റ്റിക് ആകണമെങ്കിൽ ഈ രീതിയിൽ അല്ല കാര്യങ്ങൾ ചെയ്യേണ്ടത്. വേറെ രീതികൾ ഉപയോഗിക്കുക. കുട്ടി എന്തൊക്കെ ട്രോമകൾ പിന്നീട് അനുഭവിച്ച് കാണും എന്നിങ്ങനേയും കമന്റുകൾ ഉണ്ടായിരുന്നു.


Click it and Unblock the Notifications

















