ദീയ്ക്ക് പിന്തുണയുമായി ചിന്മയി: തഗ് ലൈഫിലെ പാട്ടിന്റെ പേരിൽ മത്സരമില്ല, താരതമ്യം വേണ്ട
തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്ക് ശേഷം ഏറ്റവും ശ്രദ്ധ നേടിയത്, ചിന്മയി ശ്രീപാദ എന്ന ഗായികയാണ്. വിലക്ക് നേരിടുന്നതിനെ തുടർന്ന് തമിഴ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ചിന്മയിയുടെ ഗംഭീര സ്റ്റേജ് പ്രകടനത്തിനാണ് കമൽ ഹാസൻ - മണി രത്നം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടി സാക്ഷ്യം വഹിച്ചത്. ചിത്രത്തിൽ ദീ എന്ന ദീക്ഷിത പാടിയ 'മുത്ത മഴൈ' എന്ന പാട്ടാണ് ഗായിക സ്റ്റേജിൽ അവതരിപ്പിച്ചത്. ഒറിജിനൽ പാട്ടിനേക്കാൾ പ്രേക്ഷകരെ രസിപ്പിച്ച്, സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു ചിന്മയിയുടെ പെർഫോമൻസ്.
ദീയ്ക്ക് പിന്തുണയുമായി ചിന്മയി
തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിയിൽ ചിന്മയി അവതരിപ്പിച്ച 'മുത്ത മഴൈ' എന്ന പാട്ട് ഇരുകൈയും നീട്ടിയാണ് സംഗീത പ്രേമികളും, ഗായികയുടെ ഫാൻസും സ്വീകരിച്ചത്. വളരെ കാലമായി തമിഴിൽ കാര്യമായി പാട്ടുകൾ പാടാതിരുന്ന ചിന്മയിയെ, സിനിമയിൽ അവതരിപ്പിച്ച എ.ആർ.റഹ്മാൻ തന്നെ തന്റെ പുതിയ പാട്ടിലൂടെ തിരികെ കൊണ്ടുവന്നിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടത്.


എന്നാൽ, ആരാധകരെ നിരാശരാക്കിക്കൊണ്ട്, തഗ് ലൈഫ് തമിഴ് ആൽബത്തിൽ ഗായിക പാടിയിട്ടില്ല എന്ന വാർത്തയെത്തി. 'മുത്ത മഴൈ' എന്ന പാട്ട് തഗ് ലൈഫിൽ പാടിയിരിക്കുന്നത് ദീ എന്നറിയപ്പെടുന്ന ദീക്ഷിത എന്ന യുവ ഗായികയാണ്. എന്നാൽ ചിത്രത്തിനായി ഇതേ പാട്ട് തെലുങ്ക്, ഹിന്ദി ഭാഷകളിൽ പാടിയത് ചിന്മയിയാണ്. ഇത് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികൾ ഗായിക സ്റ്റേജിൽ പാടിയ പാട്ട് പുറത്തിറക്കണമെന്ന ആവശ്യവുമായി എത്തി. തഗ് ലൈഫ് ടീം അത് അനുസരിച്ചതോടെ, ചിന്മയിയുടെ ആലാപനവും, ചിത്രത്തിനായി ദീ പാടിയ വേർഷനും തമ്മിൽ താരതമ്യങ്ങളും വന്നു.
എന്നാൽ, ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചിന്മയി ഇപ്പോൾ. "ദീ വളരെ കഴിവുള്ള ഒരു യുവ ഗായികയാണ്. പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാൽ, ചിലപ്പോൾ ഒരു നൂറ് ചിന്മയിമാരെയും ശ്രേയ ഘോഷാൽമാരെയും അവൾ മറികടന്നെന്നു വരാം," ചിന്മയി പറഞ്ഞു. താരതമ്യങ്ങളോട് തനിക്ക് താത്പര്യമില്ല എന്ന് തുറന്നു പറഞ്ഞ ചിന്മയി, ഒരേ പാട്ട് രണ്ടു ഗായികമാർ പാടി എന്നതിനെ ഒരു മല്ല യുദ്ധം പോലെ ആക്കി മാറ്റിയിരിക്കുകയാണ് എന്നും അഭിപ്രായപ്പെട്ടു. ഇത്തരം നെഗറ്റിവിറ്റി താൻ ആഗ്രഹിച്ചിട്ടില്ല എന്നും, ഇങ്ങനെ സംഭവിച്ചതിൽ ദീയോട് മാപ്പ് പറയുന്നു എന്നും ഗായിക കൂട്ടിച്ചേർത്തു.
തഗ് ലൈഫ് തമിഴ് ആൽബത്തിൽ ചിന്മയി ഇല്ല


മുൻപ് നടന്ന ചില വിവാദങ്ങൾക്ക് പിന്നാലെ, തമിഴ് സിനിമയിൽ പാടുന്നതിൽ നിന്നും, സിനിമയിൽ ഡബ്ബ് ചെയ്യുന്നതിൽ നിന്നും, രാധ രവിയുടെ നേതൃത്വത്തിലുള്ള സംഘടനയായ സൗത്ത് ഇന്ത്യൻ സിനി-ടെലിവിഷൻ ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിയെ വിലക്കിയിരുന്നു. യൂണിയൻ മുന്നോട്ടു വച്ച ഈ വിലക്കിന് കാരണമാവട്ടെ, സീനിയർ ഗാനരചയിതാവും, കവിയുമായ വൈരമുത്തു നടത്തി വന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ ചിന്മയി നടത്തിയ പോരാട്ടമാണ്. തന്റെ തൊഴിലിന് വേണ്ടി ആദർശങ്ങൾ പണയം വയ്ക്കാത്ത ഇതിന് പകരം നൽകേണ്ടിവന്നത് തന്റെ കരിയറാണ്.
2018ലാണ് സൗത്ത് ഇന്ത്യൻ സിനി-ടെലിവിഷൻ ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ എ.ആർ.റഹ്മാനെയും, സംവിധായകൻ ലോകേഷ് കനഗരാജിനെയും പോലെ അപൂർവം ചിലർ, ചിന്മയിക്കൊപ്പം വീണ്ടും പ്രവർത്തിച്ചു. റഹ്മാന്റെ ബിഗിൽ എന്ന തമിഴ് ചിത്രത്തിലും, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലായി പൊന്നിയിൻ സെൽവൻ, ആടുജീവിതം തുടങ്ങിയ സിനിമകൾക്ക് വേണ്ടിയും ചിന്മയി പാടിയിരുന്നു. ലോകേഷിന്റെ ലിയോ എന്ന ചിത്രത്തിൽ നായിക തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ചിന്മയിയാണ്.


Click it and Unblock the Notifications











