'മീനയെ തങ്കംപ്പോലെ സൂക്ഷിച്ച മനുഷ്യൻ, ഭർത്താവിന്റെ ജീവൻ നിലനിർത്താൻ സഹായം അഭ്യർഥിച്ച് അവൾ കുറേ അലഞ്ഞു'
ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് നായികയായി തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുകയും ഇപ്പോഴും സഹനടി വേഷങ്ങളിൽ അടക്കം ശോഭിക്കുകയും ചെയ്യുന്ന നടിയാണ് മീന. അന്യഭാഷ നടിയാണ് മീനയെങ്കിലും മലയാളികൾക്ക് കേരളത്തിന്റെ വളർത്ത് പുത്രിയാണ്.
കാരണം ചെറുപ്പം മുതൽ ഈ നാൽപത്തിമൂന്നാം വയസുവരെ മീന അഭിനയിച്ചത് നിരവധി മലയാള സിനിമകളിലാണ്. മോഹൻലാൽ, ശ്രീനിവാസൻ, മമ്മൂട്ടി തുടങ്ങി ഒട്ടനവധി താരങ്ങളുടെ നായികയായി.
കഴിഞ്ഞ ദിവസമാണ് മീനയുടെ ജീവിതത്തിൽ ഏറ്റവും വലിയ കരുത്തായിരുന്ന ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്.
അപ്രതീക്ഷിതമായിരുന്നു മരണം. പലവിധ അസുഖങ്ങൾ വിദ്യാസാഗറിനെ അലട്ടിയിരുന്നുവെങ്കിലും പെട്ടനുള്ള മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കൊവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ.
ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.
വിദ്യാസാഗറിന്റെ മരണാനന്തര ചടങ്ങുകൾ നടത്താനും മറ്റുമായി മീനയ്ക്ക് തുണയായി ഉണ്ടായിരുന്നത് നടിയും നൃത്ത സംവിധായികയുമായ കല മാസ്റ്ററായിരുന്നു.
മീനയുമായി വളരെ അധികം ആത്മബന്ധം സൂക്ഷിക്കുന്ന കല മാസ്റ്റർ മീനയുടേയും ഭർത്താവ് വിദ്യസാഗറിന്റേയും ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

'ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ അഴകോടെ തങ്കത്തട്ടിൽ വെച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവർത്തിച്ചു.'
'എന്തുരോഗം വന്നാലും അധികകാലം അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം.'
'ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞാൻ നേരിൽ പോയി കണ്ടിരുന്നു. എന്നോട് പിറന്നാൾ ആശംസകളൊക്കെ പറഞ്ഞിരുന്നു.'

'ശ്വാസകോശം മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നു. ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവെക്കാമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയിൽ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്. മീന വിദ്യാസാഗറിന്റെ ജീവൻ രക്ഷിക്കാൻ വലിയ പോരാട്ടമാണ് നടത്തിയത്.'
'അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ ഫലമുണ്ടായില്ല.'
'അതിനിടെ വലിയ സമ്മർദ്ദമാണ് മീന അനുഭവിച്ചത്. ഞാൻ തിരികെ വരുമെന്ന് സാഗർ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗർ. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിലവളരെ മോശമായി' കലാ മാസ്റ്റർ പറഞ്ഞു.

ചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടെയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്.
പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ.
ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അവിടുന്ന് പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ മീനയ്ക്ക് കഴിഞ്ഞു.


Click it and Unblock the Notifications