'മീന പോകാത്ത അമ്പലങ്ങളില്ല, സുരേഷ് ഗോപി വരെ സഹായിക്കാൻ എത്തി, അവൾ ഒരുപാട് പരിശ്രമിച്ചു'; കലാ മാസ്റ്റർ!
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന. അടുത്തിടെയാണ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശ രോഗിയായ വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
വളരെ വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് മീന. നടി ഇതുവരെ മലയാളത്തിൽ ചെയ്തിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും വലിയ വിജയമായിരുന്നു.
ഒരു മകൾ മാത്രമാണ് മീനയ്ക്കുള്ളത്. മീനയുടെ സുഖത്തിലും ദുഖത്തിലും എപ്പോഴും ഒപ്പമുണ്ടായിട്ടുള്ള സുഹൃത്താണ് കലാ മാസ്റ്റർ. മീനയുടെ ഭർത്താവ് മരിച്ചപ്പോഴും താങ്ങായി ഒപ്പം നിന്നത് കലാ മാസ്റ്ററായിരുന്നു. ഇപ്പോഴിത മീനയെ കുറിച്ച് കലാ മാസ്റ്റർ പങ്കുവെച്ച ചില കാര്യങ്ങളാണ് വൈറലാകുന്നത്.
സ്വാസിക വിജയ് അവതാരികയായ അമൃത ടിവിയിലെ റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് മീന അനുഭവിച്ച സങ്കടങ്ങളെ കുറിച്ച് വിവരിച്ചത്.

'പ്രസന്ന ഒരു എക്സലന്റ് കൊറിയോഗ്രാഫറാണ്. ഒട്ടനവധി ഭാഷകൾ കൈവശമാക്കിയിട്ടുണ്ട് പ്രസന്ന. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, പഞ്ചാബി, ഗുജറാത്തിയെല്ലാം പ്രസന്ന നന്നായി കൈകാര്യം ചെയ്യും. പ്രസന്ന കല്യാണം കഴിച്ചത് തെലുങ്കിൽ നിന്നുമാണ്.'
'നല്ല കഴിവുള്ള വ്യക്തിയാണ്. പന്ത്രണ്ട് വയസിൽ എന്റെയടുത്ത് വന്നതാണ്. അവന് മൂന്ന് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. പ്രസന്നയ്ക്ക് എന്ത് അംഗീകാരം കിട്ടിയാലും അവൻ ഉടനെ എന്നെ വിളിച്ച് പറയും. അവൻ ആദ്യം വിളിക്കുന്ന വ്യക്തി എപ്പോഴും ഞാനാണ്.'

'മീന എന്റെ ഏറ്റവും നല്ല സുഹൃത്താണ്. വളരെ വർഷങ്ങളായുള്ള സൗഹൃദമാണ്. അടുത്തിടെ അവളുടെ ഭർത്താവ് മരിച്ചത് വളരെ വിഷമത്തിലാക്കിയ ഒരു കാര്യമായിരുന്നു.'
'അതൊരു ഷോക്കിങ് ന്യൂസായിരുന്നു. മീനയുടെ ഭർത്താവ് വിദ്യാസാഗർ വളരെ സ്വീറ്റും ജോളി ടൈപ്പുമാണ്. എന്റെ ഒരു പിറന്നാൾ ദിവസമാണ് അവൾ എന്നെ വിളിച്ച് ഭർത്താവ് അസുഖമായി ആശുപത്രിയിലാണെന്ന് പറഞ്ഞത്. അത് അവൾ പറഞ്ഞപ്പോഴും ഞാൻ ഞെട്ടിപ്പോയി. ഞാൻ പിന്നെ കാണാൻ പോയിരുന്നു.'

'അപ്പോഴെല്ലാം അവൾ വളരെ സങ്കടത്തിലായിരുന്നു. ശ്വാസകോശത്തിൽ ഇൻഫക്ഷൻ കൂടിയിരുന്നു. ട്രാൻസ്പ്ലാന്റേഷൻ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്ത് സങ്കടമുണ്ടെങ്കിലും അവൾ ആദ്യം എന്നെയാണ് വിളിക്കാറുള്ളത്.'
'ട്രാൻസ്പ്ലാന്റേഷൻ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ഞാനും മീനയും അലയാത്ത സ്ഥലങ്ങളില്ല. മന്ത്രിമാർ, ഐഎഎസ് ഓഫീസർമാർ, സുരേഷ് ഗോപി സാർ അടക്കമുള്ളവരെ കണ്ടു. അവരെല്ലാം പരമാവധി സഹായിക്കാൻ നോക്കി ഒന്നും ഫലം കണ്ടില്ല.'

'മൂന്ന് മാസത്തോളം ഞാനും മീനയും അവയവദാനത്തിന് സന്നദ്ധതയുള്ളയാളെ കണ്ടെത്താനായി അലഞ്ഞു. പക്ഷെ ഫലമുണ്ടായില്ല. അപ്പോഴും അവൾക്ക് വളരെ അധികം പ്രതീക്ഷയുണ്ടായിരുന്നു.'
'തനിക്ക് വിദ്യാസാഗറിനെ തിരികെ കിട്ടുമെന്ന് അവൾ ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നെ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ വിളിച്ച് പറഞ്ഞു അവയവങ്ങളൊന്നും തീര പ്രവർത്തിക്കുന്നില്ലെന്ന്. വൈകാതെ മരണം സംഭവിച്ചു.'

'വിദ്യാസാഗറിന്റെ ജീവൻ നിലനിർത്തി കിട്ടാനായി അവൾ പോകാത്ത അമ്പലങ്ങളില്ല. ചേച്ചി ഞാൻ എന്ത് ചെയ്യും... എല്ലാം പോയി എന്ന് പറഞ്ഞാണ് മരണവാർത്ത അവൾ എന്നോട് പറഞ്ഞത്. ഞാൻ വളരെ സെൻസിറ്റീവാണ് എന്നിട്ടും മീനയ്ക്ക് മുമ്പിൽ നിന്ന് ഞാൻ കരഞ്ഞില്ല.'
'വളരെ നല്ല സ്നേഹമുള്ള കുട്ടിയാണ് മീന. അവളോട് ദൈവം ഇങ്ങനെ ചെയ്തതിൽ ഞങ്ങളെല്ലാവരും ദുഖത്തിലാണ്. എല്ലാ ദിവസം ഇടവിട്ട് ഇടവിട്ട് ഞാൻ അവളെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്' കലാ മാസ്റ്റർ പറഞ്ഞു.


Click it and Unblock the Notifications