'സിനിമ കണ്ടിറങ്ങുന്ന അടുത്ത നിമിഷം മുതൽ അഭിപ്രായം പറയാം, പാടില്ലെന്ന് പറയാൻ പറ്റില്ല'; ബി. ഉണ്ണികൃഷ്ണൻ!
അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് റിവ്യു ബോംബിങ് എന്നത്. മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ അടുത്ത കാലത്തായി പരാജയപ്പെടുന്നത് ഇത്തരം റിവ്യൂവേഴ്സാണെന്നാണ് മലയാള സിനിമയിലെ ഒരു വിഭാഗം ആളുകൾ പറയുന്നത്.
സത്യസന്ധമായി സിനിമയെ കുറിച്ചുള്ള നിരൂപണം പങ്കുവെക്കുന്നവർക്കെതിരെ വരെ ഒരു വിഭാഗം സിനിമാക്കാർ അടുത്തിടെയായി നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആറാട്ട് അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത ബി. ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ആറാട്ട് സിനിമയുടെ റിലീസിന് ശേഷം ആറാട്ടിനെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നുവെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. സിനിമ കാണുക പോലും ചെയ്യാതെയാണ് അപവാദം പ്രചരിപ്പിക്കുന്നതെന്നെല്ലാമാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്.

സിനിമാക്കാരും റിവ്യൂവേഴ്സും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് വിഷയത്തിൽ തനിക്കുള്ള നിലപാട് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന അടുത്ത നിമിഷം മുതൽ അതിനെ കുറിച്ച് അഭിപ്രായം പറയാമെന്നും അങ്ങനെ പാടില്ലെന്ന് പറയാൻ ആർക്കും അധികാരമില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.
'റിവ്യു ബോംബിങുമായി ബന്ധപ്പെട്ട് ഫെഫ്ക സജീവ ചർച്ചയിൽ ഒന്നും പങ്കെടുത്തിട്ടില്ല. ഞാനും സിനിമ പ്രൊഡക്ഷൻ നടത്തിയിട്ടുള്ള ആളാണ്. ഒരു സിനിമിയുടെ പ്രമോഷന് വേണ്ടി നാൽപ്പത് ലക്ഷം രൂപ വരെയാണ് ഒരു നിർമാതാവ് ചെലവഴിക്കുന്നത്. ചെറിയ സിനിമപോലും ഇരുപത് ലക്ഷത്തിന് അടുത്ത് തുക മുടക്കിയാണ് പ്രമോഷൻ ചെയ്യുന്നത്.'
'വലിയ രീതിയിൽ സാമ്പത്തിക അതിക്രമങ്ങൾ അത്തരത്തിൽ നടക്കുന്നുണ്ട്. ഫേസ്ബുക്ക് കമന്റ്, ബുക്ക് മൈ ഷോ റേറ്റിങ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് വരെ പണം കൊടുക്കുന്നുണ്ട് നിർമാതാക്കൾ. പലപ്പോഴും ഇങ്ങനെ ചെയ്യാൻ നിർമാതാക്കൾ നിർബന്ധിതരാവുകയാണ്. സംവിധായകർ, അഭിനേതാക്കൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരാണ് നിർമാതാക്കളെ ഇതിനായി പ്രഷർ ചെയ്യുന്നത്.'
'നടത്താൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞാണ് പലരും പ്രമോഷന്റെ പേരിൽ നിർമാതാക്കളിൽ നിന്നും പണം വാങ്ങുന്നത്. അത് നടന്നില്ലെന്ന് കാണുമ്പോൾ നിർമാതാക്കൾക്ക് വഞ്ചിക്കപ്പെട്ടുവെന്ന തോന്നലും തുടർപ്രശ്നങ്ങളും ഉണ്ടാകും.'

'ഒരു പ്രൊഡക്ട് റിവ്യു ചെയ്യാൻ പാടില്ലെന്ന് നമുക്ക് ഒരിക്കലും പറയാൻ പറ്റില്ല. അതിന് സമയപരിധിയുമില്ല. തിയേറ്ററിലേക്ക് ഓഡിയൻസ് റെസ്പോൺസ് എടുക്കാൻ മാധ്യമങ്ങളെ കയറ്റേണ്ടെന്ന തീരുമാനം നിർമാതാക്കളാണ് എടുത്തത്. അതിന് പിറകിലും വലിയ സാമ്പത്തിക വിനിമയം നടക്കുന്നത് കൊണ്ടാണ് അവർ അത് വേണ്ടെന്ന് പറഞ്ഞത്. ഒരു സിനിമ കണ്ടിറങ്ങുന്ന മൊമന്റ് മുതൽ അതിനെ കുറിച്ച് അഭിപ്രായം പറയാം.'
'സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ പാടില്ലെന്ന് പറയാൻ എന്താണ് നമുക്ക് അധികാരം. റിവ്യു, വിമർശനം ഇവയൊക്കെ ആർക്കും പറയാൻ പറ്റുന്ന ഒന്നാണ്. വിമർശനം സിനിമയും സൃഷ്ടിക്കുന്നുണ്ട്. വിമർശനമാണ് സിനിമയെന്ന വ്യവഹാരത്തെ നിർമിക്കുന്നത്. അത് ഇല്ലെങ്കിൽ ഒരു ഗ്രോത്തും ഉണ്ടാകില്ലെന്നും', ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
അഭിമുഖം ശ്രദ്ധിക്കപ്പെട്ടതോടെ സംവിധായകന്റെ മാറിയ കാഴ്ചപ്പാടിനെ പ്രേക്ഷകരും അഭിനന്ദിച്ചു. താങ്കൾക്ക് ഈ തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷം, റിവ്യു അംഗീകരിക്കാൻ മനസുണ്ടായതിൽ സന്തോഷമെന്നെല്ലാമാണ് കമന്റുകൾ. ആറാട്ടിന് ശേഷം ക്രിസ്റ്റഫറാണ് ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ.
മമ്മൂട്ടി നായകനായ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. റാഹേൽ മകൻ കോരയുടെ സംവിധായകനാണ് റിവ്യൂവേഴ്സിനെതിരെ കേസ് നൽകിയിരിക്കുന്നത്. 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായിരുന്നു റാഹേൽ മകൻ കോര.


Click it and Unblock the Notifications











