വാക്ക് പാലിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു, എന്നെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ച് ഡിന്നർ തന്നു; അളഗപ്പൻ
നിരവധി മലയാള സിനിമകൾക്ക് ക്യാമറ ചലപ്പിക്കുകയും പട്ടംപോലെ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്ത ക്യാമറമാനാണ് അളഗപ്പൻ. ബ്ലെസിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായ കാഴ്ചയുടെ ഛായാഗ്രഹകൻ കൂടിയായ അളഗപ്പൻ നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ. അതിരാവിലെ ഷൂട്ട് നിശ്ചയിച്ചിട്ട് അതിൽ മാറ്റം വന്നാൽ പിന്നീട് അതിരാവിലെയുള്ള ഷൂട്ടിന്റെ കാര്യവും പറഞ്ഞ് മമ്മൂട്ടിയെ സമീപിക്കാൻ പറ്റില്ലെന്ന് ഛായാഗ്രഹകൻ മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സീൻ റീ ഷൂട്ട് ചെയ്യണമെങ്കിൽ കൃത്യമായ കാരണം മമ്മൂക്കയ്ക്ക് വിവരിച്ച് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോട്ട് നന്നായാൽ ഉടനെ തന്നെ അതേ കുറിച്ച് പറഞ്ഞ് അഭിനന്ദിക്കുന്നയാളല്ല മമ്മൂക്ക. പക്ഷെ പിന്നീട് പറയും മരിക്കുന്നത് വരെ പറഞ്ഞ് കൊണ്ടിരിക്കും.

കട്ട് പറഞ്ഞാൽ പുള്ളി നമ്മുടെ മുഖത്തേക്ക് നോക്കും നമ്മൾ ഹാപ്പിയാണെന്ന് മനസിലായാൽ പുള്ളി ഇറങ്ങിപ്പോകും. പിന്നെ നമ്മുടെ വർക്ക് ഇഷ്ടപ്പെട്ടാൽ എല്ലാവരേയും വിളിച്ച് പറയും. മമ്മൂക്ക നേരിട്ട് പറയുന്നത് ആ പടം കഴിഞ്ഞിട്ടാകും. ആളുകളൊക്കെ നോക്കി നിൽക്കുമ്പോൾ മമ്മൂക്ക അഭിനന്ദിക്കുകയാണെങ്കിൽ ഒരു സന്തോഷമാണ്. പക്ഷെ മമ്മൂക്ക അങ്ങനെ പറയില്ല. മുഖത്ത് നിന്ന് നമുക്ക് അദ്ദേഹം ചിന്തിക്കുന്നത് മനസിലാക്കാൻ പറ്റും.
ഓവർ എക്സ്പ്രസീവല്ല പുള്ളി. നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് വന്ന് റീ ഷൂട്ട് ചെയ്യേണ്ടതായി വന്നാൽ കാരണം അദ്ദേഹത്തോട് നമ്മൾ കറക്ടായി പറയണം. അല്ലാതെ അദ്ദേഹം റീ ടേക്കിന് തയ്യാറാവില്ല. പക്ഷെ അങ്ങനൊരു കോൺട്രവേഷ്യൽ സംഭവം ഇന്നേവരെ മമ്മൂക്കയ്ക്കൊപ്പം വന്നിട്ടില്ല. ഒരേ കടൽ ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂക്കയ്ക്ക് എവിടെയോ അത്യാവശ്യമായി പോകണമായിരുന്നു.
അഞ്ചരയ്ക്ക് പോകുമെന്ന് എന്നോട് വന്ന് പറഞ്ഞപ്പോൾ ആറ് മണിക്ക് ഒരു ഷോട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എടുത്താൽ മാത്രമെ നന്നാവുകയുള്ളുവെന്നും ഞാൻ പറഞ്ഞിരുന്നു. കാരണം ആകാശം എനിക്ക് ബാഗ്രൗണ്ടായി വേണമായിരുന്നു. അന്ന് ഗ്രേഡിങ്ങ് മാത്രമെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അപ്പറേച്ചറും ഫിൽട്ടറുമെല്ലാം ഷൂട്ട് ചെയ്യുമ്പോൾ തന്നെ കറക്ടായിരിക്കണം.
അല്ലാത്തപക്ഷം ഒന്നും പിന്നീട് മാറ്റം വരുത്താൻ പറ്റില്ല. സ്പോട്ടിൽ എടുത്തില്ലെങ്കിൽ പിന്നീട് ഒന്നും കിട്ടില്ല. മൂന്ന് ഷോട്ടില്ലേ അത് ആറ് മണിക്കൊന്നും പൂർത്തിയാവുകയില്ല. ഞാൻ അഞ്ചരയ്ക്ക് തന്നെ പോവുകയാണെന്ന് മമ്മൂക്ക പറഞ്ഞു. ഉറപ്പായും വിടാമെന്ന് ഞാൻ ഉറപ്പ് നൽകി. ലൈറ്റ് അഞ്ചര മണിയ്ക്ക് തന്നെ ചെയ്തു. മമ്മൂക്ക ആറ് മണിയ്ക്ക് വന്നു. മൂന്ന് ഷോട്ടും പെട്ടന്ന് തന്നെ എടുത്ത് പൂർത്തിയാക്കി. മമ്മൂക്ക ഹാപ്പിയുമായി.

അടുത്ത് വന്ന് എനിക്ക് കൈ തന്നു. വേറൊന്നും മിണ്ടിയില്ല. പിറ്റേദിവസം അദ്ദേഹം എന്നെ ചെന്നൈ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് അദ്ദേഹത്തോടൊപ്പം വീട്ടിലായിരുന്നു ഡിന്നർ. പ്രോമിസ് നമ്മൾ പാലിച്ചുവെന്ന് കണ്ടതിലെ ഇഷ്ടം കൊണ്ട് ചെയ്തതാണ്. ഈ രീതിയിൽ എക്പ്രസീവാണ് മമ്മൂക്ക. അദ്ദേഹത്തിന് പോസിറ്റീവായ ഒരു വൈബുണ്ട്. കാഴ്ചയിലും ഒരേ കടലിലും മമ്മൂക്കയോടൊപ്പം വർക്ക് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ അഭിനയം എന്നെ അതിശയിപ്പിച്ചത്.
അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഷോട്ട് എടുക്കും വരെ മറ്റ് എന്തെങ്കിലും കാര്യങ്ങളിൽ അദ്ദേഹം മുഴുകി ഇരിക്കുകയായിരിക്കും. ഷോട്ട് റെഡിയെന്ന് പറയുമ്പോൾ വന്ന് കെയർ ഫ്രീയായി അഭിനയിച്ചിട്ട് പോകും. ഒരിക്കലും മമ്മൂക്കയുടെ അഭിനയത്തിൽ ഡൗട്ട് തോന്നിയിട്ടില്ല.
പുലർച്ചെ ഷൂട്ട് പറഞ്ഞിട്ട് ചെയ്തിട്ടില്ലെങ്കിൽ പിന്നെ മമ്മൂക്കയെ അതേ സമയത്ത് ഷൂട്ടിന് കിട്ടില്ലെന്നും അളഗപ്പൻ പറയുന്നു. പാർവതി തിരുവോത്തിന്റെ വർത്തമാനം എന്ന സിനിമയുടെ പിന്നണിയിലാണ് അവസാനം അളഗപ്പനെ മലയാളികൾ കണ്ടത്.


Click it and Unblock the Notifications











