നടന് പറ്റിയ ജീവിത രീതിയായിരുന്നില്ല, കൂട്ടുകാരുമായി മദ്യപാനവും പാട്ടും ബഹളവും, പലതവണ ഉപദേശിച്ചു; അളഗപ്പൻ
മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ഛായാഗ്രഹകവും സംവിധായകനുമാണ് അളഗപ്പൻ. കലാഭവൻ മണിയ്ക്കൊപ്പവും നിരവധി സിനിമകളിൽ അളഗപ്പൻ പ്രവർത്തിച്ചിട്ടുണ്ട്. അളഗപ്പന് പ്രിയപ്പെട്ട നടൻ കൂടിയായിരുന്നു മണി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ പ്രകടനം കണ്ട് അതിശയിച്ച് പോയ കഥ അളഗപ്പൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ചിട്ടയുള്ള ജീവിത രീതി ഉണ്ടായിരുന്നുവെങ്കിൽ ഇന്നും മണി ജീവിച്ചിരിക്കുമായിരുന്നുവെന്ന് പറയുകയാണിപ്പോൾ അളഗപ്പൻ. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അളഗപ്പൻ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലെ പ്രകടനത്തിന് കലാഭവൻ മണിയ്ക്ക് വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയതായി തോന്നിയിട്ടില്ലെന്നും അളഗപ്പൻ പറയുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് കലാഭവൻ മണി അന്ധനായി ചെയ്യുമോയെന്ന സംശയം എനിക്കുണ്ടായിരുന്നു. കണ്ണ് ഒരുപാട് സമയം അന്ധത ബാധിച്ചതുപോലെ വെക്കണമല്ലോ. അതുകൊണ്ട് തന്നെ കോൺടാക്ട് ലെൻസിടണോ ആംഗിൾസ് എവിടെയൊക്കെ വെക്കണം എന്നത് സംബന്ധിച്ചെല്ലാം ഞാൻ പ്ലാൻ ചെയ്തുകൊണ്ടിരുന്നു.
കലാഭവൻ മണി അഭിനയിച്ച് ഫലിപ്പിക്കുമെന്നതിൽ കോൺഫിഡൻസുണ്ടോയെന്നത് വിനയനോടും ഞാൻ ചോദിച്ചിരുന്നു. പിന്നീട് കൊച്ചിയിൽ വന്ന സമയത്ത് അന്ധത ബാധിച്ചതുപോലെ പത്ത് മിനിറ്റോളം കണ്ണ് വെച്ച് കലാഭവൻ മണി എനിക്ക് കാണിച്ച് തന്നു. തനിക്ക് വേണ്ടി ലൈറ്റിങ് ചെയ്യുന്ന കാര്യത്തിൽ ഒന്നും കോംപ്രമൈസ് ചെയ്യേണ്ടെന്നും മണി എന്നോട് പറഞ്ഞു.
എങ്കിലും ഞാൻ കാരണം മണി റീ ടേക്ക് എടുക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചു. ക്ലൈമാക്സ് സീനുകൾ വെള്ളത്തിൽ വെച്ച് എടുക്കാമെന്നാണ് ആദ്യം പ്ലാൻ ചെയ്തത്. പിന്നീട് ഡോക്ടർമാരുടെ നിർദേശ പ്രകാരം അത് മാറ്റി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലെ പ്രകടനത്തിന് കലാഭവൻ മണിക്ക് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങൾ കിട്ടണമായിരുന്നുവെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.
അദ്ദേഹത്തിന് അത് കിട്ടാതെ പോയതിൽ എനിക്ക് വിഷമവുമുണ്ട്. പിന്നെ ജൂറി തീരുമാനിക്കുന്നതാണല്ലോ. മണി എത്രത്തോളം ആ കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെട്ടുവെന്ന് നേരിട്ട് കണ്ടതായതുകൊണ്ട് അവാർഡ് കിട്ടാതിരുന്നപ്പോൾ എനിക്ക് വിഷമമായി. നാൽപ്പത് ദിവസത്തോളം ആ സിനിമയിൽ മണി അന്ധനായി അഭിനയിച്ചിട്ടുണ്ട്.

സ്ട്രെയിൻ ചെയ്ത് അഭിനയിച്ചതിന്റെ പേരിൽ ഒരിക്കലും മണി പരാതി പറഞ്ഞിട്ടില്ല. എപ്പോഴും തമാശ കലർന്ന സംസാരവും പെരുമാറ്റവുമാണെന്നും അളഗപ്പൻ പറയുന്നു. കരുമാടിക്കുട്ടനിൽ പ്രവർത്തിക്കുന്ന സമയം മുതൽ മണിക്ക് ഞാൻ താക്കീത് കൊടുക്കാറുണ്ടായിരുന്നു. കാരണം പുള്ളിയുടെ ഫുഡ് ഹാബിറ്റ്സ് എല്ലാം മോശമായിരുന്നു.
കൃത്യ സമയത്തായിരുന്നില്ല ഭക്ഷണം കഴിച്ചിരുന്നത്. ഒരു മണി രാത്രിക്കൊക്കെ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു നടന് പറ്റിയ ജീവിത രീതിയല്ലെന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. ഡിസിപ്ലിൻ ഉണ്ടായിരുന്നില്ല. ലൈഫ് സ്റ്റൈൽ തന്നെ മാറി. രാത്രി ഉറക്കവും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾ വരുമ്പോൾ മദ്യപിച്ച് പാട്ടും പാടിയിരിക്കും. നടന് പറ്റിയ ജീവിത രീതിയായിരുന്നില്ല. ഞാൻ ഉപദേശിക്കുമ്പോൾ ചെയ്യാമെന്ന് സമ്മതിക്കും പക്ഷെ ഒന്നും ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ല.
പത്തും ഇരുപത്തഞ്ചും ഫ്രണ്ട്സാണ് രാത്രി വൈകുവോളം മണിക്കൊപ്പം റൂമിലുണ്ടാവുക. പുലർച്ചെ അഞ്ച് മണിക്ക് ഷൂട്ടുമുണ്ട്. അതിനാൽ തന്നെ നടന്റെ ഉറക്കവും ശരിയായിരുന്നില്ലെന്നും അളഗപ്പൻ പറയുന്നു. മണിയുടെ മരണം മലയാളികൾക്ക് ഇന്നും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്. വെറും നാൽപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ താരത്തിന്റെ പ്രായം.


Click it and Unblock the Notifications