പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിന് സന്തോഷമുള്ള കാര്യം, ശോഭന കൂടിയായപ്പോൾ ലാൽ മറന്ന് കാണും; വിപിൻ മോഹൻ
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ പട്ടണ പ്രവേശം, നാടോടിക്കാറ്റ്, സന്ദേശം, പിൻഗാമി, ഒരു മറവത്തൂർ കനവ്, മയിൽപീലിക്കാവ്, പട്ടാഭിഷേകം തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച കലാകാരനാണ് വിപിൻ മോഹൻ. സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മുപ്പതോളം സിനിമകൾക്ക് വിപിൻ മോഹൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള അദ്ദേഹം ദിലീപിനെ നായകനാക്കി പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയും സംവിധാനം ചെയ്‌തു.
ഇപ്പോഴിതാ സത്യൻ അന്തിക്കാട് സിനിമയായ നാടോടികാറ്റിനെ കുറിച്ചും മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നീ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള ഓർമകളും പങ്കുവെച്ചിരിക്കുകയാണ് വിപിൻ. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഛായാഗ്രഹകൻ.

അന്നും ഇന്നും എന്നും മലയാള സിനിമയിലെ മികച്ച അഭിനേതാക്കാളാണ് മോഹന്‍ലാലും ശ്രീനിവാസനുമെന്നും ഇരുവരും തമ്മില്‍ നല്ല കോര്‍ഡിനേഷനാണെന്നും പലപ്പോഴും ഇരുവരുടെയും അഭിനയം കണ്ട് മതിമറന്ന് ചിരിച്ചിട്ടുണ്ടെന്നും വിപിന്‍ മോഹന്‍ പറയുന്നു. നാടോടിക്കാറ്റ് സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഓർമകളും എനിക്കുണ്ട്. അന്നും ഇന്നും എന്നും മലയാള സിനിമയില്‍ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് മോഹന്‍ലാലും ശ്രീനിവാസനും.
നല്ല കോര്‍ഡിനേഷനാണ് അവര്‍ തമ്മിൽ. അവര്‍ രണ്ടുപേരും സിനിമക്ക് പുറമെ കാണിക്കുന്ന കോമഡി കണ്ടിട്ട് ഞാന്‍ ചിരിച്ച് ക്യാമറ തട്ടിവീണ് സത്യന്‍ അന്തിക്കാടിന്റെ കയ്യില്‍ നിന്ന് വഴക്ക് കേട്ട ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ മോഹന്‍ലാലെന്ന് പറയുന്നത് ഒരു കംപ്ലീറ്റ് ആക്ടറാണ്. അതുല്യ നടന്‍. അദ്ദേഹത്തിന്റെ മുഴുവന്‍ അഭിനയവും ഷോട്ട് സമയത്തെ വരൂ.
ഞാന്‍ ഷോട്ട് സമയത്ത് അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്. സത്യന്‍ ഒക്കെ അല്ലെയെന്ന് ചോദിച്ചാല്‍ ആണെന്ന് പറയാന്‍ പോലും എനിക്കപ്പോള്‍ കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ കരയുകയായിരുന്നു. അത്രയും നല്ല അഭിനേതാവ് എന്റെ മുന്നില്‍ ഇരിക്കുന്നത്. എന്നെ ചിരിപ്പിച്ചിട്ടുള്ളതും കരയിപ്പിച്ചിട്ടുള്ളതുമായ ഒരു നടൻ മോഹൻലാൽ തന്നെയാണ്. അന്ന് നമ്മളൊക്കെ ഷൂട്ടിങ് എഞ്ചോയ് ചെയ്തിരുന്നു. ഇന്ന് പക്ഷെ എഞ്ചോയ് ചെയ്യുന്നുണ്ടോയെന്ന് അറിയില്ല.
കാരണം ഇന്ന് ഒരു ജോലിയാണ് ഷൂട്ടിങ്. സീനെടുക്കുക പോവുക എന്നതാണ് രീതി. മോഹൻലാൽ അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് അറിയാൻ കഴിയില്ല. തിലകൻ ചേട്ടനെപ്പോലെയാണ് ലാലും സീൻ കൊടുത്താൽ എല്ലാം വായിച്ച് നോക്കി ചിലപ്പോൾ തനിക്ക് പറയാൻ പറ്റുന്ന രീതിയിൽ ഡയലോഗ് മാറ്റി അവതരിപ്പിക്കും. തിലകൻ ചേട്ടനും അതുപോലെയാണ്. മോഹൻലാലിന് വേറൊരു മാച്ചില്ല.

ലാലിനെപ്പോലെ എന്ന് പറയാൻ പോലും ആരെയും നോക്കി പറ്റില്ല. ലാൽ ലാലാണ്. കോമഡിയായാലും സങ്കടമായാലും എല്ലാം പ്രത്യേക രീതിയിലാണ് അവതരിപ്പിക്കുക. ലാലിന് ദൈവം കൊടുത്ത അനുഗ്രഹമാണ് അത്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമെല്ലാം മോഹൻലാൽ തന്നെയാണ്. മോഹൻലാലിന് അഭിനയമില്ല. ബിഹേവ് ചെയ്യുകയാണ്. ഇപ്പോഴത്തെ താരങ്ങൾ അങ്ങനെയാണോയെന്ന് എനിക്ക് അറിയില്ല. ഇമോഷൻസ് വളരെ കുറവാണ് ന്യൂ ജനറേഷന്.
നാടോടിക്കാറ്റ് ക്ലൈമാക്സ് രംഗത്തിൽ ശോഭനയെ എടുക്കുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒരു പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭന കൂടിയാകുമ്പോൾ... ശോഭന ആ സമയത്ത് സിനിമയിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണ്. ഒരു പക്ഷെ ആ സമയത്ത് നടുവേദന ലാൽ മറന്നിട്ടുണ്ടാകും.
ശോഭനയെ എടുക്കാൻ പറഞ്ഞാൽ അത് ഞാനായാലും മറക്കുമെന്നും രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് വിപിൻ മോഹൻ പറഞ്ഞു. തുടരുമാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ശോഭന-മോഹൻലാൽ സിനിമ.


Click it and Unblock the Notifications











