പ്രാർത്ഥിച്ച് കിട്ടിയ മക്കൾ, വാപ്പിച്ചിയുടെ രാജാത്തിമാർ...; മക്കൾക്കൊപ്പം കൊച്ചിൻ ഹനീഫ, അപൂർവ ഫോട്ടോകൾ!
കൊച്ചിൻ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേൾക്കാത്ത അതുകേട്ട് ചിരിക്കാത്ത ഒരു ദിനം പോലും മലയാളികൾക്കുണ്ടാവില്ല. മലയാള സിനിമയിൽ നികത്താൻ കഴിയാത്ത വിടവാണ് കൊച്ചിൻ ഹനീഫയുടെ വേർപാടിലൂടെ സംഭവിച്ചത്. നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായിരുന്നു താരം. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു സിനിമയിലേക്കെത്തിയത്. വില്ലനായും സഹനടനായും കോമഡിയനായുമെല്ലാം അദ്ദേഹം വിസ്മയിപ്പിച്ചു.1972ൽ അഴിമുഖം എന്ന ചിത്രത്തിൽ തുടങ്ങി വാത്സല്യമെന്ന ചിത്രം സംവിധാനം ചെയ്തും അതിശയിപ്പിച്ചു.
താരമെന്നതിലുപരി വീട്ടിലെ ഒരു അംഗമെന്ന രീതിയിലുള്ള സ്നേഹമാണ് കൊച്ചിൻ ഹനീഫയ്ക്ക് മലയാളി നൽകിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാട് സിനിമാപ്രേമികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനൽകിയത്.

കരള്‍ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. സൗഹൃദങ്ങളായിരുന്നു കൊച്ചിന്‍ ഹനീഫയുടെ ലോകം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഫാസിലയ്ക്കും മക്കൾക്കും തുണയായത് നടന്റെ ദിലീപ് അടക്കമുള്ള സുഹൃത്തുക്കളായിരുന്നു. ഇരട്ടക്കുട്ടികളായ സഫയും മര്‍വയുമാണ് കൊച്ചിൻ ഹനീഫയുടെ മക്കള്‍.
അദ്ദേഹം മരിക്കുന്ന സമയത്ത് ഇരുവരും ചെറിയ കുട്ടികളായിരുന്നു. അടുത്തിടെ നടന്റെ മക്കളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായിരുന്നു. രണ്ടുപേരും ഇപ്പോൾ കൗമാരപ്രായക്കാരാണ്. ഏറെ നാളത്തെ പ്രാർത്ഥനകൾക്കൊടുവിലാണ് ഹനീഫയ്ക്കും ഫാസിലയ്ക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷമാണ് മക്കള്‍ ജനിച്ചത്.
അതുകൊണ്ട് തന്നെ മക്കൾക്കൊപ്പമുള്ള നിമിഷങ്ങളായിരുന്നു ഹനീഫയ്ക്ക് ഏറെ പ്രിയപ്പെട്ടത്. ഒരോ പിറന്നാളും ആളും ആരവവുമായി കൊച്ചിൻ ഹനീഫയും കുടുംബവും ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സഫയും മർവയും കൈക്കുഞ്ഞായിരുന്നപ്പോഴുള്ള ഒരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങൾ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
ചിത്രത്തിൽ കൈക്കുഞ്ഞുങ്ങളായ സഫയേയും മർവയേയും കൊച്ചിൻ ഹനീഫ ഇരുകൈകളിലുമായി എടുത്ത് താലോലിക്കുന്നതും പിറന്നാൾ കേക്ക് മുറിക്കുന്നതുമെല്ലാം കാണാം. മക്കളിലൂടെ ഞാൻ ഇക്കയെ കാണുന്നു എന്നാണ് പ്രിയ ഭർത്താവിനെ കുറിച്ച് സംസാരിക്കവെ ഫാസില പറയാറുള്ളത്. പണ്ട് പങ്കെടുത്ത പരിപാടികളൊക്കെ വീണ്ടും ടിവിയിലെത്തുമ്പോള്‍ എന്നും വീട്ടിൽ അദ്ദേഹം വരുന്ന പോലെ തോന്നും.

അതുപോലെ അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷക സമൂഹത്തിന്റെ സ്നേഹവും വളരെ വലുതാണ്. എവിടെ പോയാലും ഇക്കയുടെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞാൽ അവർ ഓടിവരും. എന്തെങ്കിലുമൊക്കെ സംസാരിക്കാതെ പോകാറേയില്ല. അതൊക്കെ നല്ല അനുഭവങ്ങളല്ലേ. അതാണ് ഏറ്റവും വലുത്. എവിടെയും നമുക്ക് സ്ഥാനമുണ്ടാകും. മക്കള്‍ അറിയുന്നതും ഹനീഫിക്കയുടെ പേരിലാണ്. ആ സ്നേഹം അവർക്കും അനുഭവിക്കുന്നുണ്ട്.
ഞങ്ങള്‍ അത്രയയും ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും കിട്ടിയ കണ്മണികളാണ് ഇരുവരും. സഫ, മര്‍വ എന്നീ പേരുകള്‍ മക്കയിലെ രണ്ട് പര്‍വ്വതങ്ങളുടെ പേരാണ്. ഇസ്മായില്‍ നബി മരുഭൂമിയില്‍ ദാഹിച്ച് നടന്നപ്പോള്‍ ഉമ്മയായ ഹാജറ ബീവി ഈ പര്‍വതങ്ങള്‍ക്കിടയിലൂടെ വെള്ളത്തിനായി അലഞ്ഞ് നിരാശയായി തിരികെ എത്തുമ്പോള്‍ കാണുന്നത് ഉറവ പൊട്ടിയെത്തിയ ജലത്തില്‍ കൈകാര്യം കളിക്കുന്ന ഇസ്മയിലിനെയാണ്.
ആ ഉറവയാണ് സംസം ജലം. മക്കളെ കിട്ടാന്‍ ഞാനും ഹനീഫക്കയും അതുപോലെ അലഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐവിഎഫ് സെന്ററുകളിലും കയറിയിറങ്ങിയ നാളുകളുണ്ടെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഓർമകൾ പങ്കുവെച്ച് മുമ്പൊരിക്കൽ ഫാസില പറഞ്ഞത്.


Click it and Unblock the Notifications











