ഞാന്‍ എന്താ പറയുക നിങ്ങളോട്...; ആ ആശ്ലേഷത്തിൽ പരിഭവം അലിഞ്ഞു, രമേശ് നാരായണനെ കെട്ടിപിടിച്ച് ആസിഫ് അലി!
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വീഡിയോയായിരുന്നു പൊതുവേദിയിൽ വെച്ച് സംഗീത സംവിധായകൻ രമേശ് നാരായൺ നടൻ ആസിഫ് അലി അപമാനിച്ച സംഭവം. എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങിലാണ് സംഭവം നടന്നത്. രമേശ് നാരായണിന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ച് വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്.

ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായൺ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്. ട്രെയിലർ ലോഞ്ചിനെത്തിയ മുഴുവൻ അതിഥികളും നോക്കിനിൽക്കെയായിരുന്നു രമേശ് നാരായണിന്റെ ഈ പെരുമാറ്റം. സംഗീത സംവിധായകന്റെ ഈ പ്രവൃത്തി വലിയ വിമർശനത്തിനാണ് കാരണമായത്. അന്ന് വലിയ രീതിയിൽ സൈബർ ആക്രമണവും രമേശ് നാരായണിന് നേരെ ഉണ്ടായിരുന്നു.
എന്നാൽ ഈ സമയങ്ങളിൽ ഒന്നും രമേശ് നാരായണിനെ വിമർശിക്കുന്ന തരത്തിൽ ഒരു പെരുമാറ്റമോ സംസാരമോ ആസിഫ് അലിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അപമാനിക്കപ്പെട്ടപ്പോഴും പുഞ്ചിരി തൂകി നിൽക്കുകയാണ് ആസിഫ് അലി ചെയ്തത്. മാത്രമല്ല രമേശ് നാരായണിനെ വിമർശിക്കുന്നതിലുള്ള അതൃപ്തിയും ആസിഫ് അലി അറിയിച്ചിരുന്നു.
ഇപ്പോഴിതാ മാസങ്ങൾക്കുശേഷം ഇരുവരും തമ്മിലുള്ള ഒരു കൂടിക്കാഴ്ച സംഭവിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് വേദിയാണ് ഇരുവരുടേയും കൂടിക്കാഴ്ച സംഭവിച്ചത്. ആസിഫ് അലിയെ കണ്ടതോടെ രമേശ് നാരായണൻ വന്ന് കെട്ടിപിടിച്ചു. ഞാന്‍ എന്താ പറയുക നിങ്ങളോട്... എന്നാണ് നിറചിരിയുമായി ആശ്ലേഷിച്ചശേഷം രമേശ് നാരായണിനോട് ആസിഫ് അലി ചോദിച്ചത്.
ആസിഫിന്റെ സ്നേഹത്തിൽ രമേശ് നാരായണൻ വിതുമ്പുന്നതും പുതിയ വൈറൽ വീഡിയോയിൽ കാണാം. ഈ വർഷം കണ്ടതിൽ ഏറ്റവും മനോഹരമായ വീഡിയോ എന്നാണ് പ്രേക്ഷകർ കമന്റായി കുറിച്ചത്. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മെമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാകുന്നതിന് മുമ്പ് മെമന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്.

ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഇതൊരു മെമന്റോ മാത്രമല്ലേ പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ? വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട് എന്നായിരുന്നു അന്ന് പ്രതികരിച്ച് രമേശ് നാരായൺ പറഞ്ഞത്. സൈബർ ആക്രമണം കൂടിയപ്പോൾ ആസിഫ് അലിയും പ്രതികരിച്ചിരുന്നു.
രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാൻ തയ്യാറാകുന്നത്. എനിക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്‍റെ പേര് തെറ്റി വിളിച്ചു. ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. എനിക്ക് അതില്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മതപരമായി വരെ ചർച്ചകൾ ഉയർന്നു. അദ്ദേഹവുമായി ഞാന്‍ ഫോണിൽ സംസാരിച്ചിരുന്നു.
മോനെ പ്ലീസ് കോൾ ബാക്ക് എന്നൊരു മെസേജ് രമേശ് സാർ അയച്ചു. ശബ്ദം ഇടറുന്നതായി തോന്നി. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അത്രയും സീനിയര്‍ ആയിട്ടുള്ള അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥവരെ കൊണ്ടേത്തിച്ചു അത്. അദ്ദേഹത്തെ പോലെ ഒരാൾ ക്ഷമ പറയേണ്ടത് ഇല്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷമുണ്ട്. പക്ഷെ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താൽപര്യം ഇല്ലെന്നായിരുന്നു ആസിഫ് അലി അന്ന് പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











