വമ്പൻ സിനിമകൾക്ക് പണമിറക്കി, മരണം അവസാന സിനിമ റിലീസ് ചെയ്യാനിരിക്കെ; സിജെ റോയും സിനിമകളും
കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സിജെ റോയ് ആത്മഹത്യ ചെയ്തെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സിജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. ബംഗളൂരൂവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സർക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം നടന്നത്. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സംരഭങ്ങൾ സിജെ റോയ്ക്കുണ്ട്. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്.
സിനിമാ നിർമാണ രംഗത്തും സാന്നിധ്യമറിയിച്ച വ്യവസായിയാണ് സിജെ റോയ്. ഇദ്ദേഹം നിർമാണത്തിൽ പങ്കാളിയായ അനോമി എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് മരണം. നേരത്തെ ഈ സിനിമയുടെ റിലീസിനായി തീരുമാനിച്ചിരുന്ന ദിവസമാണ് സിജെ റോയ് ജീവനൊടുക്കിയിരിക്കുന്നത്. അനോമി ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്നാണ് (മരണത്തിന്റെ സമവാക്യം) ചിത്രത്തിന്റെ പൂർണമായ പേര്. ഈ സിനിമയുടെ പേരിലും മരണം എന്ന വാചകമുള്ളത് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

കരിയറിൽ കുറച്ച് സിനിമകൾ മാത്രമേ സിജെ റോയ് നിർമ്മിച്ചിട്ടുള്ളൂ. കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച ആദ്യ മലയാള സിനിമ മോഹൻലാൽ നായകനായ കാസനോവ ആണ്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, മേം ഹൂ മൂസ തുടങ്ങിയ സിനിമകളുടെ നിർമാതാവ് കൂടിയാണ് സിജെ റോയ്.
സിനിമാ നിർമാണത്തിലേക്ക് എടുത്ത് ചാടിയ ആളല്ല സിജെ റോയ്. കണക്കുകൂട്ടലുകളോടെയായിരുന്നു ഈ ചുവട് വെപ്പ്. ഒരിക്കൽ ഇതേക്കുറിച്ച് സിജെ റോയ് സംസാരിച്ചിട്ടുണ്ട്. ഒരു സിനിമയുടെ ബജറ്റിന്റെ പകുതിയോളം ചെലവ് ലൊക്കേഷനും അഭിനേതാക്കളുടെയും താമസ സൗകര്യത്തിനും വേണ്ടിയായിരിക്കും. തന്റെ പ്രോപ്പർട്ടികൾ ലൊക്കേഷനായോ അല്ലെങ്കിൽ യൂണിറ്റിലുള്ളവരെ താമസിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്യുന്നതിനാൽ ആ മേഖലയിൽ ലാഭമാണെന്നാണ് സിജെ റോയ് ഒരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications











