അദ്ദേഹം ശുദ്ധൻ, തെറ്റ് ചെയ്യില്ല, ലൈഫ് എന്താകുമെന്ന് അറിയാത്തപ്പോഴും ജയിലിൽ വെച്ച് ആശ്വസിപ്പിച്ചു; വെങ്കിട്ട്
ടു കൺട്രീസ് മുതൽ പ്രിൻസ് ആന്റ് ഫാമിലി വരെ എത്തി നിൽക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ വെങ്കിട്ട് സുനിലിന്റെ സിനിമാ ജീവിതം. ദിലീപ് സിനിമകൾക്ക് വേണ്ടിയാണ് വെങ്കിട്ട് ഏറെയും കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ളത്. നടന്റെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് പത്ത് വർഷമായി വെങ്കിട്ട്. സ്കൂൾ കാലം മുതൽ സ്റ്റൈലിങ് ഇഷ്ടമാണ്. അങ്ങനെയാണ് ബാംഗ്ലൂർ പോയി ഫാഷൻ ഡിസൈനിങ് പഠിക്കുന്നത്.
വീട്ടിൽ വഴക്കുണ്ടാക്കിയാണ് കോഴ്സിന് ചേർന്നത്. ഡിപ്ലോമയ്ക്കുശേഷം ഡിഗ്രിയും അതേ കോളജിൽ ജോയിൻ ചെയ്തു. ശേഷമാണ് ജോലിക്ക് കയറിയത്. ദിലീപേട്ടനും ഞാനും അയൽക്കാരാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ ആ കുടുംബവുമായി നല്ല ബന്ധമുണ്ട്. കിറ്റ്ക്സിലായിരുന്നു ആദ്യം ജോലി.

പിന്നീട് പൂർണ്ണിമ ഇന്ദ്രജിത്തിന്റെ പ്രാണയിൽ ഡിസൈനറായി കുറച്ച് കാലം ജോലി ചെയ്തു ശേഷമാണ് ദിലീപേട്ടന്റെ സിനിമകൾക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് തുടങ്ങിയത്. സർട്ടിഫിക്കറ്റോ എക്സ്പീരിയൻസോ ചോദിക്കാതെയാണ് തന്നെ ദിലീപ് ഒപ്പം കൂട്ടിയതെന്നും സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ വെങ്കിട്ട് പറഞ്ഞു.
ദിലീപുമായി ബന്ധപ്പെട്ടുള്ള കേസുകളിലും വിവാദങ്ങളിലും താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ശുദ്ധനായ മനുഷ്യനാണെന്നും വെങ്കിട്ട് പറഞ്ഞു. ദിലീപിനെ ജയിലിൽ പോയി സന്ദർശിച്ചപ്പോഴുള്ള അനുഭവം താൻ മറക്കില്ലെന്നും വെങ്കിട്ട് പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തോളം ദിലീപ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. സർട്ടിഫിക്കറ്റോ എക്സ്പീരിയൻസോ ചോദിക്കാതെയാണ് എന്നെ ദിലീപേട്ടൻ ഒപ്പം കൂട്ടിയത്.
അന്ന് ഒരു ഷൂട്ടിങ് പോലും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് എങ്ങനെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുമെന്ന ടെൻഷനായിരുന്നു. ടു കൺട്രീസിന്റെ സെറ്റിലേക്കാണ് ആദ്യം വർക്കിനായി പോയത്. ഒരു സോങ് സീക്വൻസിന് വേണ്ടി ഞാൻ കോസ്റ്റ്യൂം സെറ്റ് ചെയ്ത് കൊടുത്തു. പിന്നീട് കിങ് ലയറിൽ കോസ്റ്റ്യൂംസ് ഡിസൈനറായി.
ആ സിനിമയുടെ സെറ്റിലെ അംഗങ്ങളുമായി നല്ല ആത്മബന്ധമായിരുന്നു. അതുകൊണ്ട് തന്നെ പാക്കപ്പായപ്പോൾ ഞാൻ കരഞ്ഞു. ദിലീപേട്ടന് സ്പെഷ്യൽ ഇവന്റുകളിൽ ധരിക്കാൻ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നതും ഞാനാണ്. രാമലീലയിൽ ദിലീപേട്ടന് വേണ്ടി കോസ്റ്റ്യൂം ഞാൻ സെറ്റ് ചെയ്തിരുന്നു. രാമലീല കണ്ട് തിയേറ്ററിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്. ആ സമയത്ത് ദിലീപേട്ടനുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയമായിരുന്നു.

ചേട്ടൻ അറസ്റ്റിലായശേഷം ഞാൻ ജയിലിൽ പോയി കണ്ടിരുന്നു. വന്ന ഉടൻ എന്നോട് ചോദിച്ചത് നീ ഓക്കെയല്ലേ എന്നാണ്. ആ ചോദ്യം കേട്ട് എനിക്ക് മറുപടിയൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. നീ ഇതൊന്നും കണ്ട് ടെൻഷനിടേക്കേണ്ട. നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞോളൂ. അദ്ദേഹത്തിന്റെ ലൈഫ് ഇനി എന്താകുമെന്ന് അറിയാതെ നിൽക്കുന്ന സിറ്റുവേഷനിലാണ് എന്നോട് ഇതൊക്കെ പറയുന്നത്. എനിക്ക് അത് കേട്ട് വിഷമമായി.
അത് ഒരിക്കലും ലൈഫിൽ ഞാൻ മറക്കില്ല. അദ്ദേഹം ശുദ്ധനാണ്. എനിക്ക് എന്റെ ചേട്ടനെപ്പോലെയാണ്. എന്റെ പ്രശ്നങ്ങളെല്ലാം ഞാൻ ദിലീപേട്ടനോട് ഷെയർ ചെയ്യാറുണ്ട്. ദിലീപേട്ടൻ തെറ്റുകാരനാണെന്ന് കരുതുന്നില്ല. അദ്ദേഹം അങ്ങനൊന്നും ചെയ്യില്ല. പത്ത് വർഷമായി ഒപ്പമുണ്ട്. ആളുകൾക്ക് ചെയ്യുന്ന സഹായങ്ങൾ അദ്ദേഹം പുറത്ത് പറയാറില്ല.
വിവാദങ്ങളുണ്ടായപ്പോൾ ഇനി ദിലീപിനൊപ്പം പ്രവർത്തിക്കരുതെന്ന് പലരും പറഞ്ഞു. എന്തായി... ജോലിയൊക്കെ പോയില്ലേ..? ഇനി എന്ത‍് ചെയ്യും.. സൂക്ഷിച്ചോ... എന്നാണ് ദിലീപേട്ടൻ അറസ്റ്റിലായശേഷം എന്നെ കാണുന്ന പലരും ചോദിച്ചതെന്നും വെങ്കിട്ട് പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രിൻസ് ആന്റ് ഫാമിലി ഒടിടിയിൽ റിലീസ് ചെയ്തത്.


Click it and Unblock the Notifications











