'തോറ്റുകൊടുക്കുകയില്ല തീയിൽ കുരുത്തവനാണ്, ആദ്യമായി ബാറ്റ് മേടിച്ച് കൊടുത്തത് ഞാൻ, ഇപ്പോഴും സൂക്ഷിക്കുന്നു'
മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സീരിയൽ നടി നിവേദിത. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് താരം പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. തുടക്കകാലത്ത് സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം പിന്നീട് സീരിയല്‍ രംഗത്താണ് കൂടുതൽ തിളങ്ങിയത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും വീണ്ടും അഭിനയ രംഗത്തേയ്ക്ക് ശക്തമായി തിരിച്ചെത്തി. ഇപ്പോള്‍ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2 എന്ന സീരിയലിൽ അഭിനയിച്ച് വരികയാണ്.
സീരിയിലിലെ നിവേദിതയുടെ നന്ദിത എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. എനിക്ക് കോമഡി കഥാപാത്രങ്ങൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. വർഷങ്ങൾക്ക് മുമ്പ് എട്ട് സുന്ദരികളും ഞാനും എന്നൊരു സീരിയൽ ചെയ്തിരുന്നു. അതിലെ പരിമളം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും പ്രേക്ഷകർ എന്റെ ആ കഥാപാത്രം ഓർത്തിരിക്കുന്നുണ്ട്. അടുത്തിടെ ചിലർ എന്നോട് സംസാരിക്കാനും പരിചയപ്പെടാനുമെല്ലാം വന്നത് പരിമളം അല്ലേയെന്ന് ചോദിച്ചുകൊണ്ടാണ്. ഏഷ്യാനെറ്റിൽ സാന്ത്വനം 2വിൽ അഭിനയിക്കുന്നു. നന്ദിത എന്ന കഥാപാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. മിത്ര എന്ന കഥാപാത്രത്തിന്റെ അമ്മ വേഷമാണ്.
വളരെ സൗമ്യതയുള്ള കഥാപാത്രമാണ്. അതുകൊണ്ട് തന്നെ ഹൃദയത്തോട് ചേർന്നിരിക്കുന്നു എന്നാണ് സീരിയൽ മേഖലയെ കുറിച്ച് സീരിയൽ ടുഡെയോട് സംസാരിക്കവെ നടി പറഞ്ഞത്. അച്ഛന്റെ നടകത്തോടും സിനിമയോടുമുള്ള താൽപര്യമാണ് നിവേദിതയെ അഭിനയത്തിലേക്ക് വരാൻ ഒരു തരത്തിൽ പ്രേരിപ്പിച്ചതത്രെ. അച്ഛന് നാടകം, ഫിലിം സൊസൈറ്റി എന്നതിനോടൊക്കെ താൽപര്യമുണ്ട്.
മാത്രമല്ല അച്ഛൻ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ ഷൂട്ടിങ് നടന്നിട്ടുണ്ട്. അതുകൊണ്ട് കുറേ സിനിമാക്കാരുമായി ബന്ധമുണ്ട്. എം.ടി വാസുദേവൻ സാറിന്റെ വാരിക്കുഴിയായിരുന്നു എന്റെ ആദ്യ സിനിമ. ഞങ്ങളുടെ വീട്ടിലായിരുന്നു ഷൂട്ടിങ്. അന്ന് തൊട്ട് ഉള്ളിൽ കയറിയതാണ് അഭിനയമോഹം. അച്ഛൻ സ്വന്തമായി നാടകം പൈസ മുടക്കി ചെയ്യുമായിരുന്നു. അത്തരം നാടകങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട്.
ഐതീഹ്യപരമായ കഥപാത്രങ്ങൾ ഞാൻ ചെയ്തിട്ടില്ല. അങ്ങനെയുള്ള കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരം കഥാപാത്രം ചെയ്യാൻ എനിക്ക് പറ്റുമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. നാൽപ്പതോളം സീരിയലുകൾ ചെയ്തുവെങ്കിലും ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് നിവേദിത പറയുന്നു. പിന്നീട് ഇളയ സഹോദരനും ക്രിക്കറ്ററുമായ ശ്രീശാന്തിനെ കുറിച്ചാണ് നിവേദിത സംസാരിച്ചത്.

കുടുംബത്തിൽ എല്ലാവരും ക്രിക്കറ്റ് പ്രേമികളാണെന്ന് നിവേദിത പറയുന്നു. ക്രിക്കറ്റ് ഇഷ്ടമാണ്. എന്റെ മൂത്ത ചേട്ടന് ക്രിക്കറ്റ് ഇഷ്ടമാണ് പ്ലയറുമാണ്. റൈറ്റ് ഹാന്റ് ബൗളറും ലെഫ്റ്റ് ഹാന്റ് ബാറ്റ്സ്മാനുമാണ് ചേട്ടൻ. കോളജിലെ ക്യാപ്റ്റനുമായിരുന്നു. ചേട്ടൻ പണ്ട് ക്രിക്കറ്റ് കമന്ററി വീട്ടിൽ വെക്കുമായിരുന്നു. അത് കേട്ട് എനിക്കും ശീലമായി. അങ്ങനെ വീട്ടിലെ എല്ലാവരും ക്രിക്കറ്റ് കളിക്കാൻ തുടങ്ങി.
ഞങ്ങളുടേത് വലിയ ഫാമിലിയാണ്. അങ്ങനെ കളിച്ച് വളർന്നാണ് ശ്രീശാന്ത് ഇന്ത്യൻ ടീമിൽ വരെ എത്തിയത്. എന്നേക്കാൾ ഇളയതാണെങ്കിൽ പോലും ശ്രീശാന്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ടായിരുന്നു. ഒന്നിലും തോറ്റുകൊടുക്കില്ല. അവൻ തീയിൽ കുരുത്തതാണ്. അങ്ങനെ വേണം എല്ലാവരും. എന്റെ വിവാഹം കഴിഞ്ഞ സമയത്ത് ശ്രീശാന്ത് ഏഴിൽ പഠിക്കുകയാണ്.
ഞാനാണ് അവനെ ക്രിക്കറ്റ് പരിശീലിക്കാൻ ചേർത്തത്. ആദ്യമായി ബാറ്റ് മേടിച്ച് കൊടുത്തതും ഞാനാണ്. ഇപ്പോഴും അവന്റെ കയ്യിൽ അതുണ്ടെന്നും നിവേദിത കൂട്ടിച്ചേർത്തു. ഒത്തുകളി വിവാദത്തോടെയാണ് ശ്രീശാന്തിന്റെ കരിയർ തകർന്നത്. നിരവധി വിവാദങ്ങൾക്കിടയിലും ശ്രീശാന്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് എനർജി നൽകുന്ന പവർ പോയിന്റ് കുടുംബമാണ്.


Click it and Unblock the Notifications











