'ഫൈറ്റും ഡാൻസുമില്ലാതെ നല്ല നടനായി അഭിനയിക്കണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്', പക്ഷെ ഫാൻസിനെ പേടിയാണ്; ഫാസിൽ
തമിഴ് സൂപ്പർ താരം വിജയ് യുടെ കരിയറിലെ നാഴികക്കല്ലായ സിനിമയാണ് കാതലുക്ക് മരിയാതെ. മലയാള ചിത്രം അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പായിരുന്നു ഈ സിനിമ. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ ചെയ്ത് ഹിറ്റാക്കിയ വേഷം തമിഴിൽ വിജയും ആവർത്തിച്ചു. കുഞ്ചാക്കോ ബോബന് അനിയത്തി പ്രാവിലൂടെ ലഭിച്ച അതേ സ്വീകാര്യത വിജയ്ക്ക് തമിഴ്നാട്ടിൽ കാതലുക്ക് മരിയാതെ എന്ന സിനിമ നൽകി. കുടുംബ പ്രേക്ഷകർക്കിടയിൽ വിജയ് ജനപ്രിയ നായകനായി.

പിന്നീടിറങ്ങിയ തുള്ളാത മനവും തുള്ളും എന്ന സിനിമയും നടന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തി. ഫാമിലി സിനിമകൾ ചെയ്ത് വന്നിരുന്ന വിജയ് 90 കളുടെ അവസാനത്തോടെ ആക്ഷൻ സിനിമകളുടെ നായകനായി എത്തിത്തുടങ്ങി. 2000 ങ്ങളിൽ ഗില്ലി, മധുരൈ, ശിവകാശി തുടങ്ങിയ ചിത്രങ്ങൾ നടന് സൂപ്പർ താര പദവിയിലേക്കുള്ള ചവിട്ടു പടികളായി. പിന്നീട് കൂടുതലായും മാസ് ചിത്രങ്ങളിലാണ് നടനെ കണ്ടത്.

എന്നാൽ ഒരു സൂപ്പർ സ്റ്റാർ എന്നതിനപ്പുറം വിജയ്ക്ക് ഒരു നല്ല നടനായി സ്ക്രീനിലെത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് സംവിധായകൻ ഫാസിൽ പറയുന്നത്. അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പും ഫാസിൽ തന്നെയായിരുന്നു സംവിധാനം ചെയ്തത്.
വിജയ്നെ ആ സിനിമയിലെ നായകനാക്കിയതിനെക്കുറിച്ചും നടൻ പിന്നീട് തന്റെ കരിയറിനെ രൂപപ്പെടുത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് ഫാസിലിപ്പോൾ. ഇന്റലിജന്റ് നടനായ വിജയ് തനിക്ക് ആക്ഷനും ഡാൻസുമാണ് കൂടുതൽ അനുയോജ്യം എന്ന് മനസ്സിലാക്കി പിന്നീട് അത്തരം സിനിമകൾ ചെയ്യുകയായിരുന്നെന്നാണ് ഫാസിൽ പറയുന്നത്.

വിജയ്നെ ഞാൻ താമസിക്കുന്ന മദ്രാസിലെ വീട്ടിലേക്ക് കൂട്ടിക്കാെണ്ട് വരുന്നത് വിജയുടെ പിതാവാണ്. എന്റെ മകനെ നോക്കി വെക്കണം. നല്ല കഥാപാത്രമുണ്ടെങ്കിൽ അവന് കൊടുക്കണം എന്ന് പറഞ്ഞു. സത്യത്തിൽ ഞാനന്ന് അനിയത്തി പ്രാവിന്റെ കഥാ രചനയിൽ ഇരിക്കുകയാണ്.
കയറി വരുമ്പോൾ തന്നെ ആ നടപ്പിലും ബോഡി ലാംഗേജിലും ഒരു നടന് വേണ്ടത് ഉണ്ടെന്ന് എനിക്ക് മനസ്സിലാവും. അപ്പോൾ തന്നെ ഞാൻ പറഞ്ഞു നമുക്ക് ചെയ്യാം, ഞാനിതിന്റെ മലയാളം പടം ചെയ്യുന്നുണ്ട്. അത് നന്നായിട്ട് പോവുകയാണെങ്കിൽ വിജയ്നെ വെച്ച് ചെയ്യാം എന്ന്, ഫാസിൽ പറയുന്നു.
Recommended Video

'കാതലുക്ക് മര്യാദ സൂപ്പർ ഹിറ്റായിരുന്നു. വിജയ് എന്ന നടനെ കാതലുക്ക് മര്യാദയിലൂടെയാണ് തമിഴ്നാട്ടിലൊട്ടാകെ അറിഞ്ഞ് തുടങ്ങിയത്. വിജയ് ഒരു ഇന്റലിജന്റ് നടനാണ്. തൽക്കാലം ആക്ഷൻ, ഡാൻസ് ഹീറോയായാണ് എനിക്ക് പറ്റുന്നത്. അഭിനയത്തേക്കാളും എന്നിൽ മികച്ച് നിൽക്കുന്നത് ആക്ഷൻ, ഡാൻസ് ഹീറോയാണെന്ന് വിജയ്ക്ക് തോന്നുന്നുണ്ട്'
'പക്ഷെ എനിക്കറിയാവുന്ന ഫാക്ടറെന്തെന്നാൽ ഒരു നല്ല അഭിനേതാവായി ഒന്നഭിനയിച്ചാൽ കൊള്ളാമെന്ന് വിജയ്ക്ക് നല്ല ആഗ്രഹമുണ്ട്. ഈ ഫൈറ്റും ഡാൻസുമൊന്നുമില്ലാതെ വെറും അഭിനയം മാത്രം. പക്ഷെ ഫാൻസിന് ഇഷ്ടപ്പെടുമോ എന്ന പേടിയാണ്,' ഫാസിൽ പറഞ്ഞു. തന്നോടിക്കാര്യം വിജയ് പറഞ്ഞിട്ടുണ്ടെന്നും ഫാസിൽ കൂട്ടിച്ചേർത്തു.
1997 ലാണ് അനിയത്തി പ്രാവ് പുറത്തിറങ്ങിയത്. അതേവർഷം തന്നെയാണ് കാതലുക്ക് മരിയാതെ എന്ന പേരിൽ തമിഴ് റീമേക്കും പുറത്തു വന്നത്. മലയാള പതിപ്പിൽ നായികയായെത്തിയ ശാലിനി തന്നെയായിരുന്നു തമിഴിലെയും നായിക. ഈ സിനിമയ്ക്ക് ശേഷം ശാലിനിയും തമിഴ്നാട്ടിൽ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











