അതിനപ്പുറം കടക്കാൻ സിനിമ അവരെ അനുവദിച്ചില്ല; "അമ്മ" പ്രതിച്ഛായയിൽ ഒരായുസ്സ് കുരുക്കിയിട്ട മഹാനടി; ദീദി
പ്രിയ നടി കവിയൂർ പൊന്നമ്മ വിട പറയുമ്പോൾ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഓർമകളേറെയാണ്. നന്മ നിറഞ്ഞ അമ്മ വേഷങ്ങളിൽ കണ്ട കവിയൂർ പൊന്നമ്മയോട് പ്രത്യേക സ്നേഹം പ്രേക്ഷകർ കാണിച്ചു. അതേസമയം വൈവിധ്യമുള്ള കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചില്ല. വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ആഗ്രഹിച്ചെങ്കിലും പലപ്പോഴും ഒരേ തരത്തിലുള്ള വേഷങ്ങളാണ് കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അതേസമയം അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടാൻ കവിയൂർ പൊന്നമ്മയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. മലയാള സിനിമാ ലോകത്ത് അമ്മ കഥാപാത്രങ്ങളിലേക്ക് മാത്രം കവിയൂർ പൊന്നമ്മയുടെ കരിയർ ഒതുക്കപ്പെട്ടെന്ന് ഇവർ അഭിപ്രായപ്പെട്ടു. 'മലയാള സിനിമ "അമ്മ"പ്രതിച്ഛായയിൽ ഒരായുസ്സ് കുരുക്കിയിട്ട മഹാനടിയാണ് കവിയൂർ പൊന്നമ്മ. സിനിമയിലെ ലക്ഷണമൊത്ത "അമ്മ"യായി അവരെ കണ്ടാണ് പല തലമുറകൾ വളർന്നത്'

'അതിനപ്പുറം കടക്കാൻ സിനിമ അവരെ അനുവദിച്ചില്ല എന്നതാണ് വാസ്തവം.
2008 ൽ "ഗുൽമോഹറി " ൽ അഭിനയിക്കാൻ വന്നപ്പോഴാണ് അവർക്ക് കഥയും കഥാപാത്രവും പറഞ്ഞു കൊടുക്കാൻ ഭാഗ്യമുണ്ടായത്.
ഏതാനും ദിവസത്തെ ആ ഷൂട്ടിങ്ങ് ദിന സൗഹൃദം എന്നും ഓർത്തു വയ്ക്കാനുള്ള ബന്ധമായി മാറി'
'നീണ്ട ചലച്ചിത്ര ജീവിതത്തിലെ പല അനുഭവങ്ങളും അന്നവർ പങ്കുവച്ചു. ആ ജീവിതം എഴുതണം എന്നാഗ്രഹിച്ചിരുന്നു .
അത് നടക്കാതെ പോയതിൽ ഇന്ന് ഖേദം തോന്നുന്നു. പിന്നീട് എപ്പോൾ കാണുമ്പോഴും ചോദിക്കുമായിരുന്നു : "എവിടെ എനിക്കുള്ള വേഷം " എന്ന്. കോഴിക്കോട് വച്ച് മാക്ട നടത്തിയ ഗുരു പ്രണാമം പരിപാടിയിൽ അവരോടൊപ്പം പങ്കെടുത്തതാണ് അവസാനത്തെ കൂടിക്കാഴ്ച.
അന്നത്തെ അവരുടെ പ്രസംഗം ഒരിക്കലും മറന്നിട്ടില്ല'

'സിനിമയുടെ "മാതൃശൂന്യത "യെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രസംഗമായിരുന്നു അത്. ഓരോ തവണ ഞാൻ മലയാള സിനിമയിലെ മാതൃശൂന്യതയെക്കുറിച്ച് എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും അതിൽ പ്രചോദനമായി കവിയൂർ പൊന്നമ്മ ഉണ്ട്. നൂറ്റാണ്ടിൻ്റെ അനുഭവമുള്ള , ആറ് പതിറ്റാണ്ടിലേറെ സിനിമയിൽ നിന്ന അഭിനേത്രിക്ക് അർഹമായ ആദരവ് നൽകിയോ എന്ന് സംശയമാണ്'
'എത്രയെത്ര അമ്മ വേഷങ്ങൾ ചെയ്തിട്ടും കവിയൂർ പൊന്നമ്മ എന്ന നടി ഒരിക്കലും മടുപ്പിച്ചിട്ടില്ല. നിലാവും കടലും മടുക്കാത്തത് പോലെ അവരുടെ ഓരോ അമ്മയും ഒന്നിനൊന്ന് അമ്മ അനുഭവങ്ങളുടെ വിസ്മയം പ്രസരിപ്പിച്ചു. പകരം വയ്ക്കാനില്ലാത്ത ഞാറ്റുവേലയായിരുന്നു അത്. മലയാള സിനിമയിലെ "മാതൃശൂന്യത " അഭിനയ മികവ് കൊണ്ട് നികത്തിയ ആ പകർന്നാട്ടങ്ങൾക്ക് കവിയൂർ പൊന്നമ്മ എന്ന കലാകാരിക്ക്, പ്രിയ പൊന്നമ്മച്ചേച്ചിക്ക് വിട,' ദീദി ദാമോദരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ.
കവിയൂർ പൊന്നമ്മയ്ക്ക് കരിയറിൽ കൂടുതലും ലഭിച്ചത് അമ്മ വേഷങ്ങളാണെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'ഓർമ്മ വെച്ച കാലം മുതൽ സിനിമയിൽ കണ്ട മുഖം. വൈവിധ്യമില്ലാത്ത അമ്മവേഷങ്ങളാണ് ഏറെ ചെയ്തതെങ്കിലും ഒരു ഇൻഡസ്ട്രിയിൽ ഇത്ര കാലം നിറഞ്ഞു നിന്നു എന്നത് ചെറിയ കാര്യമല്ല'
'ഓടയിൽ നിന്നിലെ കല്യാണിയും ത്രിവേണിയിലെ പാറോതിയും നിർമ്മാല്യത്തിലെ നാരായണിയുമാണ് അവരുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ. കുടുംബം രക്ഷിക്കാനായി സിനിമയിലെത്തി പ്രതികൂല സാഹചര്യങ്ങളിലും പതറാതെ പിടിച്ചു നിന്ന്, കലാകാരി എന്ന നിലയിൽത്തന്നെ ഉറച്ച് അന്ത്യം വരെ ജീവിച്ച കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ,' ശാരദക്കുട്ടിയുടെ വാക്കുകളിങ്ങനെ.


Click it and Unblock the Notifications