'കുഞ്ഞിനെ അടുത്തേക്ക് കൊണ്ടുപോകരുതെന്ന് പറഞ്ഞു, അവന്റെ സങ്കടത്തിന് മുന്നിൽ സിസേറിയന്റെ വേദന പോലും മറന്നു'
രാഹുൽ ഈശ്വറിനെപ്പോലെ തന്നെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യയും അവതാരകയുമായ ദീപ രാഹുൽ ഈശ്വർ. ഒരു കാലത്ത് ഏറ്റവും തിരക്കുള്ള അവതാരകയായിരുന്നു ദീപ. ഇപ്പോൾ താരം മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളും കുടുംബജീവിതവും യുട്യൂബ് ചാനലുമെല്ലാമായിട്ടാണ് സമയം ചിലവഴിക്കുന്നത്. അടുത്തിടെയാണ് രാഹുൽ ഈശ്വറിനും ദീപയ്ക്കും ഒരു കുഞ്ഞ് കൂടി പിറന്നത്. ആൺ കുഞ്ഞാണ് പിറന്നത്.
ഇവർക്ക് പാച്ചുവെന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട്. ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും വീണ്ടും ഒരു കുഞ്ഞ് പിറന്നത്. സിസേറിയനിലൂടെയാണ് ദീപ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭകാലത്ത് തന്റെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ വഴിയും ദീപ പ്രേക്ഷകരുമായി പങ്കിട്ടിരുന്നു. ദീപയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വരെ വൈറലായിരുന്നു.

ഇപ്പോഴിതാ തനിക്ക് ഏറെ വേദനയുണ്ടാക്കിയ ഒരു അനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് ദീപ. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലാണ് സീസേറിയന്റെ വേദന പോലും മറന്നുപോയ നിമിഷങ്ങളെ കുറിച്ച് ദീപ വിവരിച്ചത്. രണ്ടാമത്തെ കൺമണിയുമായി വീട്ടിലെത്തിയപ്പോഴാണ് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ദീപയ്ക്കുണ്ടായത്.
ദീപയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'രണ്ടാമത്തെ കുഞ്ഞുമായി ഞാൻ വീട്ടിലേക്ക് വന്ന ആ ദിവസം തന്നെ തീരുമാനിച്ചിരുന്നതാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യണം എന്നുള്ളത്. കാരണം പലർക്കും അത് പ്രയോജനം ചെയ്യും. എന്തുകൊണ്ട് പിന്നെ ഇത്രനാൾ വീഡിയോ ചെയ്യാൻ വൈകി എന്ന ചോദ്യത്തിന് അന്ന് ഞാൻ ചെയ്തിരുന്നെങ്കിൽ ഇമോഷണലി ഞാൻ ഡൗൺ ആയിപ്പോയേനെ എന്നാണ് പറയാനുള്ളത്.'
'എനിക്ക് തന്നെ എന്റെ വികാരങ്ങളെ ഒരു പക്ഷെ കൺട്രോൾ ചെയ്യാൻ പറ്റില്ലായിരുന്നിരിക്കാം. പ്രസവം കഴിഞ്ഞു. ഹോർമോൺസ് ഒക്കെയും ഇങ്ങനെ വിത്‌ഡ്രോവലിലാണ്. എനിക്ക് എന്റെ കണ്ണീരൊന്നും കൺട്രോൾ ചെയ്യാൻ പറ്റില്ല. പിന്നെ എന്നെ വളരെ വിഷമിപ്പിച്ച ഒരു വിഷയം കൂടി ആകുമ്പോൾ ഇമോഷണലി നമ്മൾ ഡൗണാകും. ഇപ്പോഴും അത് എന്റെ മനസിൽ വേദനയായി നിൽക്കുന്നു.'
'രണ്ടാമതൊരു കുഞ്ഞുവേണം എന്ന ചിന്ത വരുന്നത് പാച്ചുവിന് ഒരു കൂട്ടുവേണം എന്നുളളതുകൊണ്ടാണ്. പാച്ചുക്കുട്ടന് ഞാൻ ഇല്ലാതെ നിൽക്കുന്നത് വലിയ വിഷമവുമാണ്. മൂന്നുദിവസമാണ് ഹോസ്പിറ്റലിൽ കിടക്കുന്നത്. രാഹുലാണ് പിക്ക് ചെയ്യാൻ വന്നത്. അങ്ങനെ ഞാൻ വാവയേയും കൊണ്ട് വീട്ടിലെത്തി. അന്ന് ഞാൻ വീട്ടിലേക്ക് വന്നുകേറിയ സമയം പാച്ചുവിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. പൊള്ളുന്ന ചൂടുണ്ട്. പനി ആണെന്ന് ഞാൻ അറിഞ്ഞതുമില്ല.'

'എന്നെ വന്ന് കെട്ടിപ്പിടിച്ചു. ഞാൻ കൂടെ ഇല്ലാഞ്ഞതിന്റെ ദുഖമാണ്. അവന്റെ ആ അവസ്ഥ കണ്ടതോടെ ഞാൻ ആകെ ഡൗണായി. സിസേറിയന്റെ വേദന പോലും ഞാൻ മറന്നുപോയി അവന്റെ കാര്യങ്ങളിലേക്ക് ഇൻവോൾവ്ഡായി. ഞാൻ വരുന്ന ദിവസം കുറെ ആളുകൾ വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ പാച്ചുവിന്റെ അടുത്തേക്ക് കൊണ്ട് പോകരുത് എന്നാണ് അവർ പറയുന്നത്. അതോടെ ഞാൻ വല്ലാതെയായി.'
'ഒരിക്കലും കുഞ്ഞുവരുമ്പോൾ പാച്ചുവിനെ മാറ്റി നിർത്തരുതെന്ന് ആഗ്രഹിച്ചതാണ് നമ്മൾ. എന്നാൽ കുഞ്ഞുവന്ന അതേ ദിവസം ഇത് കേൾക്കേണ്ടി വന്നപ്പോൾ അവനും എനിക്കും നല്ല ഫീലായി. ഇതുവരെയും അവനെ റിജെക്ട് ചെയ്യേണ്ടി വന്നിട്ടില്ല. ഇതിനെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.'
'അന്നത്തെ ആ ദിവസം ഞാൻ ആകെ ഡൗൺ ആയിപ്പോയി. കുഞ്ഞുവന്ന ദിവസം തന്നെ പാച്ചുവിൽ നിന്നും കുഞ്ഞിനെ മാറ്റുമ്പോൾ വിഷയം ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അന്ന് ഞാൻ തീരുമാനിച്ചു അവനെ ഇനി കുഞ്ഞിന്റെ അടുത്തൂന്ന് അകറ്റി നിർത്തില്ലെന്ന്.'
'എന്റെ ഉള്ളിലെ അമ്മ എന്ന വികാരം കൊണ്ടാകും എനിക്ക് അവനെ മാറ്റികിടത്താൻ തോന്നാതെ ഇരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും ദുഖം നൽകുന്ന സംഭവമായിരുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളത് രണ്ടാമത് ഒരു കുഞ്ഞുവന്നാൽ ആദ്യത്തെ കുട്ടിയെ മാറ്റി നിർത്തരുത് എന്നാണ് അവർക്ക് വേണം കൂടുതൽ പരിഗണന നൽകാൻ', എന്നാണ് അനുഭവം വിവരിച്ച് ദീപ പറഞ്ഞത്.


Click it and Unblock the Notifications