ആദ്യ വിവാഹത്തില്‍ ഗര്‍ഭിണിയായത് അബോർഷനായി; ഞാനൊരു തെറ്റും ചെയ്തില്ല, ആദ്യ ഭര്‍ത്താവിനെ കുറിച്ച് സീതാലക്ഷ്മി
മലയാളികള്‍ക്ക് നല്ല മുഖപരിചയമുള്ള നടിയാണ് സീതാലക്ഷ്മി. ദേവാസുരം സിനിമയില്‍ രേവതിയുടെ അനിയത്തിയായി വന്നിട്ടാണ് സീത ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുന്‍പ് ബാലതാരമായിട്ടും അല്ലാതെയും നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ സീരിയലുകളിലാണ് സീത അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
താന്‍ രണ്ടാമതും വിവാഹിതയായതിനെ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സീത വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹബന്ധത്തിലുണ്ടായ പാളിച്ചകളെ കുറിച്ച് പറഞ്ഞ സീത രണ്ടാം വിവാഹത്തോടെ മതം മാറിയതിനെ പറ്റിയും വ്യക്തമാക്കി.

ഇപ്പോഴത്തെ ഭര്‍ത്താവിനെ രണ്ടാമത് വിവാഹം കഴിച്ചതാണ്. അബ്ദുള്‍ ഖാദര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹത്തോടെ ഞാന്‍ മതം മാറി. യാസ്മിന്‍ എന്ന പേര് സ്വീകരിച്ചു. അതേ സമയം തന്റെ ആദ്യ വിവാഹം ഒരു സാഡ് സ്റ്റോറിയാണെന്നാണ് സീതാലക്ഷ്മി പറയുന്നത്.
സീരിയലില്‍ അഭിനയിക്കുമ്പോഴാണ് പ്രണയത്തിലായത്. അദ്ദേഹം എന്റെ കൂടെ ഒരുമിച്ച് അഭിനയിച്ചു. എനിക്കന്ന് 21 വയസുണ്ടാവും. ആന്ധ്രാ സ്വദേശിയായ അദ്ദേഹത്തിന്റെ പേര് അനില്‍ എന്നാണ്.

അയാളുടേത് നല്ല സ്വഭാവമല്ലെന്ന് എന്നോട് മറ്റ് ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞിട്ടുണ്ട്. എന്നെയും അദ്ദേഹം പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഒരു നടി പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഞാന്‍ കേട്ടില്ല. ഞങ്ങളെ പിരിക്കാന്‍ വേണ്ടി പറയുന്നതായിരിക്കുമെന്ന് കരുതി.
മാത്രമല്ല കല്യാണം കഴിക്കണമെങ്കില്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. ഞാനൊരു ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്. അതിന്റെ ഇഎംഐ അടക്കണം. അതുകൊണ്ട് രണ്ട് വര്‍ഷം കാത്തിരുന്നിട്ട് ആ ബാധ്യത കഴിഞ്ഞിട്ട് കല്യാണം കഴിക്കാം. അല്ലെങ്കില്‍ വിട്ടേക്കൂ എന്ന് തന്നെ പറഞ്ഞു.
അയാളും ഓക്കെ പറഞ്ഞു. പക്ഷെ രണ്ട് മാസം ആയപ്പോഴേക്കും കല്യാണത്തിന് നിര്‍ബന്ധിച്ചു. കല്യാണം കഴിഞ്ഞും അഭിനയിക്കാമല്ലോ എന്ന് പറഞ്ഞു.

വീട്ടില്‍ ഞാന്‍ ആയാളെ കല്യാണം കഴിക്കുന്നതിന് ഒട്ടും യോജിപ്പ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തന്നെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്താല്‍ കല്യാണം കഴിഞ്ഞാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്ന് എന്റെ ചേട്ടന്‍ ചോദിച്ചു. അയാളെ വേണ്ടെന്ന് എല്ലാവരും പറഞ്ഞു.
എന്നാല്‍ കല്യാണം കഴിക്കുകയാണെങ്കില്‍ അയാളെയേ കെട്ടൂ എന്നായി ഞാന്‍. അങ്ങനെ കല്യാണം കഴിഞ്ഞു. ആദ്യ ദിവസം മുതല്‍ പ്രശ്നം തുടങ്ങി. കല്യാണം കഴിഞ്ഞതിന് ശേഷം ഒരു സന്തോഷവുമില്ലാത്ത സ്വഭാവമായി. പിന്നെ എപ്പോഴും തല്ലും വഴക്കും തുടങ്ങി. ഒരിക്കല്‍ സ്റ്റൂള്‍ എടുത്ത് അടിക്കാനൊക്കെ വന്നു.
മൂന്ന് വര്‍ഷം അദ്ദേഹത്തിന്റെ കൂടെയും ഏഴ് വര്‍ഷം എന്റെ വീട്ടിലുമായി പത്ത് വര്‍ഷം ജീവിച്ചു. ആ മൂന്ന് വര്‍ഷത്തിനിടയില്‍ ഞാൻ ഗര്‍ഭിണിയായി. ഭര്‍ത്താവിന്റെ ടോര്‍ച്ചര്‍ കാരണം അത് അബോര്‍ഷനായി പോയി.

അമ്മയ്ക്ക് കാന്‍സര്‍ വന്നതോടെ ആ ഫ്‌ളാറ്റ് വേണമെന്നായി. ഒടുവില്‍ അമ്മ മരിച്ചതിന് ശേഷം ആ ഫ്‌ളാറ്റ് ഒപ്പിട്ട് വാങ്ങാന്‍ പറഞ്ഞു. അദ്ദേഹത്തിന് അത് മതി. എന്നെ വേണ്ടായിരുന്നു. പണം വേണമെന്ന് മാത്രം അദ്ദേഹം വാശി പിടിച്ചതോടെ എനിക്ക് ഡിവേഴ്‌സ് തരാന്‍ ആവശ്യപ്പെട്ടു.
അങ്ങനെ 2013 ല്‍ വിവാഹമോചിതയായി. അതിന് ശേഷം നാല് വര്‍ഷത്തോളം അഭിനയിച്ചില്ല. ഒരിക്കല്‍ സീരിയല്‍ ലൊക്കേഷനില്‍ അടിക്കാന്‍ വന്നു. വഴക്കാണെങ്കിലും അദ്ദേഹത്തോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. എന്നെങ്കിലും തിരിച്ച് സ്നേഹിക്കുമെന്ന് കരുതി.

ആ സമയത്താണ് ഞാന്‍ അഭിനയിക്കുന്ന സീരിയലില്‍ ഒരു നടന്റെ ആവശ്യം വന്നത്. അനിലിന്റെ കാര്യം ഞാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞിട്ടാണെന്ന് പറയരുതെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം സെറ്റിലെത്തി. എന്നെ കണ്ടിട്ട് അദ്ദേഹം അടുത്ത് വിളിച്ചു.
സ്നേഹത്തോടെ എന്തെങ്കിലും പറയാനാവും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവിടെയും എന്നെ തല്ലാന്‍ വേണ്ടി വിളിച്ചതായിരുന്നു. മ്യൂച്ചല്‍ ഡിവോഴ്സ് ചെയ്യാം. അതുകഴിഞ്ഞ് രണ്ട് വര്‍ഷം നീ നിന്റെ വീട്ടില്‍ പോയി നില്‍ക്ക്. അഭിനയിക്കുകയൊന്നും വേണ്ട. എന്നിട്ട് നമുക്ക് ജീവിക്കാമെന്നൊക്കെ പറഞ്ഞു.
തിരിച്ച് വിളിക്കുമെന്ന് കരുതി നാലാഞ്ച് വര്‍ഷം അഭിനയിക്കാനും പോയില്ല. ചേട്ടന്റെ വീട്ടില്‍ നിന്നും എന്നെ തിരിച്ച് കൊണ്ട് പോകാന്‍ പറഞ്ഞ് വിളിക്കുമ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു കല്യാണമായെന്ന് പറയുന്നത്. നീ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചോന്ന് പറഞ്ഞു.

എന്റെ അമ്മയും അച്ഛനും ഡിവോഴ്സ് ചെയ്തവരാണ്. വളരെ കഷ്ടപ്പെട്ട് അമ്മ ഞങ്ങളെ വളര്‍ത്തിയത്. നിസ്സാര പ്രശ്നത്തിന് നിങ്ങള്‍ ഡിവോഴ്സ് ആയില്ലേ. നോക്കിക്കോ ഞാന്‍ കല്യാണം കഴിച്ചാല്‍ വേര്‍പിരിയില്ലെന്ന് അമ്മയോട് പറഞ്ഞു.
പക്ഷേ എനിക്കും അത് സംഭവിച്ചു. ഞാന്‍ ഒരു തെറ്റും ചെയ്തില്ല. പണത്തിന് വേണ്ടിയാണ് അയാള്‍ എന്നെ ഉപേക്ഷിച്ചത്. മറ്റൊരു വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ അങ്ങനെ തോന്നി.
വാട്‌സാപ്പില്‍ ഗ്രൂപ്പില്‍ നിന്നുമാണ് അബ്ദുള്‍ ഖാദറിനെ കണ്ടുമുട്ടുന്നത്. പിന്നെ ഇഷ്ടത്തിലായി. ഇപ്പോള്‍ വിവാഹം കഴിച്ചെന്ന്-സീതാലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











