നിര്‍മ്മാതാവായി വന്ന് വില്ലനായ് മാറിയ സുന്ദരദേവന്‍

By Shabnam Aarif

Devan
ഊഴം, സൈമണ്‍ പീററര്‍ നിനക്കുവേണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്ന ദേവന്‍ വര്‍ഷങ്ങളായി തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ തിരക്കുള്ള വില്ലനാണ്. എം.ബി.എ ബിരുദധാരിയായ ദേവന്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് സിനിമയുടെ ലോകത്തേക്ക് ആദ്യമായി എത്തിയത്.

പലതവണ നിര്‍മ്മാണം നിന്നുപോയ വെള്ളം എന്ന പഴയ സിനിമാസ്‌ക്കോപ്പ് ബിഗ് ബഡ്ജറ്റ് ചിത്രം ദേവന്‍ നിര്‍മ്മാണം ഏറ്റെടുത്തതോടെയാണ് പൂര്‍ത്തിയായത്. ഹരിഹരന്‍ സംവിധാനം ചെയ്ത വെള്ളം ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ പ്രകടിപ്പിച്ച സിനിമയാണ്. ഗ്രാമം മുഴുവനും വെള്ളം വന്ന് മൂടുന്നതും തറവാട് പൊളിഞ്ഞു വീഴുന്നതുമൊക്കെ അത്ഭുതകരമാം വണ്ണം ചിത്രീകരിച്ച ചിത്രം പക്ഷേ ബോക്‌സ് ഓഫീസില്‍ ഹിറ്റായില്ല.

ആദ്യ നിര്‍മ്മാണം തന്നെ നിര്‍മ്മാതാവിന്റെ കൈപൊള്ളിച്ച അനുഭവം. സംവിധായകന്‍ രാമുകാര്യാട്ടിന്റെ മരുമകന്‍ പിന്നെ അഭിനയത്തിന്റെ പാതയിലേക്ക് വഴിമാറി നടക്കുകയായിരുന്നു. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനും പ്രതിനായകനുമായ് അഭിനയജീവിതം പച്ച പിടിച്ചു തുടങ്ങി. പല സിനിമകളിലും ശ്രദ്ധേയമായ നായക വേഷങ്ങള്‍ ചെയ്‌തെങ്കിലും ഈ സുന്ദരനായ ചെറുപ്പക്കാരനെ മലയാളി പ്രേക്ഷകന്‍ വില്ലനായ് കാണാനാണ് ഇഷ്ടപ്പെട്ടത്. കൂടെ ആരണ്യകത്തിലെയും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെയും നായക കഥാപാത്രങ്ങളും മലയാളികള്‍ നെഞ്ചിലേറ്റി.

ജോഷി ചിത്രങ്ങളിലൂടെ ദേവന്‍ സൂപ്പര്‍വില്ലനായ് മാറി. എന്നിട്ടും സിനിമയില്‍ നീണ്ട ഗ്യാപ്പുകള്‍ വന്നു തുടങ്ങി. നാടുവാഴികള്‍, നായര്‍ സാബ്, ന്യൂഡല്‍ഹി തുടങ്ങിയ സിനിമകള്‍ പിന്നിട്ട ദേവന് തെലുങ്കില്‍ നിന്ന് വിളി വന്നു. ക്യാമറമാന്‍ ജയാനന്റ് വിന്‍സെന്റിലൂടെ വന്ന ഓഫര്‍ തെലുങ്കിലെ സൂപ്പര്‍ ഡയറക്ടര്‍ കോദണ്ഠരാമറെഡ്ഡിയുടെ ചിത്രത്തിലേക്കായിരുന്നു. ദേവനെ കണ്ട സംവിധായകന്‍ അപമാനിച്ചു തിരിച്ചയച്ചു. ഇത്ര സുന്ദരനായ ഇയാളെ ഞാന്‍ വില്ലനുമാക്കുന്നില്ല, അഭിനയിപ്പിക്കുന്നുമില്ല, അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

മലയാളത്തില്‍ തിളങ്ങി നിന്ന ദേവന് തെലുങ്കിലെ വമ്പന്‍ സെറ്റില്‍ നിന്നേറ്റ ആഘാതം കടുത്തതായിരുന്നു. തിരികെ പോരാന്‍ തയ്യാറെടുത്ത ദേവനെ നായകന്‍ ബാലകൃഷ്ണ (എന്‍. ടി. രാമറാവുവിന്റെ മകന്‍) വന്ന് ആശ്വസിപ്പിക്കുകയും സംവിധായകനുമായ് സംസാരിക്കുകയും ചെയ്തു. കാരണം, ദേവന്റെ നാടുവാഴികള്‍ ബാലകൃഷ്ണ കണ്ടിരുന്നു.

എന്നിട്ടും വഴങ്ങാതിരുന്ന സംവിധായകന്‍ ദേവനെ ഒരു സീനില്‍ പരീക്ഷണാര്‍ത്ഥം അഭിനയിപ്പിക്കാന്‍ ഒടുവില്‍ തയ്യാറാവുകയും അത് ദേവന്റെ ജാതകം മാറ്റി എഴുതുകയുമായിരുന്നു. കുരുക്ഷേത്രം എന്ന ഈ ചിത്രത്തിലൂടെ തെലുങ്കു സിനിമ ഒരു പുതിയ വില്ലനെ ആരാധിച്ചു തുടങ്ങി. മികച്ച വില്ലന് അവാര്‍ഡ് നേടിക്കൊടുത്ത കുരുക്ഷേത്രത്തിനുശേഷം കോദണ്ഡരാമറെഡ്ഡിയുടെ നാലു ചിത്രങ്ങളില്‍ ദേവന്‍ വില്ലനായ് വേഷമിട്ടു.

തെലുങ്ക് സിനിമകളുടെ തമിഴ് റീമേക്കുകളിലും വില്ലന്‍ ഈ സുന്ദരന്‍ തന്നെ. ഇന്ന് തെന്നിന്ത്യയില്‍ ഏറെ പ്രശസ്തനായ ദേവന്‍ എന്ന വില്ലനില്‍ നല്ലൊരു മനുഷ്യസ്‌നേഹിയുണ്ടെന്ന് അടുത്തറിയുന്നവര്‍ വ്യക്തമാക്കുന്നു. വില്ലത്വം സിനിമയില്‍ മാത്രം പ്രകടിപ്പിച്ച ദേവന്‍ പൊതുജനസേവനത്തിന് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നടപ്പുരീതികളോട് പൊരുത്തപ്പെടാനാവാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയുണ്ടായി.

മലയാളസിനിമയില്‍ സൂപ്പര്‍ താരമായ പ്രേംനസീറിനു പേലും കേരള രാഷ്ട്രീയത്തില്‍ ഒരു സ്വാധീനവും
ചെലുത്താനായിട്ടില്ല. എന്നിട്ടല്ലേ... ഒരു സിനിമക്കാരന്റെ രാഷ്ട്രീയ പാര്‍ട്ടി. സിനിമ വേറെ രാഷ്ട്രീയം വേറെ, ആത്മാര്‍ത്ഥത കൂടി പ്പോയതുകൊണ്ടാവാം ദേവന് കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് പിടികിട്ടിയില്ല. പാര്‍ട്ടി പൊളിഞ്ഞു.

നായകനേക്കാള്‍ കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന ദേവന്‍, നായകനോളവും ചിലപ്പോഴൊക്കെ അതിനപ്പുറത്തേക്കോ വളരുന്ന വില്ലനെ പ്രേക്ഷകര്‍ മനസ്സില്‍ കൊണ്ടു നടക്കുന്നുണ്ട് എന്ന
വിശ്വാസക്കാരനാണ്.

ദേവന്‍ തിരക്കിലാണ് സിനിമയിലും സീരിയലുകളിലും ജീവിതത്തിലും സമ്മര്‍ദ്ദങ്ങളില്ലാതെ മുന്നോട്ട്, അതുകൊണ്ട് തന്നെ സിനിമ നിര്‍മ്മിക്കാനും പദ്ധതിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X