'കയ്യിൽ പിടിച്ച് ആ ഇരുപ്പ് മമ്മൂട്ടി കുറേ നേരം ഇരുന്നു, ഒന്നും മിണ്ടിയില്ല, ഭാര്യയുടെ വില അദ്ദേഹത്തിന് അറിയാം'
സീനിയർ, ജൂനിയർ വ്യത്യാസമില്ലാതെ എല്ലാ പ്രായത്തിലുള്ള സഹതാരങ്ങളേയും ഒരുപോലെ ചേർത്ത് പിടിക്കുന്ന നടനാണ് മമ്മൂട്ടി. വളർന്ന് വരുന്ന യുവതാരങ്ങളെപ്പോലും അവരുടെ വർക്കുകൾക്ക് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മടിയില്ലാത്ത സൂപ്പർ സ്റ്റാർ. ഇന്ന് കാണുന്ന താരപദവിയും പണവും പ്രശസ്തയും സിനിമയും ജനങ്ങളും നൽകിയതാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് കൂടിയാണ് തനിക്കൊപ്പം മറ്റുള്ളവരേയും അദ്ദേഹം വളർത്തികൊണ്ട് വരുന്നത്.
തന്റെ സഹപ്രവർത്തകർക്ക് താങ്ങാവേണ്ട സമയങ്ങളിൽ അതിനും നടൻ സമയം കണ്ടെത്താറുണ്ട്. ഏതെങ്കിലും താരത്തിനോ അവരുടെ പ്രിയപ്പെട്ടവർക്കോ അരുതാത്തത് സംഭവിച്ചാലും എത്തിപ്പെടാൻ പറ്റുന്ന ദൂരമെ ഉള്ളുവെങ്കിൽ മമ്മൂട്ടി സമയം കണ്ടെത്തി പറന്നെത്തും.

ഏറ്റവും ആശ്വാസം ആവശ്യമുണ്ടായിരുന്ന സമയത്ത് മമ്മൂട്ടി മനസ് അറിഞ്ഞ് തനിക്ക് അരികിലേക്ക് എത്തിയതിനെ കുറിച്ചും കഠിനമായ ദുഖത്തിൽ ഇരിക്കുമ്പോഴും മമ്മൂട്ടിയുടെ പ്രവൃത്തി ആശ്വാസം പകർന്നതുമായ സംഭവം വിവരിക്കുകയാണിപ്പോൾ നടൻ ദേവൻ. നിരവധി മമ്മൂട്ടി ചിത്രങ്ങളിൽ ദേവൻ വില്ലൻ വേഷം ചെയ്തിട്ടുണ്ട്. സിനിമ സെറ്റുകളിൽ നിന്നാണ് മമ്മൂട്ടി ദേവൻ സൗഹൃദം ആരംഭിക്കുന്നത്.
ഭാര്യ മരിച്ച സമയത്ത് നിരവധി പേർ കാണാനും ആശ്വാസിപ്പിക്കാനും എത്തിയെങ്കിലും കുറച്ചെങ്കിലും ദുഖത്തിന് കുറവ് വന്നത് മമ്മൂട്ടി വന്ന് പോയശേഷമാണെന്നും ദേവൻ പറയുന്നു. എന്റെ ജീവിതത്തിലുണ്ടായ ഒരു ആഘാതമായിരുന്നു ഭാര്യയുടെ മരണം. അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു. കുറേ ആളുകൾ ചടങ്ങിന് വരികയും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിരുന്നു.
എല്ലാവരും മരിക്കേണ്ടതല്ലേ ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനയൊക്കെ സംഭവിക്കുന്നത് കൂടിയാണ് എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിക്കാൻ വന്ന പലരും എന്നെ ഉപദേശിച്ചത്. മരണ വീട്ടിൽ നമ്മൾ പോയാൽ ഇന്ന് അല്ലെങ്കിൽ നാളെ എല്ലാവരും പോകും നീ വിഷമിക്കേണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ. മമ്മൂട്ടിയും അന്ന് വന്നിരുന്നു. ഞാൻ അവിടെ മാറിയിരിക്കുകയായിരുന്നു. എന്റെ അടുത്ത് അദ്ദേഹം വന്നിരുന്ന് കയ്യിൽ പിടിച്ചു.
ഒരു അക്ഷരം പറഞ്ഞില്ല. അതിലും വലിയൊരു ആശ്വാസം വേറെയില്ല. അതാണ് ഏറ്റവും വലിയ സംഗതി. മമ്മൂട്ടി കയ്യിൽ പിടിച്ചപ്പോൾ ഞാൻ അറിഞ്ഞു അദ്ദേഹത്തിന്റെ മനസ്. ആ പിടുത്തത്തിൽ ഒരു കറന്റ് പാസ് ചെയ്യും. ആ ഇരിപ്പ് എനിക്കൊപ്പം കൂറെ നേരം അദ്ദേഹം അവിടെ ഇരുന്നു. ശേഷം എന്നെ ഒന്ന് നോക്കി തലകുലുക്കിയിട്ട് പോയി എന്നുമാണ് ദേവൻ പറഞ്ഞത്.

മലയാളത്തിലെ വിഖ്യാത ചലചിത്രകാരൻ രാമു കാര്യാട്ടിന്റെ മകൾ സുമയെയാണ് ദേവൻ വിവാഹം ചെയ്തത്. നടന്റെ അമ്മാവനായിരുന്നു രാമു കാര്യാട്ട്. ദമ്പതികൾക്ക് ലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്. സുമ 2019 ജൂലൈ 12ന് എച്ച് 1 എൻ 1 അണുബാധ മൂലം മരിച്ചത്. ദേവന്റെ വാക്കുകൾ വൈറലായതോടെ കുടുംബത്തിന് മമ്മൂട്ടി നൽകുന്ന പ്രധാന്യമാണ് ചർച്ചയാകുന്നത്. എവിടെ പോയാലും ഭാര്യയുടേയും മക്കളുടേയും അടുത്തേക്ക് ഓടി എത്താൻ ശ്രമിക്കുന്നയാളാണ് മമ്മൂട്ടി എന്നത് സഹപ്രവർത്തകരിൽ പലരും പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയിലെ ഫാമിലി മാൻ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഓരേ സ്വരത്തിൽ പറയാൻ പോകുന്നതും മമ്മൂട്ടിയുടെ പേരാകും. ഭാര്യ സുൾഫത്തിനെ കുറിച്ച് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരം നടൻ പാഴാക്കാറില്ല. ഇന്നും വാപ്പിച്ചിയും ഉമ്മച്ചിയും പ്രണയിച്ച് മതിവരാത്ത ദമ്പതികളാണെന്നാണ് ദുൽഖറും പറയാറുള്ളത്. ഭാര്യയുടെ വില അറിഞ്ഞ വ്യക്തിയാണ് മമ്മൂട്ടി.
ഒന്നും മറ്റൊന്നിന് പകരമാകില്ലെന്ന് മമ്മൂക്കക്ക് അറിയാം, മമ്മൂക്കയ്ക്ക് അറിയാം ഭാര്യയുടെ സ്ഥാനം, ഇതേ അനുഭവം പറഞ്ഞ ഒരുപാട് ആളുകൾ സിനിമയിലുണ്ട്. സിനിമയിൽ മാത്രം അല്ല അദ്ദേഹം വല്യേട്ടൻ. അങ്ങേര് ജീവിതത്തിലും വല്യേട്ടനാണ് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications











