വലിയ ചെലവിട്ട് ഗാന രംഗം; തനിക്ക് പറ്റില്ലെന്ന് സെറ്റിൽ വാശി പിടിച്ച് ധനുഷ്; ആ സിനിമയ്ക്ക് പിന്നിൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധനുഷാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. നയൻതാര നടനെതിരെ മൂന്ന് പേജുള്ള തുറന്ന് കത്ത് പുറത്ത് വിട്ടതോടെയാണ് ധനുഷ് വിവാദത്തിലായത്. ധനുഷിന്റെ പ്രതികാര ബുദ്ധിയെ കടന്നാക്രമിച്ച് കൊണ്ടാണ് നയൻതാരയുടെ ആരോപണങ്ങൾ. പിന്നാലെ ധനുഷിന്റെ ആരാധകർ നയൻതാരക്കെതിരെ രംഗത്ത് വന്നു. ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്ന് വാദിക്കുന്ന ഇവർ നയൻതാര സിനിമകളിൽ അഭിനയിക്കുമ്പോൾ വെക്കുന്ന കടുത്ത നിബന്ധനകൾ ചൂണ്ടിക്കാട്ടുന്നു.
നയൻതാരയുടെ നിബന്ധനകൾ നിർമാതാക്കൾക്ക് അധിക ഭാരമാണെന്നാണ് ഇവരുടെ വാദം. എന്നാൽ നടിക്കൊപ്പം പ്രവർത്തിച്ച നിർമാതാക്കൾ ആരും ഇങ്ങനെയൊരു പരാതി പരസ്യമായി ഉന്നയിച്ചിട്ടില്ല. സെറ്റിൽ കടുത്ത നിബന്ധനകൾ ധനുഷിനുമുണ്ട്. തമിഴകത്തെ നിരവധി നിർമാതാക്കൾ നടനെതിരെ പരാതിയും ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെയാണ് തമിഴകത്തെ നിർമാതാക്കളുടെ സംഘടന നടനെ വിലക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

കുറച്ച് നാളുകൾക്ക് ശേഷം ഈ വിലക്ക് നീക്കി. സിനിമകൾക്ക് കോടികൾ അഡ്വാൻസ് വാങ്ങിയിട്ട് ഏറെക്കാലമായിട്ടും ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. മലയാള ചിത്രം കമ്മത്ത് ആന്റ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് നടൻ കാണിച്ച കാർക്കശ്യമാണിപ്പോൾ ചർച്ചയാകുന്നത്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഒരിക്കൽ ഇതേക്കുറിച്ച് സഫാരി ടിവിയിൽ സംസാരിച്ചത്.
ധനുഷിനെ ഈ സിനിമയിലേക്ക് കൊണ്ട് വരാൻ വിജയ് യേശുദാസുമായി സംസാരിച്ചു. അവർ നല്ല സുഹൃത്തുക്കളാണ്. ശരിക്കും ധനുഷ് ഈ സിനിമയിൽ മൂന്ന് ദിവസമേ അഭിനയിച്ചിട്ടുള്ളൂ. ആദ്യം തന്നെ അദ്ദേഹം ഒരു ദോശക്കട ഉദ്ഘാടനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ചത്. ഗോകുലം കൺവെൻഷൻ സെന്ററിന്റെ മുന്നിൽ വെച്ചാണ് ആ സീൻ എടുത്തത്. പിന്നെ അദ്ദേഹത്തിന്റെ വലിയ ഗാന രംഗമെടുത്തു. തിരുവന്തപുരം കഴക്കൂട്ടത്തുള്ള കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഡാൻസർമാരും മറ്റുമുള്ള ഭയങ്കര ചെലവുള്ള പാട്ടാണ്.

ധനുഷ് വന്നു. ഡാൻസ് കളിക്കണമെന്ന് പറഞ്ഞപ്പോൾ ധനുഷ് സമ്മതിച്ചില്ല. രണ്ടാമത് എഴുതി ചേർത്തതാണ് ഈ പാട്ട്. പുള്ളിയോട് ആദ്യം സംസാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി വലിയ ഡാൻസൊന്നും ചെയ്തില്ല. രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പുകളേ പാട്ടിൽ ചെയ്തിട്ടുള്ളൂയെന്നും ബാദുഷ അന്ന് പറഞ്ഞു.
2013 ലാണ് കമ്മത്ത് ആന്റ് കമ്മത്ത് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും ദിലീപും ഒരുമിച്ചെത്തിയ സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരായിരുന്നു നായികമാർ. തമിഴ് സിനിമകളുടെ തിരക്കിലാണ് ധനുഷിപ്പോൾ. നയൻതാരയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ ധനുഷിന് സമയമില്ലെന്നാണ് നടന്റെ പിതാവ് കസ്തൂരി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യമായാണ് ധനുഷിനെതിരെ മുൻനിര നായിക നടി ഇത്ര വലിയ ആരോപണം ഉന്നയിക്കുന്നത്. ശ്രുതി ഹാസൻ, പാർവതി തിരുവോത്ത്, നസ്രിയ നസീ, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി എന്നീ നടിമാർ നയൻതാരയുടെ പോസ്റ്റിന് ലൈക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ധനുഷിനൊപ്പം അഭിനയിച്ചവരാണ്.


Click it and Unblock the Notifications