ദിലീപേട്ടൻ ഇങ്ങോട്ടാണ് പലപ്പോഴും വിളിക്കാറ്; അന്ന് സത്യൻ സാറിനടുത്ത് നിന്ന് വിഷമിച്ച് മടങ്ങി; ധർമ്മജൻ
മലയാളികൾക്ക് സുപരിചിതൻ ആണ് നടൻ ധർമ്മജൻ ബോൾഗാട്ടി. കോമഡി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ധർമ്മജൻ വളരെ പെട്ടെന്ന് തന്നെ സിനിമയിലേക്കും കടന്ന് വന്നു. രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി എന്ന ഹിറ്റ് കോമഡി കോംബോ തന്നെ ടെലിവിഷനിൽ ഉടലെടുത്തു. ഇന്ന് രണ്ട് പേരും തങ്ങളുടേതായ രീതിയിൽ കരിയറിൽ മുന്നേറുന്നു.
ഇപ്പോഴിതാ ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ചപ്പോഴുള്ള അനുഭവവും ധർമ്മജൻ പങ്കുവെച്ചു.

'ഞാനിന്ന് വരെ ആരോടും ചാൻസ് ചോദിച്ച് പോയിട്ടില്ല. എനിക്ക് ചാൻസ് ചോദിക്കണമെന്ന് വിചാരിച്ച രണ്ട് മൂന്ന് സംവിധായകർ ഉണ്ട്. അതിലൊരാളാണ് സത്യൻ അന്തിക്കാട്'
'ഞാനൊരു ദിവസം ഇന്നസെന്റ് ചേട്ടനെ വിളിച്ച് ചേട്ടാ എനിക്ക് സത്യൻ സാറിന്റെ പടത്തിൽ അഭിനയിക്കണം എന്നുണ്ടെന്ന് പറഞ്ഞു. അതിനെന്താ ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു. പുതിയ തീരങ്ങൾ എന്ന സിനിമ തുടങ്ങാനായി രണ്ട് ദിവസമേ ഉള്ളൂ'

'ഞാൻ ചാൻസ് ചോദിക്കാനായിട്ട് പോയതല്ല, എന്റെ സുഹൃത്തിന്റെ ആവശ്യത്തിന് ആലപ്പുഴയിൽ പോയതായിരുന്നു. കുറേ നേരം കാത്തു നിന്നു. ഞാൻ ഇന്നസെന്റ് ചേട്ടനെ വിളിച്ചു ചേട്ടാ അവരെയൊന്നും ഇവിടെ കാണാനില്ല. ഞാൻ പോയ്ക്കോട്ടെ എന്ന് ചോദിച്ചു. പുള്ളി പിന്നെയും സത്യൻ അന്തിക്കാടിനെ വിളിച്ചു'
'എന്നെ തിരിച്ചു വിളിച്ചു. അവർ പുറത്ത് ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ് ഇപ്പോൾ വരും. നീ അവിടെ നിൽക്ക് എന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ സത്യൻ സാർ, ആന്റോ ജോസഫ്, ശ്രീബാല കെ മേനോൻ എന്നിവർ കയറി വരികയാണ്. എന്നെ കണ്ടപ്പോൾ എന്താടാ ഇവിടെ പരിപാടി എന്ന് ചോദിച്ചു. സത്യൻ സാർ എന്നെ നോക്കി ഇന്നസെന്റ് വിളിച്ചിരുന്നു, പൊയ്ക്കോ പൊയ്ക്കോ എന്ന് പറഞ്ഞു'

'എനിക്കാകെ സങ്കടം ആയിപ്പോയി. ഞാൻ സത്യൻ സാറോട് സംസാരിച്ചുമില്ല, പൊയ്ക്കോ എന്ന് പറയുകയും ചെയ്തു. എനിക്കാകെ സങ്കടമായി. സുഹൃത്തിനോടാെപ്പം വീട്ടിലേക്ക് തിരിച്ച് വന്നു. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ എനിക്ക് കോൾ വന്നു. നാളെ എത്തണം, മെയിൻ വേഷമാണ്, മുപ്പത് ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു'
'ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. എന്നെ സിനിമയിൽ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്നേഹം എനിക്ക് പുള്ളിയോടുണ്ട്. ആ സ്നേഹം തിരിച്ചും പുള്ളിയോടുണ്ട്'
'എല്ലാ സിനിമകളിലും എന്നെ അഭിനയിക്കാൻ വിളിക്കാത്തതിൽ പരാതി ഒന്നുമില്ല. ഞാനങ്ങോട്ട് വിളിക്കുന്നതിലും കൂടുതൽ ചിലപ്പോൾ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ'

'പിന്നെ എനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായിത്തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. എന്റെ നിലപാടുകൾക്ക് ഞാൻ മാറ്റം വരുത്തിയിട്ടില്ല. അത് ശരിയല്ല എന്ന് പറഞ്ഞാൽ ശരിയാണെങ്കിൽ മാറ്റും. അതല്ലാതെ എന്റെ നിലപാടുകൾക്ക് മാറ്റമില്ല'
'അച്ഛനിൽ നിന്ന് കിട്ടിയ ഗുണമാണ്. അത് ഞാൻ ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല,' ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. നേരത്തെ ദിലീപ് നടിയെ ആക്രമിച്ച കേസിൽ അകപ്പെട്ടപ്പോൾ ദിലീപിനെ പിന്തുണച്ച് ധർമ്മജൻ സംസാരിച്ചിരുന്നു. ഇത് വിമർശനത്തിനും വഴി വെച്ചിരുന്നു.


Click it and Unblock the Notifications