ഞാൻ അന്ന് പറഞ്ഞതിൽ ലാലിന് വിഷമം തോന്നരുത് ക്ഷമിക്കൂ...; അച്ഛൻ മാപ്പ് പറഞ്ഞപ്പോൾ ലാൽ സാർ ചെയ്തത്; ധ്യാൻ!
മോഹൻലാലിനൊപ്പം നിരവധി പേർ കൂട്ടുകാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ-ശ്രീനിവാസൻ കോമ്പോ ഉണ്ടാക്കിയ ഓളമൊന്നും മറ്റാർക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മോഹൻലാലിനെ ഇത്രയേറെ ജനപ്രിയനാക്കി മാറ്റിയതിൽ ഒരു പങ്ക് വഹിച്ചത് ശ്രീനിവാസൻ തിരക്കഥകളാണെന്നതും പറയാൻ വയ്യ. ലാൽ-ശ്രീനി കോമ്പോയെ അത്രയേറെ സ്നേഹിച്ചവരെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയെ പരിഹസിച്ച് ശ്രീനിവാസൻ പദ്മശ്രീ ഡോ. സരോജ് കുമാർ സിനിമ ചെയ്തതും ചില പരാമർശങ്ങൾ നടത്തിയതും.
അന്ന് നടത്തിയ പരാമർശങ്ങളിൽ മോഹൻലാലിനോട് അടുത്തിടെ ശ്രീനിവാസൻ ക്ഷമ ചോദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹൻലാൽ എന്ന നടനെ സെലിബ്രേറ്റ് ചെയ്യുന്നത് പോലെ അദ്ദേഹത്തിലെ മനുഷ്യനെ ആളുകൾ സെലിബ്രേറ്റ് ചെയ്യുന്നില്ലെന്നും കണ്ട് പഠിക്കാൻ നല്ല ഒരുപാട് ഗുണങ്ങൾ ഉള്ള വ്യക്തിയാണെന്നും ധ്യാൻ പറയുന്നു. മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ എന്തുകൊണ്ട് ആൾക്കാർ സെലിബ്രേറ്റ് ചെയ്യുന്നില്ല. മോഹൻലാൽ എന്ന നടനെപ്പോലെയോ കലാകാരനെപ്പോലെയോ നമുക്ക് ഒരിക്കലും ആവാൻ കഴിയില്ല.
പക്ഷെ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെപ്പോലെ ഒരു മനുഷ്യനാകാൻ നമുക്കൊക്കെ പറ്റും. അത് എനിക്കുണ്ടായ ചിന്തയാണ്. ഒരു ഇന്റർവ്യൂവിൽ അച്ഛൻ അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തി കുത്തുവാക്കുകൾ പറഞ്ഞു. അതിനെ എതിർത്ത് മറ്റൊരു അഭിമുഖത്തിൽ ഞാൻ സംസാരിക്കുകയും മറുപടി കൊടുക്കുകയും എല്ലാം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ലാൽ സാർ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് വാങ്ങിയശേഷം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ വന്നിരുന്നു. അവിടെ വെച്ച് പറഞ്ഞൊരു കാര്യം... വാനോളം നമ്മൾ അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. അതുപോലെ ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്. പക്ഷെ അദ്ദേഹം അന്ന് മുതൽ ഇന്നുവരേയും അതിനൊന്നും മറുപടി കൊടുക്കാൻ പോയില്ല.
എല്ലാത്തിനേയും വളരെ ലൈറ്റായി എടുത്തു. നെഗറ്റിവിറ്റിയെ പോസിറ്റിവിറ്റിയാക്കി കണ്ട് മുന്നോട്ട് പോവുകയാണ്. മോഹൻലാൽ എന്ന മനുഷ്യൻ എങ്ങനെ ഇത്രത്തോളം നെഗറ്റിവിറ്റിയെ മാറ്റിവെക്കുന്നുവെന്ന് തോന്നാറുണ്ട്. എങ്ങനെ ക്ഷമിച്ച് കൊടുക്കുന്നുവെന്ന് തോന്നാറുണ്ട്. ഹൃദയപൂർവത്തിന്റെ സെറ്റിൽ കൂറേ വർഷങ്ങൾക്കുശേഷം ലാൽ സാറിനെ കണ്ടപ്പോൾ അച്ഛൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.

ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം തോന്നരുത് എന്നോട് ക്ഷമിക്കൂവെന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ ചിരിയോട് കൂടി ശ്രീനി അതൊക്കെ വിടടോ... എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനൊരു മനസ് ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ വേറൊരാൾക്കും ഉണ്ടാവില്ലെന്നാണ് ധ്യാൻ പറഞ്ഞത്. ശ്രീനിവാസൻ പരിഹസിച്ചത് കണ്ടപ്പോൾ നീരസം തോന്നിയോ എന്നൊരിക്കൽ ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോൾ വളരെ പക്വതയോടെയാണ് അന്നേ മോഹൻലാൽ മറുപടി നൽകിയത്.
ഒരു വിവാദം സൃഷ്ടിക്കാന്‍ അവതാരകൻ കിണഞ്ഞു പരിശ്രമിച്ചിട്ടും പക്വതയാര്‍ന്ന മറുപടിയോടെ ലാല്‍ അതിന്റെ എല്ലാം മുനയൊടിച്ചു. എനിക്ക് തോന്നാത്ത സങ്കടം മറ്റുള്ളവര്‍ക്ക് എന്തിനാണ്..? എന്നാണ് അദ്ദേഹം ചോദിച്ചത്. ആ സിനിമ കണ്ടിട്ട് ഇത് എന്നെ കുറിച്ച് അല്ലെന്ന് ഞാൻ ചിന്തിച്ചാൽ ആ പ്രശ്നം തീർന്നില്ലേ.
എന്റെ അടുത്ത് വന്ന് ആരും വേറൊരാളുടെ കുറ്റം പറയില്ല. കാരണം ഞാൻ അത് ശ്രദ്ധിക്കില്ല. ശ്രീനിവാസൻ അങ്ങനെ ചെയ്തതിൽ എനിക്ക് കുഴപ്പമില്ല. എനിക്ക് തോന്നാത്ത സങ്കടം മറ്റുള്ളവര്‍ക്ക് എന്തിനാണ്..?. എനിക്ക് അതുകൊണ്ട് ഒരു തരത്തിലുള്ള ബാഗേജും ഇല്ല. എനിക്ക് ആരെ കണ്ടാലും പോയി ഷെയ്ക്ക് ഹാന്റ് കൊടുക്കാനും മനോഹരമായി ചിരിക്കാനും കഴിയും.
ഒരുമിച്ച് സിനിമ ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ല. അത് അല്ലാതെ ശ്രീനിയെ പലവട്ടം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. മോഹൻലാലിനെപ്പോലെ നല്ലത് മാത്രം ചിന്തിക്കാൻ കഴിയുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല.


Click it and Unblock the Notifications