'അവന്റെ സിനിമ എനിക്ക് ചെയ്യണമെന്ന് പറഞ്ഞാണ് വയ്യാതിരുന്നിട്ടും അച്ഛൻ അഭിനയിച്ചത്, ഒരു മൊമന്റായിരുന്നു'; ധ്യാൻ
മലയാളത്തിന്റെ സ്വന്തം സകലകലാവല്ലഭൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും സിനിമയിലേക്ക് എത്തുകയും നിരവധി മനോഹരമായ സിനിമകളും കഥാപാത്രങ്ങളും കഥകളും സമ്മാനിക്കുകയും ചെയ്തു. ഇപ്പോൾ മൂത്തമകൻ വിനീത് ശ്രീനിവാസനെക്കാൾ ജനപ്രീതി ഇളയമകൻ ധ്യാൻ ശ്രീനിവാസനാണ്.
കാരണം അച്ഛനെപ്പോലെ സരസമായി സംസാരിക്കാനും കഥകൾ പറയാനും ധ്യാനിന് അസാധ്യ കഴിവുണ്ട്. തിരയിലൂടെ സിനിമയിൽ ചുവടുവെച്ച ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ലവ് ആക്ഷൻ ഡ്രാമയാണ്.

ചിത്രത്തിലെ നായിക നയൻതാരയുടെ അച്ഛൻ വേഷം ചെയ്തത് ശ്രീനിവാസനായിരുന്നു. ചേട്ടൻ വിനീത് ശ്രീനിവാസനും ലവ് ആക്ഷൻ ഡ്രാമയിൽ ഗസ്റ്റ് റോളിലെത്തിയിരുന്നു. ഇപ്പോഴിത അച്ഛൻ ശ്രീനിവാസനെ ആദ്യമായി സംവിധാനം ചെയ്തപ്പോഴുള്ള അനുഭവം ധ്യാൻ സീ കേരളത്തിലെ പോപ്പുലർ ഷോയായ ഞാനും ഞാനുമെന്റാളിലും പങ്കെടുക്കാനെത്തിയപ്പോൾ വിവരിച്ചിരിക്കുകയാണ്.
സ്ട്രോക്ക് വന്ന് അവശതയിലായിരുന്ന സമയത്ത് അച്ഛൻ തനിക്ക് വേണ്ടി ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിക്കാനെത്തിയെന്നാണ് ധ്യാൻ പറയുന്നത്.
'ഞാൻ പുള്ളിയുടെ അടുത്ത് പോയി ഇതാണ് സീൻ എന്ന് പറഞ്ഞ് കൊടുത്ത ശേഷം ഞാൻ വന്ന് മോണിറ്ററിന്റെ ബാക്കിൽ വന്ന് നോക്കി നിന്നു. അതൊക്കെ ഒരു മൊമന്റായിരുന്നു ലൈഫിൽ. തലേദിവസം പോയിട്ടാണ് ഞാൻ അച്ഛന്റെ അടുത്ത് ലവ് ആക്ഷൻ ഡ്രാമയുെട കഥ പറഞ്ഞത്. പിറ്റേദിവസം രാവിലെയായിരുന്നു ഷൂട്ട്.'
'ആ സമയത്താണ് അച്ഛന് സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ആക്കിയത്. ഐസിയുവിൽ ആയിരുന്നു. അങ്ങനെ അന്ന് ഷൂട്ട് നടന്നില്ല. പിന്നെ രണ്ട് മൂന്ന് ദിവസം നമ്മൾ ഷൂട്ട് ചെയ്തില്ല. നിർത്തിവെച്ചു. പിന്നെ അച്ഛൻ തിരിച്ചുവന്നു. ആ ഒരു സിനിമ സംഭവിച്ചതും അച്ഛന്റെ തിരിച്ച് വരവുമെല്ലാം വലിയ സന്തോഷമാണ്. ലവ് ആക്ഷൻ ഡ്രാമയ്ക്ക് തുടക്കം മുതൽ നിരവധി തടസങ്ങളുണ്ടായിരുന്നു.'
'കാരണം അച്ഛന് സ്ട്രോക്ക് വന്നു. പിന്നെ രണ്ട്, മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ അവന്റെ സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞാണ് വയ്യാതിരിക്കുമ്പോഴും ഷൂട്ടിന് വന്നത്. അന്ന് അച്ഛന് തീരെ വയ്യായിരുന്നു. അച്ഛന് വേണ്ടി ആക്ഷൻ പറഞ്ഞപ്പോൾ അത് വർഷങ്ങളായുള്ള ആഗ്രഹങ്ങളുടെ സഫലീകരണമായിരുന്നു. അതൊരു സംഭവം തന്നെയായിരുന്നു' ധ്യാൻ പറഞ്ഞു.

ലവ് ആക്ഷൻ ഡ്രാമയിൽ നായകൻ നിവിൻ പോളിയായിരുന്നു. ചിത്രത്തിൽ അജു വർഗീസ്, രൺജി പണിക്കർ, മല്ലികാ സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷം ചെയ്തിരുന്നു. ദീര്‍ഘകാലമായി ഉണ്ടായിരുന്ന അനാരോഗ്യത്തിന്റെ പിടിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ് ശ്രീനിവാസന്‍.
ചില വേദികളിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തെ സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയും ചെയ്‍തിരുന്നു. നിലവില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നുമുണ്ട് അദ്ദേഹം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് വേദിയിൽ സ്വതസിദ്ധമായ നര്‍മ്മത്തോടെ ശ്രീനിവാസന്‍ സംസാരിച്ചതും വൈറലായിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങിന് എത്തിയിരുന്നു. നിറഞ്ഞ കൈയടികളോടെയും ചിരിയോടെയുമാണ് സഹപ്രവര്‍ത്തകര്‍ ശ്രീനിയുടെ വാക്കുകള്‍ സ്വീകരിച്ചത്. 'വേറെയാരും പറയാന്‍ ഇല്ലാത്തതുകൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്.'
'മലയാള സിനിമയിലെ ഏറ്റവും വലിയ തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ ആളും ഞാന്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എഴുതിയ ആളും ഞാന്‍ തന്നെയാണ്. ശരിക്ക് പറഞ്ഞാല്‍ അത്യാവശ്യം നല്ല നിലവാരമുള്ള കുറേ രോഗങ്ങള്‍ ഉള്ള മനുഷ്യരോട് തോന്നുന്ന കാരുണ്യം കൊണ്ടാണ് എന്നെ ഇവര്‍ വിളിച്ചത്' സരസമായി സംസാരിച്ചുകൊണ്ട് ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications











