ചേട്ടന്റെ കല്യാണത്തിന് പോലും എന്നെ വിളിച്ചില്ല, വീട്ടിൽ കയറ്റില്ലായിരുന്നു; പ്രശ്നങ്ങളെക്കുറിച്ചോർത്ത് ധ്യാൻ
തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്ന് സംസാരിക്കുന്നയാളാണ് ധ്യാൻ ശ്രീനിവാസൻ. കുടുംബവുമായുണ്ടായ അകൽച്ചയെക്കുറിച്ച് നടൻ ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ധ്യാൻ തുറന്ന് സംസാരിക്കുന്നുണ്ട്. അച്ഛൻ ശ്രീനിവാസൻ തന്നെ വീട്ടിൽ കയറ്റാതിരുന്ന സമയമുണ്ടെന്ന് ധ്യാൻ പറയുന്നു. ജനം ഓൺലെെനിൽ സംസാരിക്കുകയായിരുന്നു നടൻ.
വളരെ ചെറിയ പ്രായത്തിൽ എന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതാണ്. ചേട്ടന്റെ കല്യാണത്തിന് വിളിച്ചിട്ടില്ല, ഇപ്പോൾ ഞാൻ താമസിക്കുന്ന വീട്ടിൽ എന്നെ വീട്ടിൽകൂടലിന് വിളിച്ചിട്ടില്ല. എത്രയോ വർഷങ്ങൾ അവരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. നമ്മുടെ തെറ്റു കുറ്റങ്ങൾ കൊണ്ടാണ്. പഠനങ്ങൾ പൂർത്തിയാക്കാത്തത് കൊണ്ട്. പുള്ളി പഠിപ്പിക്കാൻ നോക്കി.

2013 ൽ തിര എന്ന സിനിമ കഴിഞ്ഞ ശേഷമാണ് എന്നെ വീട്ടിൽ കയറ്റുന്നത്. ഇനി എവിടെയും പോകേണ്ട, ഇവിടെ നിന്നോ എന്ന് അന്നെന്നോട് പറഞ്ഞതാണ്. പിന്നെ ആ വീട്ടിൽ നിന്ന് ഞാൻ ഇറങ്ങിയിട്ടില്ല. അതിനിടയിൽ ഫ്ലാറ്റും വീടും വാങ്ങി. പക്ഷെ എന്നാലും ഞാൻ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെയാണ് താമസിക്കുന്നതെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ശ്രീനിവാസന്റെ മകൻ എന്ന പ്രിവിലേജിൽ കരിയറിൽ മുന്നോട്ട് പോയ ആളല്ല താനെന്നും ധ്യാൻ പറയുന്നുണ്ട്. കുറച്ച് കാലമേ ശ്രീനിവാസന്റെ മകൻ എന്ന പ്രിവിലേജ് ലഭിച്ചിട്ടുള്ളൂ. സാമ്പത്തികമായ പ്രിവിലേജായിരുന്നു. ഈ പ്രിവിലേജുള്ള കുറേ പേർ നാട്ടിലുണ്ട്. ഞാൻ മാത്രമല്ല. ശ്രീനിവാസന്റെ മകനായത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് പ്രിവിലേജ് കിട്ടിയിട്ടില്ല. 23-24 വയസ് വരെയാണ് വീട്ടിൽ നിന്ന് കാശ് തരലൊക്കെ ഉണ്ടായത്. പിന്നെ അമ്മ ഒന്ന് ചവിട്ടും.

അപ്പോൾ നമ്മൾ വീട്ടുകാരുമായി ഉടക്കും. 24 വയസ് തൊട്ട് ഞാൻ വീട്ടിൽ നിന്നും പെെസ വാങ്ങിക്കാറില്ല. സ്വന്തം കാശിന് നമുക്കെന്തും ചെയ്യാം. നെപ്പോട്ടിസത്തിന്റെ ഭാഗമായി തുടക്കത്തിൽ നമുക്ക് പ്രിവിലേജ് കിട്ടും. പക്ഷെ തുടർന്ന് നമുക്ക് സിനിമയൊന്നും കിട്ടില്ല. അതിന് നമുക്ക് ബന്ധങ്ങളും ഒപ്പം തരക്കേടില്ലാതെ അഭിനയിക്കുകയും വേണം. എല്ലാ കാലവും ഇതൊന്നും ഉണ്ടാകില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ നമ്മൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം.
അച്ഛനെ കണ്ടിട്ടല്ല ഞാനിപ്പോൾ ജീവിക്കുന്നത്. ഇത്രയും വർഷങ്ങളായി അങ്ങനെ ഒരു സപ്പോർട്ടും സിനിമയ്ക്കകത്ത് പുള്ളി ചെയ്ത് തന്നിട്ടില്ല. പ്രിവിലേജ് എന്ന വാക്ക് കേൾക്കുന്നതേ എനിക്കിഷ്ടമല്ല. കാരണം അങ്ങനെ പ്രിവിലേജുകൾ കിട്ടാത്ത ആളാണ് താനെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.
പഠന കാലത്ത് താൻ ലഹരി ഉപയോഗിച്ചിരുന്നെന്ന് ധ്യാൻ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. നീ ഇത് ഉപയോഗിക്കരുതെന്ന് ചേട്ടനുൾപ്പെടെ പലരും എന്നോട് പറഞ്ഞു. പക്ഷെ ഞാനന്ന് ഉപയോഗിച്ചു. ഇത് നിർത്തണം എന്ന് നമുക്ക് സ്വയം തോന്നണം. അന്ന് അച്ഛനും അമ്മയും കൂടെയില്ല. ഹോസ്റ്റലിൽ പഠിച്ചിരുന്ന കാലമാണ്. നാലഞ്ച് വർഷം ഞാൻ അച്ഛനെയും അമ്മയെയുമൊന്നും കണ്ടിട്ട് പോലുമില്ല. കൂടൂതൽ സ്വാതന്ത്രം കിട്ടുന്നു. ആ ഫ്രീഡം പരമാവധി ദുരുപയോഗം ചെയ്യുന്നു. നമ്മൾ തന്നെ അത് മനസിലാക്കണം.
ഇതിനോടൊപ്പം നഷ്ടമായത് വിദ്യഭ്യാസം, പ്രണയം, ആ സമയത്തുണ്ടായ കൂട്ടുകാർ, ആരോഗ്യം എന്നിവയൊക്കെയാണ്. കൂടെയുള്ളവരുടെ മരണവും ആക്സിഡന്റും കണ്ടിട്ടുണ്ടെന്നും അന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഈ ദുശ്ശീലങ്ങൾ നിർത്തിക്കഴിഞ്ഞ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. ഒരു പ്രായം കഴിഞ്ഞുള്ള അഡിക്ഷൻ വളരെ ബുദ്ധിമുട്ടാണ്. പെട്ടെന്ന് ഒരു ദിവസം നിർത്താൻ പറ്റുന്ന സാധനമല്ല. അല്ലെങ്കിൽ അത്രമാത്രം ദൃഡനിശ്ചയമുള്ള ആളായിരിക്കണമെന്നും ധ്യാൻ പറഞ്ഞു.


Click it and Unblock the Notifications