തല്ലിപ്പൊളി പടത്തിൽ ഇങ്ങേർ എന്തിനഭിനയിച്ചെന്ന് തോന്നി; തിയറ്ററിൽ കണ്ടപ്പോൾ ഞാൻ ഞെട്ടി; ധ്യാൻ
മലയാള സിനിമയിലെ മഹാനടനായാണ് മമ്മൂട്ടി അറിയപ്പെടുന്നത്. 72 കാരനായ നടൻ കരിയറിൽ ഇതിനകം നേടിയെടുത്ത ഖ്യാതികൾ മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്. സൂപ്പർ സ്റ്റാർ ലേബലുള്ള സിനിമകളിൽ നിന്ന് മാറി പുതുമുഖ സംവിധായകരുടെ വ്യത്യസ്തമായ സിനിമകൾക്കാണ് മമ്മൂട്ടി ഇന്ന് കൈ കൊടുക്കുന്നത്.
കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോയിക്കാെണ്ടിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. ഉണ്ട, പുഴു, റോഷാക്ക് തുടങ്ങിയ സിനിമകൾ നടനെന്ന നിലയിൽ മമ്മൂട്ടിക്കുള്ള അഭിനിവേശമാണ് വ്യക്തമാക്കുന്നത്. ഒടുവിൽ പുറത്തിറങ്ങിയ റോഷാക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഥ പറയുമ്പോൾ സിനിമ ഡബ് ചെയ്യുന്നതിന് മുമ്പ് കണ്ടതിനെക്കുറിച്ചാണ് ധ്യാൻ സംസാരിച്ചത്. 'കഥ പറയുമ്പോൾ സിനിമ ഇറങ്ങുന്നതിന് മുമ്പേ എഡിറ്റ് ചെയ്യുമ്പോൾ കണ്ടതാണ്. ഇത് പൊട്ടിപ്പോവും തല്ലിപ്പൊളി പടമാണ്'
'എന്തിനാണ് ഇങ്ങേർ ഇതൊക്കെ ചെയ്തതെന്ന് അന്ന് കണ്ടപ്പോൾ വിചാരിച്ചു. എന്റെ കാൽക്കുലേഷൻ തെറ്റി. തിയറ്ററിൽ ആദ്യ ആദ്യ ദിവസം ഈ പടം കണ്ടപ്പോൾ ആളുകൾ പടം കണ്ട് കരയുകയാണ്. അന്നാണ് സൗണ്ടിന് എത്രമാത്രം സിനിമയിൽ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുന്നത്'

'ഇത്രയും ബ്യൂട്ടിഫുൾ ആയിട്ട് ഡബ് ചെയ്യാൻ പറ്റുന്ന നടൻ ഇല്ല. ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. സിനിമയിലെ റോ സൗണ്ട് ഞാൻ കേട്ടതാണ്. ഡബിൽ പുള്ളി അത് ലിഫ്റ്റ് ചെയ്തു. ആ ശബ്ദവും ഇടർച്ചയും. അതൊക്കെ എങ്ങനെ ഒരാൾക്ക് ചെയ്യാൻ പറ്റുന്നു. ഇവർ പത്ത് തവണ ഒന്നും എടുക്കുന്നതല്ല. ഒറ്റ ടേക്കെടുത്ത് പോയ്ക്കളയും,' ധ്യാൻ പറഞ്ഞു.

ധ്യാനിന്റെ പിതാവ് ശ്രീനിവാസൻ തിരക്കഥയെഴുതി ഇദ്ദേഹം തന്നെ നായകനായി അഭിനയിച്ച സിനിമയാണ് കഥ പറയുമ്പോൾ. സിനിമയിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 2007 ൽ റിലീസ് ചെയ്ത സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. ബാർബർ ബാലൻ എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രീനിവാസൻ സിനിമയിൽ അവതരിപ്പിച്ചത്.
അശോക് രാജ് എന്ന നടന്റെ വേഷമാണ് മമ്മൂട്ടി സിനിമയിൽ ചെയ്തത്. മീന, മുകേഷ്, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവർ ആയിരുന്നു സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അടുത്തിടെ സിനിമയിൽ മമ്മൂട്ടി എത്തിയതിനെക്കുറിച്ച് മുകേഷ് സംസാരിച്ചിരുന്നു. സിനിമയിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. സൗഹൃദത്തിന്റെ പേരിലാണ് അദ്ദേഹം അത് ചെയ്തതെന്ന് മുകേഷ് പറഞ്ഞു, സിനിമയിലെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന പ്രസംഗത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ കേട്ടു നിന്ന കാണികൾ കരയുകയായിരുന്നെന്നും മുകേഷ് ഓർത്തു.

ബാർബർ ബാലനും സൂപ്പർ സ്റ്റാർ ആയ അശോക് രാജും തമ്മിലുള്ള സൗഹൃദമായിരുന്നു സിനിമയുടെ ഇതിവൃത്തം. ശ്രീനിവാസനും മുകേഷും ചേർന്നാണ് സിനിമ നിർമ്മിച്ചത്. സിനിമയിൽ അമ്മ വേഷം ചെയ്യാൻ മീന താൽപര്യപ്പെട്ടിരുന്നില്ലെന്നും ചെറിയ കുട്ടികളുടെ അമ്മയാണെന്നാണ് മീന കരുതിയിരുന്നതെന്നും മുകേഷ് പറഞ്ഞിരുന്നു.


Click it and Unblock the Notifications