'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
ചെയ്ത സിനിമകളെക്കാള്‍ ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയിട്ടുള്ള അഭിമുഖങ്ങളാണ് സൂപ്പര്‍ ഹിറ്റായിട്ടുള്ളത്. അഭിമുഖങ്ങള്‍ കണ്ട് ധ്യാനിന്റെ ആരാധകരായവര്‍ പോലും ഇന്ന് കേരളത്തിലുണ്ട്. പ്രണവ് മോഹൻലാലിന്റെ ബന്ധുക്കളെല്ലാം ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ട് ഫാനായി മാറിയവരാണെന്ന് വിനീത് ശ്രീനിവാസൻ തന്നെ അടുത്തിടെ പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് തുടരെ തുടരെ സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു ധ്യാൻ. അന്ന് കഥയൊന്നും ധ്യാൻ ശ്രദ്ധിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ ധ്യാൻ അടുത്ത കാലത്ത് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. നിരന്തരമായ പരാജയങ്ങൾക്കിടയിൽ അടുത്തിടെ വലിയൊരു വിജയം ധ്യാനിന്റെ സിനിമാ ജീവിതത്തിലുണ്ടായി. അത് വർഷങ്ങൾക്കുശേഷം എന്ന വിനീത് ശ്രീനിവാസൻ സിനിമയാണ്. പ്രണവും ധ്യാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിനിമ വിജയമായതിനുശേഷം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിൽ നടൻ പൃഥ്വിരാജിനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുക്കളാണ് ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ ആരാധകനായത് ഒരു പ്രസംഗം കേട്ടശേഷമാണെന്ന് ധ്യാൻ പറയുന്നു. 'തമിഴില്‍ രജിനികാന്ത്, കമല്‍, വിജയകാന്ത് ഇവരൊക്കെ ഉണ്ടാക്കിയ ഒരു ഓളമുണ്ട്. മാസ് സിനിമ ചെയ്ത് ആളുകളെ കൈയിലെടുത്ത നടന്മാരാണ് അവര്‍.'
'അതിനുശേഷം അങ്ങനെയൊരു ഓളമുണ്ടാക്കിയത് അജിത്താണ്. ദീനാ എന്ന സിനിമയിലൂടെ. പിന്നീട് വിജയ് ഗില്ലി പോലുള്ള സിനിമകള്‍ മാസ് ഹീറോയായി. മലയാളത്തില്‍ ഇതുപോലെ ഓളമുണ്ടാക്കിയ നടന്‍ രാജുവേട്ടനാണ്. നന്ദനം പോലുള്ള സിനിമകള്‍ ആദ്യകാലത്ത് ചെയ്തുവെച്ച ആളാണ്. പക്ഷെ രാജുവേട്ടന്‍ പുള്ളിയുടെ ഇരുപത്തിനാലാമത്തെ വയസില്‍ ചെയ്ത സിനിമയാണ് വാസ്തവം. അതുപോലൊരു റോള്‍ പിന്നീടാരും ചെയ്തിട്ടില്ല.'
'ലാലങ്കിളിനും മമ്മൂക്കക്കും ശേഷം അതുപോലൊരു റോള്‍ ചെയ്തത് രാജുവേട്ടനാണ്. ഇനി ഒരു യൂത്തനും അങ്ങനെയൊരു റോള്‍ ചെയ്യാന്‍ പറ്റില്ല. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സിനിമയാണ് അത്. ആ സിനിമക്ക് അവാര്‍ഡ് കിട്ടിയ ശേഷം രാജുവേട്ടന്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. ടാഗോര്‍ തിയേറ്ററില്‍ വെച്ചായിരുന്നു ആ ചടങ്ങ്. ആ കൊല്ലം അച്ഛനും ഏതോ സിനിമക്ക് സ്‌റ്റേറ്റ് അവാര്‍ഡുണ്ടായിരുന്നു. അന്ന് രാജുവേട്ടന്‍ നടത്തിയ പ്രസംഗം കണ്ടാണ് ഞാന്‍ ഫാനായത്.'
'കാരണം ഒരു ഇരുപത്തിനാലുകാരന് ഇത്രയും പക്വതയും ഇത്ര വലിയ വിഷനുമുണ്ടോയെന്ന് ഞാൻ ചിന്തിച്ചുപോയി. ഞാനൊക്കെ എന്റെ ഇരുപത്തിനാലാമത്തെ വയസില്‍ ജീവിതത്തിൽ ഇനി എന്തുചെയ്യുമെന്ന് അറിയാതെ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുമ്പോഴാണ് പുള്ളി അത്ര ഗംഭീരമായിട്ടുള്ള പ്രസംഗം നടത്തിയത്. അന്നുതൊട്ട് ഫാനായതാണ്.'

'അതിനുശേഷം പുള്ളി കുറേ സിനിമകള്‍ ചെയ്തു. അതില്‍ നല്ല സിനിമയുമുണ്ട് അല്ലാത്തതുമുണ്ട്. പക്ഷെ ഒരു തവണ ഇഷ്ടപ്പെട്ടാല്‍ ആ നടന്‍ എത്ര മോശം സിനിമ ചെയ്താലും നമുക്ക് ആ ഇഷ്ടം പോവില്ലെന്ന്', ധ്യാന്‍ പറയുന്നു. താനൊരു പൃഥ്വിരാജ് ഫാനാണെന്ന് പലപ്പോഴും ധ്യാൻ വെളിപ്പെടുത്തിയിട്ടുള്ളതാണ്. പൃഥ്വിരാജിനെ വെച്ച് ഒരു മാസ് സിനിമ ധ്യാൻ പ്ലാൻ ചെയ്തിരുന്നു.
അതിന്റെ കഥ പറയാനായി പൃഥ്വിരാജ് ധ്യാനിന് അവസരം കൊടുത്തിരുന്നുവെങ്കിലും താരം പോയില്ല. അഭിനയത്തേക്കാൾ സംവിധാനത്തിൽ ശോഭിക്കാനാണ് എന്നും ധ്യാനിന് താൽപര്യം. തുടർന്നും സംവിധാനത്തിൽ എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് ചിന്തിക്കുന്നതെന്നും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications