'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള യുവനടനാണ് പ്രണവ് മോഹൻലാൽ. അഭിനേതാവായും സഹസംവിധായകനായും പ്രണവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ്. ഇതുവരെ നായകനായി അഞ്ചോളം സിനിമകളിൽ പ്രണവ് അഭിനയിച്ച് കഴിഞ്ഞു. യാത്രകളോട് ഏറെ ഇഷ്ടമുള്ള പ്രണവ് അതിൽ നിന്നും ബ്രേക്കെടുത്ത് വല്ലപ്പോഴുമാണ് സിനിമകൾ ചെയ്യുന്നത്. ജാഡ മുഖ മുദ്രയാക്കിയ ഭൂരിഭാഗം നടന്മാരിൽ നിന്നും മാറി സാഹസികതയും എളിമയും ജീവിതമുദ്രയാക്കിയ തികച്ചും വ്യത്യസ്തനായ അഭിനേതാവും താരപുത്രനുമാണ് പ്രണവ്.
ഇന്നേവരെ ഒരു അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പ്രണവിന്റെ പുതിയതായി റിലീസിന് ഒരുങ്ങുന്ന സിനിമ വർഷങ്ങൾക്കുശേഷമാണ്. വിനീത് ശ്രീനിവാസനാണ് സംവിധാനം. ഹൃദയത്തിനുശേഷം വിനീത്-പ്രണവ് കോമ്പോ വീണ്ടും ഒരുമിക്കുന്നുവെന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ വർഷങ്ങൾക്കുശേഷം വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്.

ഇതുവരെ സിനിമയുടേതായി പുറത്തിറങ്ങിയ പാട്ടും ടീസറും ട്രെയിലറുമെല്ലാം വൈറലായിരുന്നു. പ്രണവിന് പുറനെ സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യൻ ശ്രീനിവാസനാണ്. പ്രണവ്-ധ്യാൻ കോമ്പോ കാണാനുള്ള ആകാംഷയും പ്രേക്ഷകർക്കുണ്ട്. വർഷങ്ങൾക്കുശേഷത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയശേഷം പ്രണവിനെ കാണുമ്പോൾ തൊണ്ണൂറുകളിലെ ലാലേട്ടനെ ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിച്ചത്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റിലെ ഷൂട്ടിങ് അനുഭങ്ങളും പ്രണവിനൊപ്പമുണ്ടായിരുന്ന സമയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസൻ. മൂന്നാറിൽ അടക്കം വർഷങ്ങൾക്കുശേഷം സിനിമയുടെ ഷൂട്ടിങ് നടന്നിട്ടുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ധ്യാൻ ശരീരഭാരം കുറച്ചതും വാർത്തയായിരുന്നു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകളിലേക്ക്... 'ഒത്തിരി ഓര്‍മകളുള്ള സെറ്റാണ് അത്. പ്രണവിനെ കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. മലയാളം എഴുതാനും വായിക്കാനും പുള്ളിക്ക് ബുദ്ധിമുട്ടുണ്ട്. എല്ലാ ഡയലോഗെല്ലാം ഇംഗ്ലീഷിലാക്കി സ്‌ക്രിപ്റ്റ് മൊത്തം കൗണ്ടര്‍ ഡയലോഗടക്കം പഠിച്ചിട്ടാണ് അവന്‍ വന്നത്. പിന്നെ ഏറ്റവും വലിയ കാര്യം എന്തെന്നാൽ മോഹന്‍ലാല്‍ എന്ന നടന്റെ മകനെന്ന ഫീലേ പുള്ളി തരില്ല.'
'എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ പറ്റുന്ന ആളുകളോട് നമുക്ക് ഭയങ്കര ഒരു ഇഷ്ടമായിരിക്കുമല്ലോ. സെറ്റിലുള്ള എല്ലാവരുടെ അടുത്തും ഒരുപോലെ പെരുമാറുന്ന ആളാണ് പ്രണവ്. ഇത്രയും വലിയ നടന്റെ മകനാണെന്ന ചിന്തയില്ലാതെയുള്ള ആ പെരുമാറ്റവും ബിഹേവിയറുമാണ് അയാളോട് നമുക്ക് ഒരു ഇഷ്ടം തോന്നിപ്പിക്കുന്നത്.'

'അയാളുടെ പേഴ്‌സണാലിറ്റിയോട് നമുക്കൊരു സ്‌നേഹം തോന്നും. ഞാന്‍ നേരത്തെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് കുറേ വര്‍ഷങ്ങളായി മദ്യപാനം നിര്‍ത്തിയ ആളാണ് ഞാന്‍. ആ പരിപാടി ഇല്ല. കുറേ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചത് അവന്‍ എനിക്ക് ഒരു പെഗ്ഗ് നീട്ടിത്തന്നപ്പോഴാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഒരു പെഗ്ഗടിച്ചത്. അതൊരു ഓര്‍മയാണ്.'
'നമ്മള്‍ കമ്പനി കൂടണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമല്ലോ... വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ കൂടെയിരുന്നിട്ടാണ്. അവന്‍ ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തപ്പോഴാണ് ഞാന്‍ കഴിച്ചത്. സെറ്റില്‍ ഞങ്ങള്‍ കള്ളുകുടിച്ച് അവിടെ അലമ്പായിരുന്നുവെന്നല്ല പറഞ്ഞുവന്നത് ഒരു ഓര്‍മ പറഞ്ഞതാണ്. അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു.'
'അധികം സമയം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ആറ് മണിയാകുമ്പോള്‍ ഷൂട്ടിന് വിളിച്ചുകൊണ്ടുപോകും. ആറ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിരുന്ന സെറ്റാണ്. എല്ലാ ദിവസവും രാത്രി ഒമ്പത് മണിവരെ ഷൂട്ടുണ്ട്.'
'40 ദിവസത്തോളം അപ്പുവുമായിട്ടുള്ളത് നല്ല ഓര്‍മകളാണ്. വര്‍ഷങ്ങള്‍ക്കുശേഷം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും. വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡിന്റെ പുറത്ത് എല്ലാവരും സിനിമ കാണുമെന്ന ഒരു പ്രതീക്ഷയുണ്ട്', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications