'മരണത്തെ മുൻകൂട്ടി കണ്ടിരുന്നുവോ?, അമ്മയ്ക്കൊപ്പം ഇഷ്ടമില്ലാതെ ആ യാത്ര'; തരുണി സച്ചിദേവ് എന്ന കുഞ്ഞുനക്ഷത്രം!
എല്ലാംകൂടി ഒരുമിച്ച് ദൈവം ഒരാൾക്ക് നൽകാറില്ലെന്നത് ബാലതാരം തരുണി സച്ചിദേവിന്റെ കാര്യത്തിൽ ശരിയായി. വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ താരത്തിന് ആയുസ് മാത്രം ദൈവം നൽകിയില്ല. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയായി തരുണി മാറുമായിരുന്നു.
ഒരു കാലത്ത് തരുണിയുടെ കുസൃതി ചിരിയും അഭിനയവും കാണാൻ വേണ്ടി മാത്രം വെള്ളിനക്ഷത്രം, സത്യം പോലുള്ള സിനിമകൾ മലയാളികൾ കാണുമായിരുന്നു. ഇന്നും കുക്കുരു കുക്കു കുറുക്കൻ എന്ന പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങലോടെയാണ് മലയാളി തരുണിയെ ഓർക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച തരുണി അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരുന്നു.
ഏറ്റവും ഒടുവിൽ അഭിനയിച്ച വെട്രി സെൽവൻ എന്ന ചിത്രം നിറ കണ്ണുകളോടെയാണ് ആരാധകർ കണ്ട് തീർത്തത്. 2012 മേയ് 14ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിച്ചത്. മരണസമയത്ത് 14 വയസായിരുന്നു താരത്തിന്റെ പ്രായം.
പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദ സഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്ന് വീണത്. തരുണിയുടെ അമ്മ ഗീത സച്ചിദേവും അപകടത്തിൽ തരുണിക്കൊപ്പം മരിച്ചു.

കൊച്ചുതാരത്തിന്റെ മരണശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞത് താരം അവസാനമായി പറഞ്ഞ വാക്കുകളും അയച്ച മെസേജുകളുമാണ്. മരണം മുൻകൂട്ടി കണ്ടവർ സംസാരിക്കുന്നത് പോലെയാണ് തരുണി കൂട്ടുകാർക്ക് സന്ദേശങ്ങൾ അയച്ചത്.
നേപ്പാൾ യാത്രയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് തരുണി തന്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ച് അവരോട് യാത്ര പറയുകയും ഞാൻ നിങ്ങളെ അവസാനമായി കാണുകയാണ് എന്ന് പറയുകയും ചെയ്തുവത്രെ. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് ജോക്കിങ് എന്ന് പറഞ്ഞതായാണ് പ്രിയ സുഹൃത്ത് വെളിപ്പെടുത്തിയത്.
യാത്രയ്ക്ക് പുറപ്പെടും മുമ്പ് അയച്ച സന്ദേശത്തിൽ ഒരു യാത്ര പോവുകയാണെന്ന് പറഞ്ഞുവെന്നും അവൾക്ക് തങ്ങളെയെല്ലാം മിസ് ചെയ്യുമെന്ന് പറഞ്ഞതായും അവളുടെയും അവളുടെ അമ്മയുടെയും ചിത്രം അയച്ച് തന്നതായും സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
കൂടാതെ ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പ് പ്രിയ സുഹൃത്ത് തനുഷ്കയ്ക്ക് അയച്ച സന്ദേശത്തിൽ വിമാനം തകർന്നാൽ എന്ത് സംഭവിക്കുമെന്ന് തമാശയായി തരുണി ചോദിക്കുകയും ചെയ്തിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് തരുണി തനുഷ്കയ്ക്ക് അവസാനമായി ഒരു സന്ദേശത്തിൽ 'ഐ ലവ് യൂ' എന്ന് പറഞ്ഞിരുന്നുവെന്നും സുഹൃത്ത് പറഞ്ഞിരുന്നു.

അമ്മയും സുഹൃത്തുക്കളും നേപ്പാൾ സന്ദർശനത്തിന് പുറപ്പെട്ടപ്പോൾ ഒട്ടും താൽപര്യമില്ലാതെയാണ് തരുണിയും കൂടെ പോയത്. അത് അവസാന യാത്രയുമായി. ഇന്ന് തരുണിയുടെ അച്ഛൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്.
മകളുടെയും ഭാര്യയുടെയും ഓർമകളിൽ കഴിയുന്ന അദ്ദേഹം അപകടസ്ഥലത്ത് എത്തിയപ്പോൾ കണ്ട കാഴ്ചകളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. 'മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണവും പണവും ഒക്കെ എടുത്ത് പോകുന്നുണ്ടായിരുന്നു ചിലര്‍. എന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും കാശുമെല്ലാം അവര്‍ കൊണ്ടുപോയി.'
'ഒരു നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. എന്നാല്‍ ആ സമയത്ത് ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. എനിക്ക് ഭാര്യയും മകളും പോയതിന്റെ വേദനയായിരുന്നു. മോളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടി', എന്നാണ് തരുണിയുടെ പിതാവ് പറഞ്ഞത്.
തരുണിയുടെയും അമ്മയുടെയും മരണശേഷം ആത്മീയതയിലേക്ക് തിരിഞ്ഞിരിക്കുകയാണ് അച്ഛൻ. കൊച്ചുതാരം ഇപ്പോഴും ജീവിച്ചിരുന്നുവെങ്കിൽ ഇരുപത്തിയഞ്ച് വയസ് പ്രായം ഉണ്ടാകുമായിരുന്നു.


Click it and Unblock the Notifications











