ജീവിതത്തിൽ ഒരു പടമെടുത്ത് പൊട്ടി വീട്ടിൽ ഇരിക്കുന്നവൻ; മല്ലിക സുകുമാരൻ വിമർശിച്ചത് ശാന്തിവിള ദിനേശിനെ?
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ശാന്തിവിള സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ബംഗ്ലാവിൽ ഔത എന്ന ഒരു സിനിമ മാത്രമേ ശാന്തിവിള ദിനേശ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളൂ. പലപ്പോഴും വിവാദ പരാമർശങ്ങൾ കാരണമാണ് ശാന്തിവിള ദിനേശ് വാർത്തകളിൽ നിറയുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ തുറന്നടിച്ച് സംസാരിക്കാൻ ശാന്തിവിള ദിനേശ് മടിക്കാറില്ല.
പരാമർശങ്ങൾ ഇടയ്ക്ക് പരിധി വിടുകയും ഇത് പൊലീസ് കേസാവുകയും ചെയ്ത സംഭവങ്ങളുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ നേരത്തെ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയതിന് നിർമാതാവ് സാന്ദ്ര തോമസും ശാന്തിവിള ദിനേശിനെതിരെ പരാതി നൽകി.

എന്നാൽ ഇതൊന്നും സംവിധായകനെ ബാധിക്കുന്നില്ല. താൻ നേരിന്റെ പക്ഷത്ത് നിൽക്കുന്ന ആളാണെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അടുത്തിടെ പൃഥ്വിരാജിനെതിരെ പല അഭിമുഖങ്ങളിലും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. എമ്പുരാൻ സിനിമയോട് രാഷ്ട്രീയപരമായി വിയോജിപ്പില്ലെങ്കിലും ഈ സിനിമ പോരെന്നാണ് ശാന്തിവിള ദിനേശിന്റെ അഭിപ്രായം. വിവാദങ്ങളിൽ എമ്പുരാന് പിന്തുണയും നൽകി.
എന്നാൽ പൃഥ്വിരാജിനെ ഒന്നിലേറെ തവണ ശാന്തിവിള ദിനേശ് വിമർശിച്ചു. പൃഥ്വിരാജ് നിർമാതാവിന് അധിക ചെലവ് വരുത്തിയ നടനാണെന്നാണ് ശാന്തിവിള ദിനേശിന്റെ ആരോപണം. പൃഥ്വിരാജ് പൊട്ടനാണെന്നും ഒരിക്കൽ ശാന്തിവിള ദിനേശ് വിമർശിച്ചു. കൂതറ പടമാണ് എമ്പുരാനെന്നും ഒരിക്കൽ സംവിധായകൻ പറഞ്ഞു.

പൃഥ്വിരാജ് ഇത്തരം വിമർശനങ്ങൾ ശ്രദ്ധിക്കാനിടയില്ലെങ്കിലും നടന്റെ അമ്മ മല്ലിക സുകുമാരൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ നടത്തിയ പരാമർശമാണ് ഇതിന് ഉദാഹരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. സംഘടനയുടെ തലപ്പത്തിരിക്കുന്ന ആൾക്ക് ഇൻഡ്സ്ട്രിയിലുള്ള സ്ഥാനം എന്താണെന്ന് നോക്കും. ജീവിതത്തിൽ ഒരു പടമോ മറ്റോ എടുത്ത് പൊട്ടി അടപ്പിളകി വീട്ടിൽ
ഇരിക്കുന്നവൻ നമ്മളോട് പറഞ്ഞാൽ സാറെടുത്ത പടം എന്തായെന്ന് ചോദിക്കും. അത് കയ്യിൽ നിന്ന് പോയി. ഞങ്ങളും പോയാലോ എന്നായിരിക്കും.
സത്യം പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. സിനിമാ സംഘടനകളെക്കുറിച്ച് സംസാരിക്കവെയായിരുന്നു പരാമർശം. ശാന്തിവിള ദിനേശിനെതിരെ നേരിട്ട് പരാമർശിച്ചതല്ലെങ്കിലും വാക്കുകളിൽ സംവിധായകനെയും ഉദ്ദേശിച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജിന്റെ ആരാധകരുടെ വാദം.
ബംഗ്ലാവിൽ ഔതയ്ക്ക് ശേഷം ശാന്തിവിള ദിനേശ് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. താരങ്ങളുടെ മുന്നിൽ അഭിമാനം കളഞ്ഞ് നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതേക്കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നത്. മല്ലിക സുകുമാരനെയും സംവിധായകൻ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. അതേസമയം അന്തരിച്ച സുകുമാരനെ പ്രശംസിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വിരാജ്.
സിനിമ രാഷ്ട്രീയ വിവാദമായതോടെ ചില സീനുകളിൽ മാറ്റം വരുത്തി. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് പൃഥ്വിരാജ് ഇതുവരെ തയ്യാറായിട്ടില്ല. കലക്ഷൻ റെക്കോഡ് സൃഷ്ടിച്ച് എമ്പുരാൻ പ്രദർശനം തുടരുകയാണ്. മുരളി ഗോപി തിരക്കഥയെഴുതിയ സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ പ്രൊജക്ടുമാണ്. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി വലിയ താര നിര എമ്പുരാനിൽ അണിനിരന്നു.
എമ്പുരാനിലെ രാഷ്ട്രീയ വിവാദം അനാവശ്യമാണെന്നാണ് ശാന്തിവിള ദിനേശ് വ്യക്തമാക്കിയത്. സിനിമ ഇഷ്‌ടപ്പെട്ടില്ലെങ്കിലും എമ്പുരാനെതിരെ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം വിവാദങ്ങൾ എമ്പുരാനെതിരെ പണം കായ്ക്കുന്ന മരമാക്കി മാറ്റി. അതിന് പിന്നിലെ ബുദ്ധി ആരുടേതായാലും സമ്മതിക്കുന്നെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശക്തമായ പ്രതികരിച്ചത് മല്ലിക സുകുമാരനാണ്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മല്ലിക സുകുമാരൻ ആരോപിച്ചു.
എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? സോഷ്യൽ മീഡിയയിൽ മല്ലിക സുകുമാരൻ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചതിങ്ങനെ.
പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല എന്നും മല്ലിക സുകുമാരൻ വെെകാരികമായി കുറിച്ചു.
പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്.അവരെ ഞാൻ മറക്കുന്നില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
വിവാദങ്ങളുണ്ടായെങ്കിലും വലിയ കലക്ഷൻ നേടി മുന്നേറുകയാണ് എമ്പുരാൻ. സിനിമയെക്കുറിച്ചുണ്ടായ വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ പ്രസ്താവന പൃഥ്വിരാജ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു.
എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ പൃഥ്വിരാജ് തയ്യാറായില്ല. പൃഥ്വിരാജും മുരളി ഗോപിയും എന്തുകൊണ്ട് മൗനം പാലിച്ചു എന്ന ചോദ്യം സിനിമാ ലോകത്ത് നിന്നും വന്നു. വിവാദങ്ങളിൽ പൃഥ്വിരാജ് ഭയന്നിട്ടില്ലെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എമ്പുരാൻ ബിഗ് സ്ക്രീനിലെത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഏവർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ലൂസിഫറിന്റെയത്രയും മികവ് പുലർത്താൻ എമ്പുരാന് സാധിച്ചില്ലെന്നും അഭിപ്രായമുണ്ട്.
അതേസമയം ലൂസിഫറിനേക്കാൾ വലിയ ഹിറ്റാണ് എമ്പുരാൻ. നിരവധി പേരാണ് വിവാദങ്ങളിൽ എമ്പുരാന് പിന്തുണയറിച്ചത്. റിലീസിനുടുത്ത ഘട്ടം മുതൽ എമ്പുരാൻ ചെറിയ പ്രശ്നങ്ങളിലായിരുന്നു. ചിത്രത്തിന്റെ ഓവർസീസ് വിതരണത്തിന് ലെെക്ക പ്രൊഡക്ഷൻസ് തയ്യാറായില്ല. ഇതോടെയാണ് ഗോകുലം മൂവീസ് രംഗത്ത് വന്നത്. എമ്പുരാൻ രാഷ്ട്രീയ വിവാദത്തിലായപ്പോൾ ഗോകുലം മൂവീസും ചർച്ചകളിൽ വന്നു.
എമ്പുരാന്റെ മൂന്നാം ഭാഗം ഉടനെയുണ്ടാകില്ലെന്നാണ് വിവരം. ലൂസിഫറിൽ നിന്നും എമ്പുരാനിലേക്കെത്തിയപ്പോൾ മേക്കിംഗിൽ മികവുണ്ടായെങ്കിലും തിരക്കഥയിൽ പാളിച്ച പറ്റി എന്ന അഭിപ്രായം ശക്തമാണ്. സ്റ്റീഫൻ നെടുമ്പള്ളിയേക്കാൾ എമ്പുരാനിൽ പ്രാധാന്യം ഖുറേഷിക്കാണ്. ഈ കഥാപാത്രം ഹെെപ്പിനൊത്ത് വന്നില്ലെന്നും അഭിപ്രായങ്ങൾ വന്നു. അതേസമയം മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയവരുടെ മികച്ച പ്രകടനമായിരുന്നു എമ്പുരാനിൽ പ്രേക്ഷകർ കണ്ടത്.
ലൂസിഫർ, ബ്രോ ഡാഡി എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് എമ്പുരാൻ. സംവിധാനത്തിലേക്ക് മാത്രം തിരിയാൻ തനിക്ക് താൽപര്യമില്ലെന്നും നടനായിരിക്കുന്നതാണ് സാമ്പത്തികമായി നല്ലതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജമൗലി ചിത്രമാണ് ഇതിലൊന്ന്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. പ്രിയങ്ക ചോപ്രയും പ്രധാന വേഷം ചെയ്യുന്നു.


Click it and Unblock the Notifications