ആദ്യ സിനിമയ്ക്ക് പിന്നാലെ നിരവധി അവസരങ്ങൾ, ഡോക്ടറാകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് നിർബന്ധത്താൽ നടിയായ സൗന്ദര്യ!
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വളരെ അപ്രതീക്ഷിതമായാണ് നടി സൗന്ദര്യയെ മരണം കവർന്നെടുത്തത്. ഇന്നും സിനിമാ പ്രേമികൾക്ക് വിശ്വസിക്കാൻ കഴിയാത്തൊരു മരണമാണ് നടിയുടേത്. മരിക്കുമ്പോൾ വെറും മുപ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു സൗന്ദര്യയ്ക്ക്. മണ്ണിൽ അലിഞ്ഞ് ചേർന്നുവെങ്കിലും ആരാധകരുടെ ഹൃദയത്തിൽ ജീവിക്കുന്ന സൗന്ദര്യ വലിയൊരു സ്വപ്നം ഉപേക്ഷിച്ചാണ് നായിക നടിയായി മാറിയതെന്ന കാര്യം പലർക്കും അറിയില്ല.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സൗന്ദര്യ ആരാധകരുടെ സ്വപ്ന സുന്ദരിയായിരുന്നു. വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അവയിൽ ഒട്ടുമിക്ക സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. അരുണാചലം, പടയപ്പ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ചൊങ്ക തങ്കം, തവസി എന്നിവ അവയിൽ ചിലത് മാത്രം.

വെറും പന്ത്രണ്ട് വർഷം മാത്രമാണ് സൗന്ദര്യ അഭിനയിച്ചത്. സിനിമയിൽ എത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ സൗന്ദര്യ തിരക്കുള്ള നായിക നടിയായി മാറി. സൗന്ദര്യയുടെ സിനിമയിലെ അരങ്ങേറ്റം തന്നെ കൗതുകമുണർത്തുന്ന ഒരു കഥയാണ്. പിതാവ് കെ.സത്യനാരായണ അയ്യർ വർഷങ്ങളായി സിനിമയുടെ ഭാഗമാണ്.
വളരെ ചെറുപ്പം മുതലേ അതുകൊണ്ട് സിനിമാ മേഖലയെ കുറിച്ച് സൗന്ദര്യയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു. 1992ൽ പുറത്തിറങ്ങിയ ഗന്ധർവ്വ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയത്തിൽ സൗന്ദര്യ അരങ്ങേറിയത്. ഈ സിനിമ പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെങ്കിലും സൗന്ദര്യയെ പ്രേക്ഷകർ സ്വീകരിക്കുകയും നടിക്ക് തുടരെ തുടരെ നിരവധി ഓഫറുകൾ വന്ന് ചേരാൻ വഴിയൊരുക്കുകയും ചെയ്തു.
ഒരു സിനിമയിൽ അഭിനയിച്ചശേഷം പിന്മാറാൻ നിന്ന സൗന്ദര്യയ്ക്ക് ഓഫറുകൾ നിരവധി വന്നതോടെ അഭിനയത്തിൽ തുടരേണ്ട അവസ്ഥയായി. അടുത്ത ബന്ധങ്ങളെല്ലാം സിനിമയിൽ തന്നെ തുടരാണ് നടിയെ നിർബന്ധിച്ചത്. ആരാധകർക്കിടയിൽ താരത്തിന് ലഭിച്ച സ്വീകരണത്തിൽ സൗന്ദര്യയുടെ വേണ്ടപ്പെട്ടവർക്ക് വിശ്വാസുണ്ടായിരുന്നു. അഭിനയത്തിലേക്ക് വന്നതിനുശേഷം സൗന്ദര്യയ്ക്ക് തൻ്റെ വർഷങ്ങളായുള്ള സ്വപ്നവും ഉപേക്ഷിക്കേണ്ടി വന്നു.
ചെറുപ്പം മുതലേ ഡോക്ടറാകണമെന്നത് സൗന്ദര്യയുടെ സ്വപ്നവും ആഗ്രഹവുമായിരുന്നു. എന്നാൽ സിനിമയിൽ ലഭിച്ച വരവേൽപ്പ് പഠനം തുടരാൻ തടസമായതോടെ ഡോക്ടർ ആകണമെന്നുള്ള സ്വപ്നം മനസില്ലാ മനസോടെ ഉപേക്ഷിക്കേണ്ടി വന്നു. തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങി നിരവധി മുൻനിര നായകന്മാർക്കൊപ്പം അവർ ജോഡിയായി. 2003ലാണ് സൗന്ദര്യ രഘുവിനെ വിവാഹം കഴിച്ചത്. മരിക്കുമ്പോൾ സൗന്ദര്യ നാലുമാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാന അപകടത്തിൽ 2004ലാണ് സൗന്ദര്യ മരിച്ചത്.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയായിരുന്നു സൗന്ദര്യയുടെ മരണത്തിന് കാരണമായത്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് തന്നെ ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു സൗന്ദര്യ.
തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിക്കും ബിജെപി പ്രവര്‍ത്തകന്‍ രമേഷ് കദമിനും മലയാളി പൈലറ്റ് ജോയ് ഫിലിപ്‌സിനും ഒപ്പമാണ് ആന്ധ്രയിലേയ്ക്ക് നടി യാത്ര പുറപ്പെട്ടത്.
ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാല് സീറ്റ് മാത്രമുള്ള സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 180 ചെറുവിമാനം നൂറടി ഉയരുംമുമ്പ് തന്നെ അഗ്‌നികുണ്ഠമായി താഴേ പാടത്ത് പതിച്ച. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടസ്ഥലത്ത് തന്നെ മരിച്ചു. തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ.


Click it and Unblock the Notifications