10 വയസിൽ അരങ്ങേറ്റം, വിടാതെ പിന്തുടർന്ന അപമാനം പരിഹാസം, ആദ്യ പ്രതിഫലം 500 രൂപ, ഇന്ന് പൊന്നും വിലയുള്ള താരം!
ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരമായ ദളപതി വിജയ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത് വെറും അഞ്ഞൂറ് രൂപ പ്രതിഫലമായി കൈപറ്റികൊണ്ടാണെന്ന സത്യം പലർക്കും അറിയില്ല. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ആരാണെന്ന് ചോദിച്ചാൽ പലർക്കും ആദ്യം മനസിൽ വരുന്നത് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ആമിർ ഖാൻ, രൺബീർ കപൂർ, രൺവീർ സിങ് തുടങ്ങിയ ബോളിവുഡ് താരങ്ങളുടേയോ അല്ലെങ്കിൽ രജനികാന്ത്, ധനുഷ്, സൂര്യ, അല്ലു അർജുൻ പോലുള്ള ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളുടേയോ പേരുകൾ ആയിരിക്കും.
എന്നാൽ സത്യം അതല്ല ഇപ്പോൾ ആ പട്ടികയിൽ മുൻപന്തിയിലേക്കെത്തിയിരിക്കുന്നത് തെന്നിന്ത്യൻ സിനിമയുടെ ആവേശമായ വിജയിയാണ്.

ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ പൊന്നും വിലയുള്ള താരമാണ് അദ്ദേഹം. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന വിജയിയുടെ സിനിമാ യാത്ര വളരെ ലളിതമായ രീതിയിലാണ് ആരംഭിച്ചത്. 1980കളിൽ ബാലനടനായിട്ടാണ് നടൻ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. സംവിധായകനായ പിതാവ് എസ്.എ ചന്ദ്രശേഖർ തന്നെയാണ് നടന് സിനിമയിലേക്കുള്ള വഴി വെട്ടി കൊടുത്തത്. 1984ൽ പുറത്തിറങ്ങിയ വെട്രിയായിരുന്നു ആദ്യ സിനിമ.
ചന്ദ്രശേഖർ ആയിരുന്നു സംവിധാനം. ആ സിനിമയിൽ അഭിനയിച്ചപ്പോൾ വെറും 500 രൂപ മാത്രമാണ് 10 വയസുകാരനായ വിജയിക്ക് പ്രതിഫലമായി ലഭിച്ചത്. വെട്രിക്കുശേഷം ബാലതാരമായി വേറെയും അഞ്ച് സിനിമകൾ കൂടി നടൻ ചെയ്തു. പിന്നീട് സ്കൂൾ പഠനം പൂർത്തിയാക്കി. പിന്നീട് രണ്ടാം വരവ് നടത്തിയത് നായകനായിട്ടായിരുന്നു.
1992ൽ നാളൈ തീർപ്പ് എന്ന സിനിമയിൽ അച്ഛന്റെ സംവിധാനത്തിൽ നായകനാകുമ്പോൾ വിജയിക്ക് പ്രായം വെറും പതിനെട്ട് വയസായിരുന്നു. പക്ഷെ സിനിമ വേണ്ടത്ര വിജയം നേടിയില്ല. മാത്രമല്ല ലുക്കിന്റെയും അഭിനയത്തിന്റെയും തെരഞ്ഞടുക്കുന്ന സിനിമകളിലെ രംഗങ്ങളുടേയും പേരിൽ വലിയ രീതിയിൽ അപമാനവും പരിഹാസവും ഏറ്റ് വാങ്ങേണ്ടി വന്നു. ആദ്യകാലത്ത് അദ്ദേഹം അഭിനയിച്ച മിക്ക ചിത്രങ്ങളും കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ചതും കാര്യമായ വിജയം നേടാത്തതുമായിരുന്നു.
1996ൽ വിക്രമൻ സംവിധാനം ചെയ്ത പൂവെ ഉനക്കാകെ എന്ന ചിത്രമാണ് വിജയ്ക്ക് ഒരു നടൻ എന്ന നിലയിൽ ബ്രേക്ക് നൽകിയത്. ഈ സിനിമ അദ്ദേഹത്തെ കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി. സ്ഥിരതയാർന്ന വിജയവും മുൻനിര താരം പദവിയും ലഭിച്ച് തുടങ്ങിയത് 1997ലെ ലവ് ടുഡേ, 1998ലെ തുളളാത മനവും തുളളും, 2000ലെ ഖുഷി തുടങ്ങിയ ചിത്രങ്ങൾ റിലീസായശേഷമാണ്.

ഇളയദളപതി എന്നൊരു പേരും ആരാധകർ ചാർത്തി കൊടുത്തു. കരിയർ ഗ്രാഫ് ഉയർന്നതോടെ പ്രതിഫലവും കുത്തന ഉയർന്നു. പതിനായിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കും അവിടെ നിന്ന് കോടികളിലേക്കും നടന്റെ പ്രതിഫലം ഉയർന്നു. 2021ൽ മാസ്റ്റർ സിനിമയിൽ അഭിനയിച്ചപ്പോൾ 100 കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയത്.
2023ൽ ലിയോയിൽ എത്തിയപ്പോൾ അത് 120 കോടിയായി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുകൾ പ്രകാരം വാരിസ് സമയത്ത് പ്രതിഫലം 125 കോടിയായി. 2024ൽ ഗോട്ട് ചെയ്തപ്പോൾ ഏകദേശം 200 കോടി വരെ താരം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കണക്കുകൾ ശരിയാണെങ്കിൽ വിജയിയുടെ ആകെ ആസ്തി ഏകദേശം അറുന്നൂറ് കോടിക്ക് അടുത്താണ്.
വെറും അഞ്ഞൂറ് പ്രതിഫലത്തിൽ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യയിലെ മുൻനിര സൂപ്പർ താരങ്ങളിൽ ഒരാളായി മാറിയ വിജയിയുടെ ഈ യാത്ര എന്നും പ്രചോദനമേകുന്നതാണ്. സിനിമാ ജീവിതം വിട്ട് രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.


Click it and Unblock the Notifications

















