'അദ്ദേഹത്തിനും ഇത് തന്നെയാകും ഇഷ്ടം'; നടൻ വിവേകിന്റെ ചിതാഭസ്മം വൃക്ഷ തൈകൾക്ക് വളമായി ഉപയോഗിച്ച് കുടുംബം!
പേരുപോലെ തന്നെ വിവേകിയായൊരു മനുഷ്യനായിരുന്നു നടൻ വിവേക്. തന്റേതായ ശൈലിയിൽ നിന്നു കൊണ്ട് ജാതി വെറി, അയിത്തം എന്നീ കാര്യങ്ങളെ വിമർശിക്കാനും ഭാരതീയരുടെ ആശയങ്ങളെ പ്രചരിപ്പിക്കാനും വിവേക് ഹാസ്യത്തെ ഉപയോഗിച്ചു.
സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സംവിധാനമെന്ന പ്രക്രിയയ്ക്ക് വളരെയടുത്ത് വരെ എത്തി നിൽക്കെയാണ് നടൻ വിവേക് യാത്രയായത്. ശരിക്കുപറഞ്ഞാൽ.. സിനിമയിലെ സൂപ്പർ നായകനുപോലും ഇല്ലാത്ത ഇൻട്രൊഡക്ഷനും പഞ്ച് ഡയലോഗുകളും കൊണ്ട് നന്മയുടെ സന്ദേശങ്ങൾ കൈമാറുന്നതുമായിരുന്നു വിവേകിന്റെ ഓരോ ഹാസ്യ നുറുങ്ങുകളും.
ഒരുകാലത്ത് തമിഴ് സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയ വിവേകിനെ ഭാരതം പത്മശ്രീ നൽകി ആദരിച്ചപ്പോൾ സന്തോഷിച്ചത് മലയാളികളും കൂടിയാണ്.
മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ അഭിമാന ഭാജനവുമായ ഡോ.എ.പി.ജെ അബ്ദുൽ കലാമിനെ തന്റെ മാർഗ്ഗദർശിയായി കണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളിൽ പരാമാവധി വ്യാപരിച്ചയാളാണ് നടൻ വിവേക്. ആഗോള താപനം പ്രതിരോധിക്കാൻ മുന്നോട്ട് ഇറങ്ങി ഒരു കോടി മരങ്ങൾ നട്ടു പിടിപ്പിക്കുക എന്ന യജ്ഞത്തിലായിരുന്നപ്പോഴാണ് വിവേക് അന്തരിച്ചത്.

മരിക്കും മുമ്പ് അദ്ദേഹം 27 ലക്ഷം മരങ്ങൾ വെച്ച് പിടിപ്പിച്ചിരുന്നു. ഒരു നടൻ എന്നതിലുപരി തന്നെ ഒരു നല്ല മനുഷ്യനായി അടയാളപ്പെടുത്താൻ എല്ലായ്പ്പോഴും ശ്രമിച്ച് അതിൽ വിജയിച്ചയാളാണ് വിവേക്. വാക്കുകൾക്കതീതമായ തീവ്രബന്ധം എല്ലായ്പ്പോഴും പ്രേക്ഷകനുമായി രൂപപ്പെടുത്തിയെടുക്കാൻ വിവേക് കോമഡികൾക്കായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം എല്ലാവരേയും ഇപ്പോഴും വേദനിപ്പിക്കുന്നു. വിവേകിന്റെ വേർപാടിന് ഒരു വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹത്തെ സ്ഥാനം നികത്താൻ സിനിമയിൽ ആർക്കും ഇതുവരേയും സാധിച്ചിട്ടില്ല.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിവേക് അന്തരിച്ചത്. 59 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒരു കോടി വൃക്ഷതൈകൾ നടുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നതിനായി വിവേകിന്റെ മരണശേഷം സഹപ്രവർത്തകരായ സിനിമാ താരങ്ങൾ വൃക്ഷതൈകൾ പലയിടങ്ങളിൽ നട്ട് പിടിപ്പിച്ചത് വാർത്തയായിരുന്നു. ഇപ്പോഴിത അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ടാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വിരുഗമ്പാക്കത്തെ ശ്മശാനത്തിൽ കുടുംബാംഗങ്ങളുടേയും ആരാധകരുടേയും മുന്നിൽ വെച്ച് അദ്ദേഹത്തെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മധുരയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മനാടായ മധുരയിലെ പെരുങ്ങോട്ടൂരിലേക്ക് കൊണ്ടുപോയിരുന്നു.
ശേഷം വിവേകിന്റെ ബന്ധുക്കൾ പെരുങ്ങോട്ടൂരിൽ ഒരു പൂജ നടത്തിയെന്നും തുടർന്ന് അദ്ദേഹത്തിന്റെ ചിതാഭസ്മം വൃക്ഷതൈകൾ നടാൻ വളമായി ഉപയോഗിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ അദ്ദേഹത്തെ ദഹിപ്പിച്ച ശ്മശാനത്തിലും ബന്ധുക്കളും കുടുംബവും തൈകൾ നട്ടിരുന്നു.

ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് വിവേക് തമിഴ് സിനിമാലോകത്ത് ശ്രദ്ധനേടുന്നത്. ഏത് റോളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അന്യൻ, റൺ, സാമി, ശിവാജി, ഷാജഹാൻ തുടങ്ങി 200ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം അഞ്ച് തവണ വിവേകിന് ലഭിച്ചിരുന്നു. 2009ലാണ് പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

1987ൽ ബാലചന്ദർ സംവിധാനം ചെയ്ത മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള വിവേകിന്റെ കടന്നുവരവ്. ധാരാളപ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
വിവേക് മരിച്ച ശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം നടി രമ്യ പാണ്ഡ്യൻ 59 തൈകൾ നട്ടിരുന്നു. വിവേക് സാറിന്റെ മാതൃക എല്ലാവരും പിന്തുടരണമെന്നും രമ്യ ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications











