'സംസാരിക്കാൻ എനിക്ക് ദൈവം ഒരു അവസരം തരുമെന്ന വിശ്വാസത്തിലാണ് ഇതെല്ലാം സഹിക്കുന്നത്, ആർക്കും കല്ലെറിയാം'
ജനപ്രിയ നായകനെന്ന് കേരളം ഒന്നടങ്കം വിളിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന സൂപ്പർ താരം ദിലീപിന്റെ ജീവിതം മാറി മറിയുന്നത് നടിയെ ആക്രമിച്ച കേസ് നടന്റെ പേരിൽ വന്നതോടെയാണ്. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിന് തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു.
ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. കേസിൽ ദിലീപ് ആദ്യം മുതൽക്ക് തന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യം നേടുകയും ചെയ്യുകയായിരുന്നു.

നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ നടൻ ഏർപ്പാടാക്കിയെന്നും ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു എന്നിവരായിരുന്നു.
ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. ദിലീപ് പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണ്. കേസിൽ വിചാരണ തുറന്ന കോടതിയിൽ വേണമെന്ന് കഴിഞ്ഞ ദിവസം അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പറയുന്നത്.
ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞിരുന്നു. അതേസമയം കേസിലെ അന്തിമവാദം തുടങ്ങാനിരിക്കെ കുറച്ച് മാസങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
തന്നെ ആർക്കും കരിവാരി തേക്കാം കല്ലെറിയാം പക്ഷെ തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന സാഹചര്യമാണെന്ന് ദിലീപ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ പഴയൊരു അഭിമുഖത്തിൽ പറഞ്ഞു. എനിക്ക് എല്ലാം തന്നത് സിനിമയാണ്. അഭിനയം തുടങ്ങി കഴിഞ്ഞാൽ അയാളെ സിനിമയിൽ നിലനിർത്തുന്നത് പ്രേക്ഷകർ തന്നെയാണ്. ഏത് പ്രതിസന്ധിയിലും എന്നെ നിലനിർത്തുന്ന എന്റെ ഓഡിയൻസിനോടാണ് എനിക്ക് കമ്മിറ്റ്മെന്റ്.

ചില സാഹചര്യങ്ങളിൽ മീഡിയയുടെ മുന്നിൽ വന്ന് സംസാരിക്കാൻ പറ്റാത്ത വിലക്കുകൾ എനിക്കുണ്ട്. എനിക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ അതല്ല അതിന്റെ സത്യമെന്ന് എനിക്ക് പറയാൻ പറ്റില്ല. കാരണം അത് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. പക്ഷെ എന്നെങ്കിലും എനിക്ക് സംസാരിക്കാൻ ദൈവം ഒരു അവസരം തരുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇതെല്ലാം സഹിക്കുന്നത്. എന്ത് വിഷയം വന്നാലും എനിക്ക് നിയമപരമായി മാത്രമെ നീങ്ങാൻ പറ്റുകയുള്ളു.
എന്നെ ആർക്കും കരിവാരി തേക്കാം കല്ലെറിയാം. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ ശക്തി പ്രേക്ഷകരാണ്. ദിലീപ് എന്ന വ്യക്തിയെ ഉണ്ടാക്കിയതും നിലനിർത്തുന്നതും പ്രേക്ഷകരാണ്. എന്നെ നേരിട്ട് കാണാതെ എന്റെ കഥാപാത്രങ്ങൾ കണ്ടാണ് പ്രേക്ഷകർ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതുകൊണ്ട് പ്രേക്ഷകരോട് കൂടുതൽ കമ്മിറ്റ്മെന്റ് എനിക്കുണ്ട്.
എന്നിലുള്ള വിശ്വാസം നിലനിർത്തണം. അതിന്റെ ഫൈറ്റ് നടക്കുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്. അടുത്തിടെയായി ദിലീപ് ചെയ്ത സിനിമകളൊന്നും തന്നെ തിയേറ്ററിൽ കാര്യമായ സ്വീകാര്യത നേടിയില്ല. അതേസമയം ദിലീപ് കുറ്റക്കാരനല്ലെന്നും നടന് പങ്കുണ്ടായിരിക്കില്ലെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ഇന്ന് കേരളത്തിലുണ്ട്.


Click it and Unblock the Notifications