ഞാൻ നായികയെ പഠിപ്പിക്കാൻ ചെന്നു എന്നായി; അന്ന് അമല മാഡം പറഞ്ഞത്; ദിലീപിന്റെ വാക്കുകൾ
മലയാള സിനിമയിൽ ജനപ്രിയ നായകനായി ദിലീപ് ഒരുകാലത്ത് ഉണ്ടാക്കിയ തരംഗം ചെറുതല്ല. കോമഡി വേദികളിൽ നിന്നും സിനിമാ രംഗത്തേക്കുള്ള ദിലീപിന്റെ ഉയർച്ച ആരാധകർക്കിടയിൽ ഇന്നും ചർച്ചയാകാറുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ദിലീപ് തുടക്ക കാലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. സഹനായകനിൽ നിന്നും നായക നടനിലേക്ക് ഇതിനിടെ ദിലീപ് വളർന്നു. മീശമാധവൻ, കല്യാണരാമൻ, ചാന്തുപൊട്ട് തുടങ്ങിയ സിനിമകളിലൂടെ ജനപ്രിയ നായകനായി ദിലീപ് സ്ഥാനമുറപ്പിച്ചു.
മലയാള സിനിമാ രംഗത്ത് മാറ്റി നിർത്താൻ പറ്റാത്ത സാന്നിധ്യമായി അക്കാലത്ത് ദിലീപ് മാറി. കരിയറിൽ പിന്നീട് താഴ്ചയും നടന് സംഭവിച്ചു. 2017 ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിന് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും ദിലീപിനുണ്ടായിട്ടില്ല. വിവാദങ്ങൾ കാരണം കരിയറിൽ നടൻ സജീവമല്ലാതെയുമായി. ഏറെ നാളുകൾക്ക് ശേഷം ദിലീപ് പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തിയിരിക്കുകയാണ്. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. റാഫിയാണ് സിനിമയുടെ സംവിധായകൻ.

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കരിയറിലെ പഴയ ഓർമ്മകൾ പങ്കുവെക്കുകയാണ് ദിലീപും റാഫിയും. പാണ്ടിപ്പടയിലേക്ക് പ്രകാശ് രാജിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് റാഫി സംസാരിച്ചു. പാണ്ടിപ്പടയുടെ കഥ പറഞ്ഞപ്പോൾ പ്രകാശ് രാജ് സർ ഏറ്റവും തിരക്കിൽ നിൽക്കുന്ന സമയമാണ്. അന്യൻ എന്ന ചിത്രമുൾപ്പെടെ ചെയ്യുന്ന സമയം. പാണ്ടിപ്പടയിലേക്ക് വരുമോ എന്ന സംശയം ഉണ്ടായിരുന്നു. ഒരു ദിവസം പോലും ഒഴിവില്ലെന്ന് പറഞ്ഞെങ്കിലും കഥ കേട്ടപ്പോൾ സിനിമ ചെയ്യാമെന്ന് സമ്മതിപ്പിച്ചെന്നും റാഫി ഓർത്തു.
മറ്റ് ഭാഷകളിൽ നിന്നും വരുന്ന താരങ്ങളെക്കുറിച്ച് ദിലീപും സംസാരിച്ചു. അന്യ ഭാഷാ നടൻമാർ ഡയലോഗ് പറയുമ്പോൾ ഒരിക്കലും വാക്കുകൾ കൃത്യമാവില്ല. നമ്മൾ അവരെ സപ്പോർട്ട് ചെയ്യുകയേ ഉള്ളൂ. കാരണം മറ്റ് ഭാഷകൾ സംസാരിക്കുന്നത് പോലെ എളുപ്പമല്ല മലയാളം സംസാരിക്കാൻ. മലയാളികൾ എല്ലാ ഭാഷയും വളരെ പെട്ടെന്ന് പഠിക്കും. മറ്റ് ഭാഷയിലെ നടൻമാർ ഇവിടെ വരുമ്പോൾ അവരുടെ കംഫർട്ട് സോൺ നമ്മൾ നോക്കും.

അവർക്ക് തെറ്റ് പറ്റിയാൽ ചിരിക്കുകയേ ഉള്ളൂയെന്നും ദിലീപ് പറഞ്ഞു. നടി അമല അക്കിനേനിക്കൊപ്പമുള്ള രസകരമായ അനുഭവവും ദിലീപ് പങ്കുവെച്ചു. ഉള്ളടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടായി ഞാൻ വർക്ക് ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ മുഖത്ത് നോക്കി അമല മാഡം 'കുട്ടപ്പന്നിയായിട്ടുണ്ട്' എന്ന് പറഞ്ഞു. ഇത് കേട്ട് അങ്ങനെയൊരു വാക്ക് ഇല്ലല്ലോ എന്ന് ഞാൻ ആലോചിച്ചു. എന്റെ രണ്ടാമത്തെ പടമാണ്. ക്ലാപ്പ് കിട്ടിയ സമയമാണ്. ക്യാമറയുടെ സൈഡിൽ ഞാനുണ്ട്.
സ്ക്രിപ്റ്റ് നോക്കിയപ്പോൾ കുട്ടപ്പനായിട്ടുണ്ട് എന്നാണ്. താൻ ഇക്കാര്യം പറഞ്ഞപ്പോൾ അവൻ രണ്ടാമത്തെ സിനിമയാണ്, ഹീറോയിനെ ഡയലോഗ് പഠിപ്പിക്കാൻ ചെന്നേക്കുന്നു എന്ന് പലരും പറഞ്ഞെന്നും ദിലീപ് ഓർത്തു. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ക്രിസ്റ്റ്യൻ ബ്രദേഴ്സ് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചും ദിലീപ് സംസാരിച്ചു.
ഞാൻ ലാലേട്ടന്റെ മുന്നിൽ ക്ലാപ്പടിച്ചാണ് ജീവിതം തുടങ്ങുന്നത്. മമ്മൂക്കയുടെയും ജയറാമേട്ടന്റെയും പടത്തിൽ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. നമ്മൾ പോയി ഇവരേക്കാൾ വലിയ വേഷം വേണമെന്ന് ചോദിക്കാറ് പോലുമില്ല. മമ്മൂക്കയാണോ ലാലേട്ടനാണോ സ്കോർ ചെയ്യുന്നതെന്ന ചിന്തയില്ല. നമ്മൾ കണ്ട് വളർന്ന താരങ്ങൾക്കൊപ്പം സ്ക്രീൻ സ്പേസ് കിട്ടിയാൽ വലിയ ഭാഗ്യമാണെന്നും ദിലീപ് പറഞ്ഞു.


Click it and Unblock the Notifications











