'ഞാനൊന്ന് ജീവിച്ചോട്ടെ, അടുത്തേക്ക് പോവണ്ട എവിടെയെങ്കിലും നിന്ന് നോക്കിയാൽ മതിയെന്നാണ് മീനൂട്ടി പറഞ്ഞത്'
ദിലീപിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് സിനിമ ബാന്ദ്ര അടുത്ത മാസം പത്തിന് തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷനും ഓഡിയോ ലോഞ്ച് ഫങ്ഷനുമെല്ലാമായി തിരക്കിലാണ് ദിലീപും ബാന്ദ്ര ടീമും.
ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ചെയ്തിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു ഹീറോയിനൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന സിനിമ എന്നതുകൊണ്ട് തന്നെയാണ് ബാന്ദ്രയുടെമേൽ പ്രേക്ഷകർ അമിത പ്രതീക്ഷവെക്കുന്നത്.
ടീസർ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റർ ഡോൺ സിനിമയാണെന്നാണ് കരുതിയിരിക്കുന്നതെന്നും എന്നാൽ ബാന്ദ്രയിലൂടെ താൻ പറയാൻ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംസാരിച്ച് സംവിധായകൻ അരുൺ ഗോപി പറഞ്ഞത്.

തമന്ന ഭാട്ടിയ നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞു. ബാന്ദ്ര സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട ചില രസകരമായ കഥകളും ദിലീപ് ചടങ്ങിൽ പങ്കുവെച്ചു. സോങ് ഷൂട്ടിന് പുറപ്പെടും മുമ്പ് മകൾ മീനാക്ഷിയെ വിളിച്ചപ്പോൾ അവൾ പറഞ്ഞ ചില കാര്യങ്ങൾ കേട്ട് തന്റെ എല്ലാ കോൺഫിഡൻസും പോയി തകർന്നുവെന്നാണ് ദിലീപ് പറയുന്നത്.
'ബാന്ദ്രയിലെ ഡാൻസുള്ള ഒരു സോങിന്റെ ഷൂട്ടിന് ഇറങ്ങും മുമ്പ് ഞാൻ മീനൂട്ടിയെ വിളിച്ച് ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞു. എന്താ ഇന്ന് ഷൂട്ട് ചെയ്യുന്നതെന്ന് അവൾ ചോദിച്ചപ്പോൾ തമന്നയ്ക്കൊപ്പമുള്ള ഡാൻസാണെന്ന് ഞാൻ പറഞ്ഞു.'
'ഡാൻസാണെന്ന് പറഞ്ഞപ്പോൾ തന്നെ അവൾ ഞെട്ടി. തമന്നയ്ക്കൊപ്പമാണെന്ന് കൂടി പറഞ്ഞതോടെ അച്ഛൻ ആ പരിസരത്തേക്ക് ഒന്നും പോവണ്ട. പോവുകയാണെങ്കിൽ ദൂരെ മാറി നിന്ന് അവിടെ നിന്ന് എത്തി നോക്കുന്നത് പോലെയൊക്കെ ഷൂട്ട് ചെയ്താൽ മതി.'
'അല്ലെങ്കിൽ രണ്ട് ലിറിക്സൊക്കെ പാടി അരികിലൂടെ നടന്നാൽ മതി. അല്ലാതെ ഡാൻസ് കളിക്കാനോ തമന്നയുടെ അടുത്തേക്ക് പോവുകയോ ചെയ്യരുത്... ഞാനൊക്കെ എവിടെ എങ്കിലും എങ്ങനെ എങ്കിലും ജീവിച്ചോട്ടെ അച്ഛാ എന്നാണ് മീനൂട്ടി പറഞ്ഞത്. അവൾ അത് പറഞ്ഞതോടെ ഞാൻ ആകെ തകർന്നു. അങ്ങനെ ഞാൻ തമന്ന ജീയുടെ അടുത്തെത്തി.'

'മകൾ പറഞ്ഞ കാര്യമെല്ലാം തമന്ന ജീയോട് പറഞ്ഞു. അപ്പോഴാണ് തമന്ന പറഞ്ഞത് തനിക്കും ഡാൻസ് അറിയില്ലെന്ന്. അതോടെ എനിക്ക് സന്തോഷമായി. അപ്പോഴാണ് ഞാൻ ചിന്തിച്ചത് ഡാൻസ് പഠിക്കാതെയും മനോഹരമായി തമന്ന ഡാൻസ് ചെയ്യുന്നുവല്ലോ എന്നത്. ഏഴ് വർഷത്തിന് ശേഷമാണ് ഒരു ഹീറോയിന്റെ കൂടെ ഞാൻ ഡാൻസ് ചെയ്യുന്നത്. തമന്ന വളരെ കോപ്പറേറ്റീവായിരുന്നു. ഒരു സിങ്കുണ്ടായിരുന്നുവെന്നും', ബാന്ദ്രയിലെ വിശേഷങ്ങൾ പങ്കിട്ട് ദിലീപ് പറഞ്ഞു.
പതിവായി ദിലീപിൽ കണ്ടുവരാറുള്ള എക്സപ്രഷൻസായിരിക്കില്ല ബാന്ദ്രയിൽ പ്രേക്ഷകർ കാണാൻ പോകുന്നതെന്നും ദിലീപ് കൂട്ടിച്ചേർത്തു. ഡാൻസിന്റെ കാര്യത്തിൽ അമ്മ മഞ്ജുവോളം തന്നെ കഴിവുള്ള കുട്ടിയാണ് ദിലീപിന്റെ മകൾ മീനാക്ഷി. താരപുത്രിയുടെ ഡാൻസ് വീഡിയോകൾ വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്.


Click it and Unblock the Notifications