എന്റെ ബലമാണവൾ, ഞങ്ങളുടെ വീടിനെ ഒറ്റപ്പെടുത്താൻ നോക്കിയപ്പോൾ കൂടെ നിന്നവർ; ദിലീപ് പറയുന്നു
ജീവിതത്തിലും കരിയറിലും നടൻ ദിലീപിനുണ്ടായ തിരിച്ചടി സിനിമാ ലോകം കണ്ടതാണ്. മോളിവുഡിലെ പ്രബല താരമായിരുന്ന ദിലീപ് 2017 ൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടു. പിന്നീടിങ്ങോട്ട് ദിലീപിന് ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളായിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറയുന്നത്. കേസിന്റെ വിചാരണ ഇതുവരെയും അവസാനിച്ചിട്ടില്ല. ഇതിനിടെ നടന് കരിയറിൽ വീഴ്ച വന്നു. ദിലീപിന്റെ സ്ഥാനത്തേക്ക് മറ്റ് താരങ്ങളെത്തി. പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ചവരെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപിപ്പോൾ.
തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്ന് ദിലീപ് പറയുന്നു. കാർത്തിക് സൂര്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മന്ത്രി ഗണേശ് കുമാറിന്റെയുൾപ്പെടെ പേര് ദിലീപ് എടുത്ത് പറഞ്ഞിട്ടുണ്ട്. ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും. എന്റെ ഫാമിലിയെ പാംപർ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്.

ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നിൽ വന്ന് ഫെെറ്റ് ചെയ്യാൻ നിൽക്കാത്തവരാണ്. അല്ലാത്ത എല്ലാ കാര്യങ്ങളിലും അവർ സപ്പോർട്ട് തരും. ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടിൽ കരി ഓയിൽ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ടെന്നും ദിലീപ് പറയുന്നു.
എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിർത്തി. കുറച്ച് പേരുടെ അജണ്ടയാണ്. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം നിന്ന് പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാർ തുടങ്ങിയവർ വന്നു. എന്റെ തിയറ്റർ അടച്ച് പൂട്ടാനുള്ള ശ്രമം നടത്തിയപ്പോൾ തിയറ്റർ അസോസിയേഷൻ വന്ന് ഇടപെട്ടു.

വ്യക്തിപരമായി സപ്പോർട്ട് ചെയ്ത ഒരുപാട് പേർ വേറെയുമുണ്ട്. കാരണം നമ്മളെന്താണെന്ന് അവർക്കറിയാം. അവരുടെ മുമ്പിൽ വളർന്നയാളാണ് ഞാൻ. നമ്മളോട് ഇഷ്ടമുള്ള ഒരുപാട് പേർ ഒന്നും പറയാൻ പറ്റാതെ നിൽക്കുകയാണെന്നും ദിലീപ് പറയുന്നു. മൂത്ത മകൾ മീനാക്ഷിയെക്കുറിച്ചും ദിലീപ് സംസാരിച്ചു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവൾ പഠിച്ച് ഡോക്ടറായി. അവൾ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തു.
കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളോടാണ് ഫെെറ്റ് ചെയ്യുന്നത്. ഞാൻ ഒരാളല്ല. എന്നെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കുടുംബങ്ങളുണ്ട്. കൊവിഡ് സമയത്ത് പോലും ഞാൻ ഒരു ജോലിക്കാരെയും പറഞ്ഞ് വിട്ടിട്ടില്ല. എല്ലാവർക്കും കറക്ട് ശമ്പളവും കിറ്റും എത്തിയിരുന്നെന്നും ദിലീപ് പറഞ്ഞു. പ്രിൻസ് ആന്റ് ഫാമിലിയാണ് ദിലീപിന്റെ പുതിയ സിനിമ. നടന്റെ 150ാമത്തെ സിനിമയാണിത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ബിന്റോ സ്റ്റീഫനാണ്.


Click it and Unblock the Notifications











