'ക്രിട്ടിസിസമല്ല നടക്കുന്നത് വ്യക്തിഹത്യ, ആരെയും മനപൂർവം ദ്രോഹിച്ചിട്ടില്ല... ആ സീൻ വിവാദമായത് വിഷമമുണ്ടാക്കി'
ക്രിസ്മസ് റിലീസായാണ് ദിലീപും മോഹൻലാലും ഒരിടവേളയ്ക്കുശേഷം ഒന്നിച്ച ഭഭബ തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസിനുശേഷം സിനിമ വലിയ രീതിയിൽ ചർച്ചയായി മാറി. സിനിമയിലെ ചില സീനുകളും റേപ്പിനെ നിസാരവത്കരിക്കുന്ന തരത്തിലുള്ള ഡയലോഗുകളും എല്ലാമാണ് ചർച്ചയായി മാറിയത്. മാത്രമല്ല തുടക്കത്തിൽ ഭഭബയ്ക്ക് ലഭിച്ചിരുന്ന സ്വീകാര്യതയിലും കുറവ് വന്നിട്ടുണ്ട്. അത് ബോക്സ് ഓഫീസിലും പ്രതിഫലിച്ച് തുടങ്ങി.
ഇപ്പോഴിതാ സിനിമയ്ക്ക് എതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് നായകൻ ദിലീപ്. തന്റെ സിനിമയെ നിശിതതമായി വിമർശിക്കുക എന്നത് കുറേക്കാലമായി നടക്കുന്ന ഒന്നാണെന്നും വിമർശനമല്ല വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ദിലീപ് മീഡിയയോട് സംസാരിക്കവെ പറയുന്നു. ഈ പരിപാടി തുടങ്ങിയിട്ട് കുറേ കാലമായി എന്റെ സിനിമ ഇറങ്ങി കഴിഞ്ഞാൽ ഇങ്ങനെയാണ്.

ഭഭബയ്ക്ക് മുമ്പ് ഇറങ്ങിയ എന്റെ സിനിമ പ്രിൻസ് ആന്റ് ഫാമിലിയായിരുന്നു. ആ സിനിമയ്ക്ക് സംഭവിച്ചതും നിങ്ങൾ എല്ലാവരും കണ്ടതാണ്. ആ സിനിമ കണ്ട ആളുകളാണ് റിവ്യു പറഞ്ഞവർക്ക് എതിരെ ഭയങ്കരമായി രോഷാകുലരാവുകയും ഈ സിനിമയെ മോശമാക്കുന്നതിന് എതിരെ പ്രതികരിച്ചതും. അല്ലാതെ ഞങ്ങൾ ആരുമല്ല... പ്രേക്ഷകരാണ് പ്രതികരിച്ചത്.
ഭഭബ ഒരു ലോജിക്കും ഇല്ലാത്തതാണ്. ഇത് വെറുതെ ആഘോഷിക്കാനുള്ളതാണ് ഇതിൽ മഹത്തരമായ കഥയില്ല. എന്നെല്ലാം പറഞ്ഞിട്ട് തന്നെയാണ് ഞങ്ങൾ സിനിമ ഇറക്കിയിട്ടുള്ളത്. എന്നിട്ടും അതിന് റിവ്യു പറഞ്ഞത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. ക്രിട്ടിസിസം കണ്ടാൽ നമുക്ക് മനസിലാകും. പക്ഷെ നടക്കുന്നത് വ്യക്തിഹത്യയാണ്. എന്നാലല്ലേ അവർക്ക് പൈസ കിട്ടുകയുള്ളു.
കാണാൻ ആളുകളുണ്ടാകും. ഒരോ ക്ലിക്കിലും അവർക്ക് കിട്ടുന്നത് ഡോളേഴ്സാണ്. സത്യത്തിൽ ഈ സിനിമ കൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. എന്നിരുന്നാലും നമ്മുടെ സിനിമയിൽ വിശ്വാസമുള്ള ആളുകൾ അതൊന്നും ശ്രദ്ധിക്കാതെ തിയേറ്ററിലേക്ക് വരുന്നുണ്ട്. എന്ത് കഴിക്കണം, കാണണം, വാങ്ങണം എന്നതുമായി ബന്ധപ്പെട്ട് പല പരസ്യങ്ങളും നമ്മൾ കാണും.
അതിൽ പൂർണ്ണമായും അഡിക്ടായി പോയാലാണ് കുഴപ്പങ്ങൾ സംഭവിക്കുക. എല്ലാം കാണാം കേൾക്കാം പക്ഷെ എന്ത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയായിരിക്കണം. അത് നമ്മുടെ വ്യക്തിത്വത്തെ ബാധിക്കുന്ന കാര്യമാണ്. മറ്റുള്ളവർ പറയുന്നത് കേട്ട് പോയാൽ വെജിറ്റബിൾ ടൈപ്പ് പോകുന്ന ആളുകളായി നമ്മൾ മാറും. ഞാൻ കണ്ടിട്ടുള്ളതിൽ സംവിധായകന് ഏറ്റവും വാല്യു കൊടുക്കുന്ന ഒരാൾ ലാലേട്ടനാണ്.

പുള്ളിയുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാറില്ല. സംവിധായകന് വേണ്ടത് അദ്ദേഹം ചെയ്യും. ആർഗ്യുമെന്റിലേക്ക് പോയാലും സംവിധായകന് വേണ്ടത് അദ്ദേഹം ചെയ്യും. നമ്മളൊക്കെയാണെങ്കിൽ വീണ്ടും സംവിധായകനുമായി സംസാരിച്ച് നമ്മുടെ ഭാഗത്തെ ശരി ബോധ്യപ്പെടുത്താൻ നോക്കും. ഭഭബയിൽ പക്ഷെ സംവിധായകൻ അടക്കമുള്ളവർ എന്താണോ മനസിൽ കണ്ടത് അതാണ് അതിലേക്കാണ് അഭിനേതാക്കളായ ഞങ്ങൾ എല്ലാവരും ചെന്നത്.
ഈ സിനിമ ഒരു സ്പൂഫാണ്. വിനീതും ധ്യാനുമെല്ലാം അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കൊപ്പം നിന്നു. വിശാലമായ മനസ് എന്നൊന്നുണ്ട്. പിന്നെ സിനിമ ചെയ്യുന്ന സമയത്ത് ആരെയും വേദനിപ്പിക്കാത്ത തരത്തിൽ തന്നെയാണ് സിനിമയുടെ അണിയറപ്രവർത്തകർ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ആരെയും ഈ സിനിമയുടെ പേരിൽ മനപൂർവം കരിവാരിതേച്ചിട്ടില്ല. അത് എനിക്ക് ഉറപ്പാണ്. പക്ഷെ സിനിമ വന്ന് കഴിഞ്ഞപ്പോൾ വേറെ രീതിക്ക് സംസാരം പോയി.
മനപൂർവം ആരെയും ദ്രോഹിക്കുന്ന ഒരു കാര്യവും ഈ സിനിമയിൽ ചെയ്തിട്ടില്ല. ചില സീനുകൾ വിവാദമായത് വിഷമമുണ്ടാക്കിയെന്നും ദിലീപ് പറഞ്ഞു. മോഹൻലാലിനും ദിലീപിനും പുറമെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, റിയാസ് ഖാൻ, സലീം കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്.


Click it and Unblock the Notifications











