ചാന്തുപൊട്ട് കഴിഞ്ഞ ശേഷവും ദിലീപ് അങ്ങനെ തന്നെ, തിരിച്ച് വരാനാകുമോ എന്ന് സംശയിച്ചു: അളകപ്പൻ
നടൻ ദിലീപിന്റെ കരിയറിൽ വർഷങ്ങൾക്കിപ്പുറവും ഏവരും എടുത്ത് പറയുന്ന സിനിമയാണ് 2008 ൽ റിലീസ് ചെയ്ത ചാന്തുപൊട്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമ ആ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാമ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. അതുവരെ ദിലീപ് ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രം. മികച്ച രീതിയിൽ ഈ കഥാപാത്രം ദിലീപ് അവതരിപ്പിച്ചു. പിൽക്കാലത്ത് ഈ സിനിമയ്ക്ക് വലിയ വിമർശനം വന്നിരുന്നു. എൽജിബിടിക്യു വിഭാഗത്തെ തെറ്റായി ചിത്രീകരിക്കുന്ന സിനിമയാണെന്നായിരുന്നു പ്രധാന വിമർശനം.
സ്ത്രെെണതയുള്ള കഥാപാത്രമായി മാറുക ദിലീപിന് എളുപ്പമായിരുന്നില്ല. അത് വരെയും ഒരു നായക നടനും ഇങ്ങനെയാെരു റോൾ ചെയ്തിരുന്നില്ല. വലിയൊരു വെല്ലുവിളി തന്നെയാണ് ദിലീപ് ചാന്തുപൊട്ടെന്ന സിനിമയിലൂടെ ഏറ്റെടുത്തത്. അന്നത്തെ ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച അളകപ്പൻ. രാധാകൃഷ്ണൻ എന്ന കഥാപാാത്രത്തിൽ നിന്ന് പുറത്ത് കടക്കുക ദിലീപിന് ബുദ്ധിമുട്ടായിരുന്നെന്ന് അളകപ്പൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

അന്ന് ആ റോൾ ചെയ്യാൻ ദിലീപല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല. വിക്രം ചെയ്യാൻ റെെറ്റ്സ് വാങ്ങിച്ചിട്ട് പിന്നെ ചെയ്തില്ല. ഒരു സിനിമ മുഴുവനും അങ്ങനെയൊരു ബോഡി ലാംഗ്വേജ് കൊണ്ട് പോകാൻ പറ്റുമോ എന്ന സംശയമുണ്ടാകും. ദിലീപിന് പടം കഴിഞ്ഞിട്ടും സ്ത്രെെണത പോയില്ല. ആ ക്യാരക്ടറായി മാറിപ്പോയി. എനിക്ക് ചിരി വരും. ലൊക്കേഷനിൽ അങ്ങനെ തന്നെയായിരുന്നു പുള്ളി. ആദ്യ ദിനം മുതൽ ഷൂട്ട് കഴിയുന്നത് വരെ നോർമലായി ദിലീപിനെ കണ്ടിട്ടില്ല.
പുള്ളിക്ക് തിരിച്ച് വരാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഒന്നര മാസം കഴിഞ്ഞ് കണ്ടപ്പോഴും അതേ ബോഡി ലാംഗ്വേജ്. ടഫ് റോളാണത്. ഒരുപാട് തയ്യാറെടുപ്പ് ചെയ്ത സിനിമയായിരുന്നു ചാന്തുപൊട്ടെന്നും അളകപ്പൻ പറയുന്നു. നേരത്തെ ചാന്തുപൊട്ടിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും സംസാരിച്ചിരുന്നു. ദിലീപ് കഥാപാത്രത്തിൽ നിന്നും പുറത്ത് കടക്കാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ചാണ് ബെന്നി പി നായരമ്പലം സംസാരിച്ചത്.

ഡബ്ബ് ചെയ്ത ശേഷം ദിലീപ് ഞങ്ങളോട് പറയാറുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോഴും പല വേദികളിലും സിനിമാ ലൊക്കേഷനുകളിലും ചെല്ലുമ്പോൾ രാധ എന്ന കഥാപാത്രം ശരീരത്തിൽ നിന്ന് ഒഴിഞ്ഞ് പോകാത്ത അവസ്ഥയുണ്ടായിരുന്നു. രാധയുടെ മാനറിസങ്ങൾ വരുന്നു എന്ന് വീട്ടിൽ പലരും പറയുന്നു, രാധ വിട്ട് പോകുന്നില്ല ലാലൂ, (ലാൽ ജോസ്) എന്ന് ദിലീപ് പറയുമായിരുന്നു.
ദിലീപ് ഞങ്ങളോട് സംസാരിക്കുമ്പോഴും ഷർട്ടിൽ പിടിക്കലും ബട്ടൺസിൽ പിടിച്ച് വർത്തമാനം പറയലുണ്ടായിരുന്നു. അത് ഞങ്ങൾ കൗതുകത്തോടെ നോക്കി. കുഴപ്പമാകുമോ ഇവനിനി അവസാനം രാധയായി നടക്കുമോ എന്ന് ലാലു കളിയാക്കി. സിദ്ദിഖ്-ലാലിലെ ലാലേട്ടനും ദിലീപിനെ കളിയാക്കി. ഒരു നിമിഷത്തിൽ ദിലീപിൽ നിന്ന് രാധ ഒഴിഞ്ഞ് പോകുന്നത് ചിരിയോടെ നോക്കി നിന്നിട്ടുണ്ടെന്നും ബെന്നി പി നായരമ്പലം അന്ന് പറഞ്ഞു.
പ്രിൻസ് ആന്റ് ഫാമിലിയാണ് ദിലീപിന്റെ പുതിയ സിനിമ. മികച്ച പ്രതികരണം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ് പ്രിൻസ് ആന്റ് ഫാമിലി. ഏറെക്കാലത്തിന് ശേഷം ദിലീപിന് കരിയറിൽ ലഭിച്ച ഹിറ്റാണ് പ്രിൻസ് ആന്റ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫനാണ് പ്രിൻസ് ആന്റ് ഫാമിലി സംവിധാനം ചെയ്തത്. മാജിക് ഫ്രെയിംസാണ് നിർമ്മിച്ചത്.


Click it and Unblock the Notifications