സന്ദേശമുള്ള സിനിമ ചെയ്താൽ തിയേറ്ററിൽ ആള് കേറില്ല, ഇന്റർനെറ്റ് നിരോധിക്കാൻ പറ്റുമോ?; പ്രതികരിച്ച് ദിലീഷ് പോത്തൻ
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഒന്നാണ് അക്രമസംഭവങ്ങളും ക്രൂരമായ കൊലപാതകങ്ങളും വർധിക്കുന്നുവെന്നത്. ഇത്തരം സംഭവങ്ങളിൽ പ്രതികൾ ആക്കപ്പെടുന്നവർ വിദ്യാർത്ഥികളും യുവതി യുവാക്കളുമാണെന്നതാണ് മറ്റൊരു ആശങ്ക. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനം പ്രതി വർധിച്ച് വരികയാണ്. സിനിമകളിൽ അക്രമവും ലഹരി ഉപയോഗവും കാണിക്കുന്നതിനാലാണ് സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതെന്നാണ് അടുത്തിടെയായി ഉയരുന്ന ആരോപണം.
യുവതി യുവാക്കളെ സിനിമകളിലെ സീനുകൾ സ്വാധീനിക്കുന്നതായും ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ റിലീസ് ചെയ്ത മാർക്കോ സിനിമയ്ക്ക് സാറ്റ്ലൈറ്റ് പ്രദർശനാനുമതി സെൻസർ ബോർഡ് നിഷേധിച്ചിരുന്നു. എന്നാൽ സിനിമ ആളുകളെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് നടനും സംവിധായകനുമെല്ലാമായ ദിലീപ് പോത്തൻ.

സിനിമ ഇൻഫ്ലൂവൻസ് ചെയ്യുമെങ്കിൽ നല്ല മെസേജുകളുള്ള സിനിമകൾ കണ്ട് സമൂഹം നന്നാവേണ്ടതല്ലേയെന്നും ദിലീഷ് പോത്തൻ മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു. സ്വാതന്ത്ര്യത്തോടെ ഇഷ്ടമുള്ള വിഷയത്തിൽ സിനിമ ചെയ്യാൻ ഒരു സംവിധായകന് പറ്റുമ്പോഴാണ് പുതിയ പുതിയ ചിന്തകളുണ്ടാകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുപോലെ തന്നെ ഫിലിം മേക്കർ ഇന്നത്തെ സൊസൈറ്റിയിൽ ജീവിക്കുന്നയാളും ഈ സമൂഹത്തോടും അയാളുടെ ചുറ്റുപാടുകളോടും കമ്മിറ്റ്മെന്റുള്ളയാളുമാണെങ്കിൽ അത് അയാളുടെ പേഴ്സണൽ കാഴ്ചപ്പാടിൽ നിന്നാണ് അത് ചെയ്യുന്നതെന്നുമാണ് എനിക്ക് തോന്നുന്നത്. ഇതിന് രണ്ടിനും ഇടയിലൂടെയുള്ള ലൈനിലൂടെയാണ് ഓരോ സംവിധായകരും സഞ്ചരിക്കുന്നത്. സിനിമകൾ സ്വാധീനിക്കുമോ എന്നതിനെ കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ല.
സിനിമ കണ്ടിട്ട് പക്ഷെ ഒന്നും എന്നെ സ്വാധീനിച്ചിട്ടില്ല. സിനിമ കണ്ട് ഞാൻ നന്നായിട്ടുമില്ല ഒരു സിനിമ കാരണവും ഞാൻ മോശമായിട്ടുമില്ല. എന്ന് കരുതി എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. ഞാൻ ചെറുപ്പം മുതൽ സിനിമ കാണുന്നയാളാണ്. സിനിമ സിനിമയാണെന്ന ബോധത്തോട് കൂടിയാണ് ഞാൻ കണ്ടിട്ടുള്ളത്. സിനിമയിൽ കാണുന്നത് അതുപോലെ തലയിലേക്ക് എടുക്കുന്നയാളുമല്ല.
എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. മൊത്തത്തിൽ മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. പിന്നെ ബോധ്യം വേണം. അതുപോലെ സെൻസർ നിയമങ്ങൾ കുറച്ചുകൂടി കൃത്യത പാലിക്കണം. നമുക്ക് പിന്നെ എല്ലാമുണ്ട്. പക്ഷെ കൃത്യമായി നടക്കുന്നുണ്ടോയെന്നത് സംശയമാണ്. കുട്ടികൾ കാണേണ്ട സിനിമകൾ അവരെ കാണിക്കുക. കാണിക്കേണ്ടാത്തത് കാണിക്കാതിരിക്കുക. മാതാപിതാക്കളുടെ അടക്കം ഉത്തരവാദിത്വമാണ്.

പ്രായപൂർത്തിയായവർ മാത്രം കാണേണ്ട സിനിമയാണെന്ന് അറിയിച്ചിട്ടും മാതാപിതാക്കൾ അതിന് കുട്ടികളുമായി പോയശേഷം പിന്നീട് സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നുന്നു. സിനിമ ഇൻഫ്ലൂവൻസ് ചെയ്യുമെങ്കിൽ നല്ല മെസേജുകളുള്ള എന്തെല്ലാം സിനിമകൾ വന്നു. അത് കണ്ട് ഈ സമൂഹം എന്നേ നന്നാവേണ്ടതാണ്. മോശം കാര്യം സ്വാധീനിക്കുന്നത് പോലെ നല്ല കാര്യങ്ങളും എങ്കിൽ ആളുകളെ സ്വാധീനിക്കണമല്ലോ.
നല്ലൊരു സന്ദേശമുള്ള സിനിമ ചെയ്താൽ ഇപ്പോൾ തിയേറ്ററിൽ ആള് പോലും വരില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?. ഇന്റർനെറ്റ് എന്ന മാധ്യമം നമുക്ക് നിരോധിക്കാൻ പറ്റുമോ?. ലഹരി വസ്തുക്കൾ എങ്ങനെ ഉപയോഗിക്കാമെന്നത് ഇന്റർനെറ്റിൽ ലഭിക്കില്ലേ?. എല്ലാവർക്കും ഫോണും ഇന്റർനെറ്റുമുണ്ട്. അതിൽ തപ്പിയാൽ ലോകത്ത് നടക്കുന്ന ഏത് കാര്യത്തെ കുറിച്ചുള്ള ഇൻഫോർമേഷനും ലഭിക്കും.
അങ്ങനെ ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ സിനിമ എന്ന കലാരൂപത്തെ മാത്രം കുറ്റം പറയുന്നത് ബുദ്ധിപരമായ ആരോപണമായി എനിക്ക് തോന്നിയിട്ടില്ലെന്നും ദിലീഷ് പോത്തൻ പറയുന്നു. മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ വയലൻസ് ഉൾപ്പെട്ട സിനിമയായിരുന്നു മാർക്കോ. ചിത്രം കേരളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications











