'അന്ന് അമ്മയോട് സുരേഷ് അങ്കിൾ ദേഷ്യപ്പെട്ടു, മകളെപ്പോലെയാണ് കണ്ടിരുന്നത്, ഞാൻ ദിലീപേട്ടന്റെ കട്ട ഫാനായിരുന്നു'
സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്നു ഡിംപിള്‍ റോസ്. ബാലതാരമായാണ് ഡിംപിള്‍ തുടക്കം കുറിച്ചത്. വിവാഹത്തോടെയായി അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യുട്യൂബ് ചാനലുമായി സജീവമാണ് അമ്മ ഡെന്‍സി ടോണിയും നാത്തൂൻ ഡിവൈനും ഡിംപിളും. ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഡിംപിൾ മൂന്ന് വയസ് മുതൽ പതിനെട്ട് വയസുവരെയാണ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചത്.
അതിനുശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അവസാനം ഡിംപിൾ ചെയ്ത സിനിമ കാസിനോവയാണ്. പരസ്യത്തിലൂടെയാണ് സിനിമയിലേക്കുള്ള അവസരം ഡിംപിളിന് ലഭിച്ചത്. ഇന്നും ഡിംപിളിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തെങ്കാശിപ്പട്ടണത്തിലെ കുട്ടിയുടെ റോളാണ്.

ദിലീപാണ് ആ കഥാപാത്രത്തിലേക്ക് തന്നെ ക്ഷണിച്ചതെന്ന് ഡിംപിൾ പറയുന്നു. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ ഡിംപിൾ പങ്കിട്ടത്. കുട്ടിയായിരുന്നപ്പോൾ തന്നെ സിനിമ ഫീൽഡ് നിർത്തിയതിനാൽ ആളുകളുടെ മനസിൽ ഇപ്പോഴും ഞാൻ ആ കുട്ടിയായി തന്നെയാണുള്ളത്. യുട്യൂബിലൂടെ ഡെലിവറി സ്റ്റോറിയൊക്കെ പങ്കുവെച്ചശേഷമാണ് കുറച്ച് പേരെങ്കിലും ഞാൻ വലുതായി എന്നുള്ള കാര്യം ഉൾക്കൊള്ളുന്നത്.
ആർട്ടിസ്റ്റ് എന്ന രീതിയിൽ അല്ല ആളുകൾ എന്നെ ഇപ്പോൾ തിരിച്ചറിയാറുള്ളത്. മാത്രമല്ല നേരിട്ട് കാണുമ്പോൾ എന്നെ കുറിച്ച് അല്ല എന്റെ മകൻ പാച്ചുവിനെ കുറിച്ചാണ് ആളുകൾ വിശേഷങ്ങൾ തിരക്കാറുള്ളത്. എനിക്ക് സന്തോഷവും അത് തന്നെയാണ്. താരമായി അറിയപ്പെടാത്തതിൽ വിഷമമില്ല. ആഗ്രഹിച്ച് സിനിമയിലേക്ക് വന്ന ആളല്ല ഞാൻ. സീരിയൽസ് ചെയ്യാൻ എനിക്ക് ഇഷ്ടമായിരുന്നു. പിന്നീട് അത് നിർത്തിയപ്പോഴും എനിക്ക് സങ്കടമില്ല.
ഇപ്പോൾ ഞാൻ എന്താണോ അതിൽ ഹാപ്പിയാണ്. ആദ്യം പരസ്യത്തിലാണ് അഭിനയിച്ചത്. ലെന ചേച്ചിക്കൊപ്പമായിരുന്നു ആ പരസ്യം. ഞാൻ അഭിനയിച്ച വീഡിയോ ഇപ്പോൾ കാണുമ്പോൾ എനിക്ക് ചമ്മലാണ്. പതിനെട്ട് വയസിലാണ് ഞാൻ കാസിനോവയിൽ അഭിനയിച്ചത്. തെങ്കാശിപ്പട്ടണത്തിലെ എന്റെ സീൻ വെച്ച് ട്രോളുകൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഞാൻ ദിലീപേട്ടന്റെ കട്ട ഫാനായിരുന്നു.
ഒരു അഭിമുഖത്തിൽ ദിലീപേട്ടനെ കുറിച്ച് ഞാൻ വാതോരാതെ സംസാരിച്ചു. അത് അദ്ദേഹം കാണാനിടയായി. അങ്ങനെയാണ് തെങ്കാശിപ്പട്ടണത്തിലേക്ക് ക്ഷണം വന്നത്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് ആ കഥാപാത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്തത്. ആ സിനിമയുടെ ഷൂട്ട് ഒരു ആഘോഷമായിരുന്നു. ദിലീപേട്ടനൊക്കെ എന്നോട് ഒരുപാട് സംസാരിക്കുമായിരുന്നു.

ഗോലുമാൽ എന്ന പാട്ട് എടുക്കുമ്പോൾ ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു. അടുത്തിടെ സുരേഷേട്ടനെ കണ്ടപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നെ ബ്ലാക്ക് കാറ്റ്സിലും ഞാൻ സുരേഷേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾ ലക്ഷ്മിയുടെ മരണത്തിനുശേഷം അദ്ദേഹം മോളുമായി കണക്ട് ചെയ്ത് എന്നോട് സ്നേഹം കാണിക്കുമായിരുന്നു.
തെങ്കാശിപ്പട്ടണത്തിലെ ഗോലുമാൽ പാട്ടിന്റെ ഷൂട്ട് രാത്രിയിലായിരുന്നു. ആ സമയത്ത് ഞാൻ മമ്മിയുടേയോ പപ്പയുടേയോ ആരുടേയോ മടിയിൽ കിടന്ന് ഉറങ്ങുകയാണ്. അത് കണ്ട് വന്ന് സുരേഷ് അങ്കിൾ മമ്മിയെ വഴക്ക് പറഞ്ഞു. ഇങ്ങനെയാണോ മോളെ ഉറക്കുന്നത്?. ആ കൊച്ചിന് കഴുത്ത് വേദനെയെടുക്കും തലയിണ നൽകാൻ പറഞ്ഞു. ശേഷം അദ്ദേഹം ആരോടോ പറഞ്ഞ് ഒരു തലയിണ സംഘടിപ്പിച്ച് അതിൽ എന്നെ കിടത്തി. ഈ കഥയൊക്കെ ഞാൻ കേട്ടിട്ടുണ്ട്.
എന്റെ മോളെ കാണുന്നപോലെയാണ് എന്നെ കാണുമ്പോൾ തോന്നുന്നതെന്നും പറഞ്ഞിട്ടുണ്ട്. മൂന്ന് വയസ് മുതൽ പതിനെട്ട് വയസുവരെ ക്യാമറയ്ക്ക് മുമ്പിലായിരുന്നു എന്റെ ജീവിതം എന്നാണ് ഡിംപിൾ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഇന്ന് രണ്ടര വയസുകാരന്റെ അമ്മയും യുട്യൂബറുമാണ് ഡിംപിൾ റോസ്.


Click it and Unblock the Notifications