കിരീടത്തിന് ലഭിച്ചത് വൻ ലാഭം; പക്ഷെ ഞങ്ങൾക്കില്ല; സിനിമയുടെ നിർമാണത്തിൽ സംഭവിച്ചത്; ദിനേശ് പണിക്കർ
മലയാള സിനിമയിലെ അനശ്വര സിനിമകളിലൊന്നാണ് 1989 ലിറങ്ങിയ കിരീടം എന്ന സിനിമ. മോഹൻലാൽ, തിലകൻ എന്നിവർ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച സിനിമ സംവിധാനം ചെയ്തത് സിബി മലയിലായിരുന്നു. ഇന്നും കിരീടം എന്ന സിനിമയിലെ വൈകാരിക രംഗങ്ങൾ പ്രേക്ഷകർ ഓർക്കുന്നു. കിരീടം ഉണ്ണി, ദിനേശ് പണിക്കർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സിനിമയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ.
സിനിമ തിയറ്ററിൽ വൻ ലാഭമുണ്ടാക്കിയെങ്കിലും ആ പണത്തിന് തങ്ങൾക്ക് അവകാശമില്ലായിരുന്നെന്ന് ദിനേശ് പണിക്കർ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സിനിമയുടെ ഡിസ്ട്രിബ്യൂഷന് സെവൻ ആർട്സ് വിജയകുമാറിനെയാണ് അപ്രോച്ച് ചെയ്തത്'

'അതിന് തൊട്ട് മുമ്പ് അദ്ദേഹം എടുത്തത് അയിത്തം എന്ന സിനിമയായിരുന്നു. 24 ലക്ഷം രൂപയ്ക്കാണ് ആ സിനിമയുടെ ഔട്ട് റെെറ്റ് എടുത്തത്. അതേ തുക തന്നെ ഇതിനും തരാമെന്ന് പറഞ്ഞു. ഞങ്ങൾ പറഞ്ഞു 24 പോരെന്ന്. 26 ലക്ഷം രൂപയിലെത്തിച്ചു. വാക്കാൽ ധാരണയായി. അന്ന് വൈകീട്ട് തന്നെ വിജയകുമാർ ഞങ്ങൾക്കൊരു പാർട്ടി തരുന്നു. സുരേഷ് കുമാറും പ്രിയദർശനുമെല്ലാം ഉണ്ടായിരുന്നു. എത്ര രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചതെന്ന് സുരേഷ് എന്നെ മാറ്റിനിർത്തി ചോദിച്ചു'
'26 ലക്ഷം രൂപയെന്ന് പറഞ്ഞപ്പോൾ മണ്ടൻമാരാവരുത് നിങ്ങൾ, മോഹൻലാൽ സിനിമ എപ്പോഴും കിട്ടില്ല, 28, 30 ഒക്കെ ചോദിക്കെന്ന് പറഞ്ഞു. ചോദിച്ച് കളയാം എന്ന് തീരുമാനിച്ചു. എമൗണ്ട് കൂട്ടിത്തരണം എന്ന് പറഞ്ഞു. ഒന്നരലക്ഷം രൂപ കൂടി കൂട്ടിക്കിട്ടി. അതിന്റെ ക്രെഡിറ്റ് എടുക്കേണ്ടത് ഞാനാണ്. ഞാനാണ് അതിന് വേണ്ടി സംസാരിച്ചതും. അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ട വ്യക്തി സുരേഷ് കുമാറാണ്'
'ഇതൊക്കെയാണെങ്കിലും ഔട്ട് റൈറ്റ് ബിസിനസ് ആയത് കൊണ്ട് സിനിമ എത്ര ഓടിയാലും നമുക്കതിൽ ലാഭം കിട്ടില്ല. 100-125 ദിവസം തിയറ്ററിൽ ഓടിയതല്ലേ, അത്രയും ദിവസം ഓടിയ സിനിമയുടെ പണം മുഴുവൻ നിങ്ങൾക്ക് കിട്ടില്ലേ എന്ന തെറ്റിദ്ധാരണ ജനത്തിന്റെ മനസ്സിലുണ്ട്. പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള അണ്ടർസ്റ്റാൻഡിംഗ് പല തരത്തിലാണ്'
'ഞങ്ങളുടേത് ഔട്ട് റൈറ്റ് ബിസിനസായിരുന്നു. അവർ വിലയ്ക്ക് വാങ്ങിച്ചതാണ്. പിന്നെ അതിന് മേൽ അവകാശമില്ല. കിരീടം അന്നത്തെ കാലത്ത് 60-70 ലക്ഷം കലക്ട് ചെയ്തു എന്നാണ് എന്റെ ഓർമ്മ. പക്ഷെ ഞങ്ങൾക്ക് അതിൽ നിന്ന് അഞ്ച് പൈസ കിട്ടില്ല. പക്ഷെ ഞങ്ങൾ കിട്ടിയതിൽ ഹാപ്പിയായിരുന്നു'

അതേസമയം ഡിസ്ട്രിബ്യൂഷനായിരുന്നു കൊടുത്തിരുന്നതെങ്കിൽ ബാക്കി വരുന്ന തുകയിൽ നിന്നും ഒരു ഷെയർ കിട്ടുമായിരുന്നെന്നും ദിനേശ് പണിക്കർ പറഞ്ഞു. കൃപ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും താൻ പിൻമാറിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
'ഉണ്ണിയുമായി മാനസികമായ ഒരു അകൽച്ച അക്കാലഘട്ടത്തിൽ വന്നു. ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ. ഉണ്ണിക്ക് ഇനിയും സിനിമ എടുക്കണം. അങ്ങനെയെങ്കിൽ എനിക്ക് കൃപ ഫിലിംസ് തന്ന് കൂടെ എന്ന് ഉണ്ണി ചോദിച്ചു'
'അവിടെ വെച്ച് തന്നെ നല്ല മനസ്സോടെ കൃപ ഫിലിംസ് എഴുതിക്കൊടുക്കുകയാണ് ചെയ്തത്. ഉണ്ണി കൃപ ഫിലിംസ് തട്ടിപ്പറിച്ച് കൊണ്ട് പോയി, ഞാൻ ഇറങ്ങിപ്പോയി എന്നൊക്കെയാണ് പലരുടെയും ധാരണം. ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് ആ തീരുമാനമെടുത്തത്,' ദിനേശ് പണിക്കർ പറഞ്ഞു.


Click it and Unblock the Notifications











