'അന്നത്തെ സംഭവം എല്ലാവരും തമാശയായി എടുത്തു; മിഥുന് 'ബെൽസ് പാഴ്സി' വരാനുണ്ടായ കാരണം'
നടി സുബി സുരേഷിന്റെ മരണ ശേഷമാണ് സിനിമാ താരങ്ങളുടെ ജീവിതശൈലിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയായത്. ആരോഗ്യത്തിന് പ്രധാന്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി പേർ ഈ മരണത്തിന്റെ പശ്ചാത്തലത്തിൽ സംസാരിച്ചു. സിനിമാ താരങ്ങൾ ഷൂട്ടിംഗ് തിരക്കുകൾ മൂലം ആരോഗ്യം ശ്രദ്ധിക്കാത്തത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. സുബിക്ക് സംഭവിച്ചത് ഇദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
സുബി സുരേഷിന്റെ പ്രകൃതം വെച്ച് അവർ ഭക്ഷണ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലും മോശമായിരുന്നു. ശരീരത്തിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തില്ലെന്ന് ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി. അടുത്തിടെ നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാഴ്സി എന്ന അസുഖം വന്നതിനെക്കുറിച്ച് ദിനേശ് പണിക്കർ സംസാരിച്ചു. മിഥുൻ ആശുപത്രിയാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹവുമായി സംസാരിച്ചിരുന്നെന്ന് വ്യക്തമാക്കിയ ദിനേശ് പണിക്കർ അന്നത്തെ സംഭവങ്ങളും ഓർത്തു.

'ഊട്ടിയിൽ എഡി ഗ്രൂപ്പിന്റെ ബിസിനസ് മീറ്റിൽ ഞാനും മിഥുൻ രമേശും അതിഥികളായെത്തി. പണത്തിനപ്പുറം ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് വേദിയിൽ ഞാൻ സംസാരിച്ചു. ഇതിനിടെ മിഥുനോടും സംസാരിച്ചു. ഈ പ്രായത്തിൽ ഓടി നടക്കുന്നതും കാശുണ്ടാക്കുന്നതും നല്ല കാര്യം തന്നെയാണ്. പക്ഷെ ശരീരം കൂടേ നോക്കണം എന്ന് ഉപദേശിച്ചു'
'അത് കഴിഞ്ഞ് മിഥുന്റെ ഊഴമായപ്പോൾ വേദിയിൽ കയറി അദ്ദേഹം സംസാരിച്ചു. ദിനേശേട്ടന് അതൊക്കെ ധൈര്യമായി പറയാം. പക്ഷെ നമുക്കൊന്നും സാധിക്കുന്നില്ല. ഈ പ്രായത്തിലേ കാശുണ്ടാക്കാൻ പറ്റൂ എന്നൊക്കെ പറഞ്ഞു. അന്ന് എല്ലാവരും തമാശ മട്ടിൽ ആ സംഭവത്തെ എടുത്തു. അതിന് ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് മിഥുൻ രമേശിന്റെ മുഖം കോടിപ്പോയത്'
എനിക്ക് തോന്നുന്നത് അന്ന് മിഥുൻ രമേശിന് ഈ അസുഖം വരാനുള്ള കാരണം അദ്ദേഹം അടുപ്പിച്ച് ഷോകൾ ചെയ്തത് ആണെന്നാണ്. ഞങ്ങൾ ഊട്ടിയിൽ നിന്ന് എറണാകുളത്തേക്ക് ഒരുമിച്ചാണ് വന്നത്. വന്നയുടനെ അദ്ദേഹം ഒരു ഷോയ്ക്ക് പോയി. അടുത്ത ദിവസം വേറൊരു ഷൂട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് യാത്ര ചെയ്ത് തിരുവനന്തപുരത്ത് വന്നു. അവിടെ പടത്തിന്റെ വർക്കിൽ ജോയിൻ ചെയ്തു. ഓട്ടമായിരുന്നു. അതിന്റെ സ്ട്രെയ്ൻ ബോഡിക്ക് താങ്ങാൻ പറ്റാത്തതായിരിക്കുമെന്നും ദിനേശ് പണിക്കർ അഭിപ്രായപ്പെട്ടു.

ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ചത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ മരണത്തിന് കാരണമായെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി. 'ലോഹിതദാസിന്റെ കാര്യത്തിൽ സംഭവിച്ചതറിയാം. ഡോക്ടർ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് കാര്യമായി ഹൃദയത്തിന് പ്രശ്നമുണ്ട്. വേണ്ട പ്രതിവിധിയെടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതാണ്. എന്നാൽ ഞാനിപ്പോൾ എഴുത്തിലാണ് അത് തീർത്തയുടനെ വന്ന് ചെയ്യാം എന്നാണ് ലോഹിതദാസ് പറഞ്ഞത്'
'ഒരുപക്ഷെ അദ്ദേഹം പോയി സർജറിയോ കാര്യങ്ങളോ ചെയ്ത് തിരിച്ച് വന്നിരുന്നെങ്കിൽ ഇന്നും നമുക്ക് ഒരു എഴുത്തുകാരനെ നഷ്ടപ്പെടില്ലായിരുന്നു. എത്രയോ പേർ അവരുടെ ജീവിതത്തിൽ താൽക്കാലികമായി ലഭിക്കുന്ന സന്തോഷത്തിന് വേണ്ടി മാത്രം ശരീരത്തെ ഹോമിക്കുന്നു,' ദിനേശ് പണിക്കർ പറഞ്ഞു. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ നടൻ മമ്മൂട്ടിയെയാണ് മാതൃകയാക്കേണ്ടതെന്നും ദിനേശ് പണിക്കർ അഭിപ്രായപ്പെട്ടു.
ബെൽസ് പാഴ്സി ബാധിച്ച മിഥുൻ രമേശിന് കുറച്ച് നാളുകൾക്കുള്ളിൽ അസുഖം ഭേദമാവുകയും മുഖം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് ബെൽസ് പാഴ്സി ബാഴ്സി ബാധിച്ച കാര്യം മിഥുൻ രമേശ് തുറന്ന് പറഞ്ഞത്. ആകൃതി മാറിപ്പോയ മുഖത്തിന്റെ ഫോട്ടോയും പങ്കുവെച്ചു. ആരോഗ്യം നോക്കാതെ തുടരെ ജോലി ചെയ്യുന്ന ആളാണ് താനെന്ന് നേരത്തെ മിഥുൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications