'അയാളോട് ബസിൽ പോവാൻ പറ, ഉദയ സ്റ്റുഡിയോയിൽ മോഹൻലാലിന് ഒരു വിലയും കിട്ടിയില്ല; പിന്നീട് താരമായപ്പോൾ'
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് മോഹൻലാൽ. അഭിനയ മികവ് കൊണ്ട് പ്രശംസകൾ ഏറ്റു വാങ്ങുന്ന നടന് വൻ ആരാധക വൃന്ദം ആണുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ തുടക്കകാലത്ത് നിരവധി സിനിമകളിൽ വില്ലനായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. ഉദയ സ്റ്റുഡിയോയിൽ നിന്നും മോഹൻലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ദിനേശ് പണിക്കർ താമസിച്ചിരുന്നത്.

ഉദയ സ്റ്റുഡിയോയിൽ നിന്നും മോഹൻലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ദിനേശ് പണിക്കർ താമസിച്ചിരുന്നത്.
പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബൻ കുഞ്ചാക്കോ അനൗൺസ് ചെയ്ത സിനിമ ആയിരുന്നു സഞ്ചാരി. അതിൽ വില്ലൻ വേഷം അഭിനയിക്കാനെത്തിയതാണ് മോഹൻലാൽ.
'അന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തിട്ടില്ല. അത്യാവശ്യം തടി ഉണ്ട്. മുടി വളർത്തിയിട്ടുണ്ട്. സിനിമാ സങ്കൽപ്പം വെച്ച് സുന്ദരനായിരിക്കണമല്ലോ. ആ സങ്കൽപ്പം ഇല്ലാത്ത തടിയുള്ള ഒരാൾ വരുന്നു. ഇയാൾ ഏത് വേഷം ആണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. വില്ലൻ വേഷമാണെന്ന് പറഞ്ഞു'

'ഈ വ്യക്തി പെട്ടെന്ന് സിങ്ക് ആയി. മോഹൻലാൽ ആയിരുന്നു ആ വ്യക്തി. അണ്ണാ, അണ്ണാ വിളിച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. ആ ദിവസങ്ങളിൽ മോഹൻലാലിന് പുറത്ത് പോവാൻ വണ്ടി ഇല്ല. പ്രൊഡക്ഷനിൽ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങൾ എന്റെ വണ്ടിയിൽ പോവും. അന്ന് സിതാര ലോഡ്ജിൽ കൂട്ടുകാർ ചീട്ടു കളിക്കുന്ന സ്ഥലത്തേക്ക് ഞാൻ മോഹൻലാലിനെയും കൂട്ടി പോയി'

'മോഹൻലാലിനെ പരിചയപ്പെടുത്തിയപ്പോൾ ആർക്കും മനസ്സിലായില്ല. ആരും വലുതായി മൈൻഡ് ചെയ്തില്ല. അന്നത്തെ ആ കൂട്ടുകാരിൽ കുറേപ്പേർ ജീവിച്ചിരിപ്പുണ്ട്'
'അവർ പറയും എന്റെ പൊന്ന് ദിനേശേ നീ അന്ന് കൊണ്ട് വന്ന ആൾ ഇന്ത്യയുടെ അഭിമാനമായി മാറുമെന്ന് ആരും കരുതിയില്ലെന്ന്. ഷൂട്ടിംഗ് കഴിഞ്ഞ് മോഹൻലാലിനെ കാെണ്ട് വിടാൻ വണ്ടി ഇല്ല. വലിയ ആർട്ടിസ്റ്റുകൾക്കേ വണ്ടി ഉള്ളൂ. മോഹൻലാൽ റൂമിൽ ഇരിക്കുകയാണ്'

'ലാൽ പറഞ്ഞു, പോവാൻ വണ്ടി കാണുന്നില്ലെന്ന്. ഞാൻ സംസാരിക്കാമെന്ന് പറഞ്ഞു. ഞാൻ ഉദയ സ്റ്റുഡുയോയുടെ മാനേജർ ഔസേപ്പച്ചനെ കണ്ടു. മോഹൻലാലിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. കൊണ്ടു വിടാൻ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു'
'ഏയ് ചുമ്മാതിരി അയാളോട് ബസിൽ പോവാൻ പറ എന്ന് മറുപടി. മോഹൻലാൽ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചൻ പോലും ചിന്തിച്ച് കാണില്ല'

'അതിന് ശേഷം എന്റെ ബൈക്കിൽ ഞാനാണ് മോഹൻലാലിനെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടത്. മോഹൻലാലിന് ഒരു വിലയും കിട്ടാതിരുന്ന ഉദയ സ്റ്റുഡിയോ തന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ശേഷം മോഹൻലാലിനെ വെച്ച് അനൗൺസ് ചെയ്തു. ധന്യ എന്നായിരുന്നു സിനിമയുടെ പേര്. വില്ലൻ വേഷം ആയിരുന്നു'
'മോഹൻലാൽ സൂപ്പർ സ്റ്റാർ ലെവലിലേക്കെത്തിയത് പിന്നീടാണ്. എന്നാലും ഇപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്ന ഡയലോഗ് ആണ് ഔസേപ്പച്ചൻ പറഞ്ഞ അയാളോട് പോവാൻ പറ, ബസിൽ പോവാൻ പറ എന്ന്. ഔസേപ്പച്ചൻ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്ക് അറിയില്ല.
ഇതാരെയും കുറ്റം പറയുക അല്ല'
'ആരാണ് നാളെ ഉയർന്ന് വരിക എന്ന് പറയാൻ പറ്റില്ല. അത് ആർട്ടിസ്റ്റിന്റെ കാര്യത്തിൽ മാത്രമല്ല. ഡയരക്ടർമാരുടെ കാര്യത്തിലും,' ദിനേശ് പണിക്കർ പറഞ്ഞു.


Click it and Unblock the Notifications