സുരേഷ് ഗോപിയുടെ മകളെ ഉപദ്രവിക്കുന്നുണ്ട് ഞാന്‍; പലരും എന്നെ വെറുക്കാന്‍ കാരണം ആ കഥാപാത്രമെന്ന് ദിനേശ് പണിക്കർ
വില്ലനായും സ്വഭാവ നടനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടനും നിര്‍മാതാവുമൊക്കെയാണ് ദിനേശ് പണിക്കര്‍. സീരിയലിലും അതുപോലെ സിനിമയിലുമൊക്കെ സജീവ സാന്നിധ്യമാണ് ദിനേശ്. ഇടയ്ക്ക് സുരേഷ് ഗോപിയുടെ ജനകന്‍ എന്ന സിനിമയില്‍ കിടിലനൊരു വില്ലന്‍ വേഷത്തിലെത്തി നടന്‍ ആരാധകരെ പോലും അമ്പരപ്പിച്ച് കളഞ്ഞിരുന്നു.
ഇന്നും ആ സിനിമയിലെ വില്ലനായിട്ടാണ് തന്നെ പലരും കാണുന്നതെന്നാണ് ദിനേശ് പറയുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ജനകനിലെ വില്ലന്‍ കാരണം പലരും തന്നെ വെറുത്തിരുന്നുവെന്നും അതൊരു അവാര്‍ഡായി കാണുകയാണെന്നും ദിനേശ് പറഞ്ഞത്.

'ജനകനില്‍ അഭിനയിച്ചതിന് ശേഷം പലരും എന്നെ വെറുത്തു. വര്‍ഷങ്ങളായി എന്നെ അറിയുന്ന എപ്പോള്‍ കണ്ടാലും അത്രയും സ്‌നേഹത്തോടെ സംസാരിച്ചിരുന്ന ഒരു അമ്മച്ചി എന്നെ കണ്ടതും മുഖം തിരിച്ച് പോയി. അവര്‍ക്കെന്താണ് പറ്റിയതെന്ന് ചിന്തിച്ചപ്പോഴാണ് സിനിമയുടെ കാര്യം ഓര്‍മ്മ വന്നത്. ജനകന്‍ കണ്ടിരുന്നോ എന്ന് ഞാന്‍ അവരോട് പോയി ചോദിച്ചു. 'കണ്ടു, ദിനേശിനെ അങ്ങനെ കാണാന്‍ ഇഷ്ടമില്ലെന്നായിരുന്നു അവരുടെ മറുപടി'.

ഞാന്‍ അഭിനയിച്ചത് നന്നായത് കൊണ്ടാണല്ലോ ഇങ്ങനെയൊരു മാര്‍ക്കിംഗ് കിട്ടിയത്. നിങ്ങളുടെ അഭിനയം സൂപ്പറായിരുന്നത് കൊണ്ടാണ് എല്ലാവര്‍ക്കും വെറുപ്പ് തോന്നുന്നതെന്ന് പിന്നീട് ചിന്തിച്ചപ്പോള്‍ തനിക്ക് മനസിലായെന്നും അതുകൊണ്ട് വേറെ വിഷമമൊന്നും തോന്നിയില്ലെന്നും നടന്‍ പറയുന്നു. മാത്രമല്ല ജനകന്‍ സിനിമയിലേക്ക് താന്‍ വന്നതെങ്ങനെയാണെന്നും സുരേഷ് ഗോപിയെ കുറിച്ചുമൊക്കെ ദിനേശ് പണിക്കര്‍ സംസാരിച്ചിരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. സുരേഷ് ഗോപിയും മോഹന്‍ലാലും ഉള്ള സിനിമയാണ്. സജി പരവൂരാണ് സംവിധാനമെന്നും പറഞ്ഞു. ശേഷം സജിയാണ് എന്നോട് സംസാരിച്ചത്. രണ്ട് ദിവസത്തെ ഷൂട്ട് ഉണ്ടാവുമെന്ന് പറഞ്ഞു. കഥാപാത്രത്തെ കുറിച്ചോ പ്രതിഫലത്തെ കുറിച്ച ഒന്നും ഞാന്‍ ചോദിച്ചിരുന്നില്ല.

അങ്ങനെ ആദ്യ ദിവസം അഭിനയിക്കാന്‍ പോയി. ശിവജി ഗുരുവായൂര്‍ മുഖ്യമന്ത്രിയുടെ വേഷത്തില്‍ ഇറങ്ങി വരുന്ന സീനാണ്. അതില്‍ ഞാനൊരു മുതലാളിയുടെ വേഷമാണ് ചെയ്യുന്നത്. അടുത്ത ദിവസവും ഇതുപോലെ ആയിരിക്കുമെന്നാണ് കരുതിയത്. സുരേഷ് ഗോപി, ബിജു മേനോന്‍ തുടങ്ങി പല താരങ്ങളും അവിടെ ഉണ്ട്. സീന്‍ എന്താണെന്നൊന്നും ഞാന്‍ ചോദിച്ചിരുന്നില്ല. സീന്‍ വായിച്ച് കൊണ്ടിരുന്ന സുരേഷ് ഗോപി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്.

എന്തോ കുഴപ്പമുണ്ടല്ലോ എന്നെനിക്ക് തോന്നി. അങ്ങനെ പോയി സീന്‍ വായിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കുന്നത്. സുരേഷ് ഗോപിയടക്കമുള്ളവര്‍ ആ സീനില്‍ എന്നെ കൊല്ലാന്‍ വേണ്ടി വന്നിരിക്കുന്നതാണ്. ഇതിന് മുന്‍പുള്ള സീനില്‍ ഞാന്‍ സുരേഷ് ഗോപിയുടെ മകളെ പ്രലോഭിപ്പിച്ച് കൊണ്ട് വന്ന് ആ വീട്ടില്‍ വച്ച് നശിപ്പിച്ച്, ഉപദ്രവിക്കുന്നുണ്ട്. ആ സീന്‍ എടുത്തിരുന്നില്ല.

ശരിക്കും ആ കഥ വായിച്ച് കുറേനേരം അന്തം വിട്ട് ഇരുന്ന് പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത, അത്രയും വൃത്തിക്കെട്ട വില്ലന്‍ വേഷമായിരുന്നു അത്. സിനിമയുടെ ഹൈലൈറ്റ് അതായിരുന്നു. സിനിമയുടെ തുടക്കത്തില്‍ എനിക്ക് പോസിറ്റീവ് ഇമേജായിരുന്നു. അവസാനത്തിലേക്കാണ് അതിലെ വില്ലന്‍ ഞാനാണെന്ന് തെളിയുന്നത്. ഇട്ടിട്ട് പോയാലോ എന്നൊക്കെ ഞാന്‍ ആലോചിച്ചിരുന്നു.
ദൈവമായി തന്ന ചലഞ്ചാണ്. ഒരു വില്ലന്റെ വേഷം ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് വിചാരിച്ചു. അത് ഗംഭീരമായി തന്നെ ചെയ്യാനും സാധിച്ചു. എനിക്ക് കിട്ടാവുന്നതില്‍ മികച്ച അവാര്‍ഡാണ് അതെന്ന് ദിനേശ് പണിക്കര്‍ പറയുന്നു.


Click it and Unblock the Notifications