'ജോത്സ്യന്റെ വാക്ക് കേട്ട് മധുവിന് മരണ ഭയം; മമ്മൂട്ടിയുടെ ആരോഗ്യം ദൈവം കൊടുത്തത് മാത്രമല്ല'
സിനിമാ താരങ്ങൾ ആരോഗ്യത്തിന് പ്രഥമപരിഗണന നൽകണമെന്ന് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. പഴയ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ യുവ താരങ്ങൾ ശരീരം ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ദിനേശ് പണിക്കർ പഴയ കാല താരങ്ങളിൽ പലരും ആരോഗ്യം ശ്രദ്ധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. ഇന്ന് മലയാളത്തിലെ ഹീറോകളെല്ലാം ശരീരം നോക്കുന്നവരാണ്. പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫലി തുടങ്ങിയവരെല്ലാം. പക്ഷെ പഴയ ജനറേഷനിലേക്ക് നോക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നു.
സത്യൻ മാഷ് കരിയറിലെ മികച്ച സമയത്ത് മരിച്ചു. പ്രേം നസീർ 62ാം വയസ്സിൽ മരിച്ചു. രാജൻ പി ദേവ്, നരേന്ദ്രപ്രസാദ് തുടങ്ങിയവരൊന്നും ആ പ്രായത്തിൽ നഷ്ടപ്പെടേണ്ട വ്യക്തികൾ അല്ലായിരുന്നു. അതേസമയം മോഹൻലാലും മമ്മൂട്ടിയും ഇന്നും ആരോഗ്യം സംരക്ഷിക്കുന്നവരാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

'വ്യായാമത്തിന്റെ കാര്യത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പറയാനുള്ളത് മോഹൻലാലിനെക്കുറിച്ചാണ്. മോഹൻലാലിന്റെ പാറ്റേൺ ഞാൻ കണ്ടിട്ടുണ്ട്. ലാലിനെ പരിചയപ്പെടുന്ന സമയത്ത് അദ്ദേഹം പറഞ്ഞു, ദിനേശേ ക്ഷീണിച്ചിരിക്കല്ലേ മസിലൊക്കെ വെക്കണമെന്ന്. ജിമ്മിലൊന്നും പോവേണ്ട ബുൾ വർക്കർ എന്നൊരു സാധനമുണ്ട്. അതുപയോഗിച്ചാൽ മസിൽ വരുമെന്നും പറഞ്ഞു. ലാൽ വീട്ടിൽ ഉപയോഗിക്കുന്നതാണിത്'
'പിന്നീട് ലാൽ എനിക്ക് ബുൾ വർക്കർ തന്നു. അത് പിന്നെ തിരിച്ച് ചോദിച്ചുമില്ല. വർഷങ്ങൾ കഴിഞ്ഞ് വീട് മാറുന്ന സമയത്താണ് ഈ ബുൾ വർക്കർ തട്ടിൻപുറത്ത് കിടക്കുന്നത് കണ്ടത്. ഈയടുത്ത കാലത്ത് ബിഗ് ബ്രദറിൽ അഭിനയിക്കവെ ലാലിനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ലാൽ ചിരിച്ചു,' ദിനേശ് പണിക്കർ പറഞ്ഞു.
ശരീരത്തിന് കൊടുക്കേണ്ട ബഹുമാനം കൊടുത്താൽ തീർച്ചയായും ചെറുപ്പമായി നിലനിൽക്കാൻ സാധിക്കും. അക്കാര്യത്തിൽ ഗുരുവായി മാനിക്കാവുന്നത് മമ്മൂട്ടിയെയാണ്. 72 വയസ് കഴിഞ്ഞ അദ്ദേഹം നടക്കുന്ന സ്റ്റെെൽ നോക്കണം. അദ്ദേഹം ബോഡി മെയ്ന്റെയ്ൻ ചെയ്യുന്ന രീതി നോക്കണം. ദൈവമായിട്ട് കൊടുത്തത് മാത്രമല്ല. മെയ്ന്റെയ്ൻ ചെയ്യുന്നത് കൊണ്ടാണ്. അദ്ദേഹത്തിന്റെ ഭക്ഷണ രീതി, ഉറക്കം എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെന്നും ദിനേശ് പണിക്കർ അഭിപ്രായപ്പെട്ടു. ആരോഗ്യത്തെക്കുറിച്ച് ഭയന്ന നടൻ മധുവിനെക്കുറിച്ചുള്ള രസകരമായ ഒരു സംഭവവും ദിനേശ് പണിക്കർ ഓർത്തു.

'സ്റ്റാലിൻ ശിവദാസ് എന്ന സിനിമയെടുക്കാൻ പോയപ്പോൾ അതിൽ മുഖ്യകഥാപാത്രം ചെയ്യാൻ മധു സാറിനെ കണ്ടു. രണ്ട് ദിവസത്തെ വേഷമേയുള്ളൂ പ്രതിഫലം എങ്ങനെയാണെന്ന് ചോദിച്ചു. ഞാൻ പ്രതിഫലമൊന്നും പറഞ്ഞില്ലോ, നിങ്ങൾ പറയൂ എന്ന് പറഞ്ഞു. ഞാനൊരു തുക പറഞ്ഞു. സന്തോഷം എന്ന് മറുപടി. ഞാനിനി എത്ര നാൾ ജീവിച്ചിരിക്കും എന്ന് അറിയില്ല, നിങ്ങൾ എന്ത് തന്നാലും എനിക്കത് ബോണസ് ആണെന്നും പറഞ്ഞു'
'രാത്രി കിടന്ന് ഉറങ്ങുമ്പോൾ വൈകും, രാവിലെ 11 മണിക്ക് എന്നെ പ്രതീക്ഷിച്ചാൽ മതിയെന്ന കണ്ടീഷനും വെച്ചു. അന്ന് സാറിന് 70 വയസ്സിനടുത്തുണ്ട്. അദ്ദേഹം അന്ന് തന്റെ മരണം മുൻകൂട്ടി കണ്ടു എന്നാണ് പറയപ്പെടുന്നത്. ഏതോ ഒരു ജോത്സ്യൻ 75 വയസ്സിൽ താങ്കൾക്ക് അന്ത്യമുണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ ആ ജോത്സ്യന്റെ പ്രവചനം തകിടം മറിച്ച് ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ മധു സാറിന് 90 വയസ് തികയുകയാണ്,' ദിനേശ് പണിക്കർ പറഞ്ഞു.
സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്ന ദിനേശ് പണിക്കർ ഇന്ന് അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും ദിനേശ് പണിക്കർ ശ്രദ്ധേയ വേഷം ചെയ്തു.


Click it and Unblock the Notifications